ന്യൂദല്‍ഹി: രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത് സിങ് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ പതിനൊന്നര മണിക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സത്യവാചകം ചൊല്ലികൊടുത്തു. പ്രധാനമന്ത്രി മന്മോഹന് സിങ്, യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി, കേന്ദ്രമന്ത്രി എ.കെ. ആന്റണി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
അജിത് സിങ് കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടതോടെ യു.പി.എ സര്‍ക്കാരിലെ ക്യാബിനറ്റ് മന്ത്രിമാരുടെ എണ്ണം 33 ആയി. ഇത് നാലാം തവണയാണ് അജിത് സിങ് കേന്ദ്രമന്ത്രിയാവുന്നത്. നേരത്തെ നരസിംഹറാവു സര്‍ക്കരിന്റെ കാലത്തും വി.പി സിങ്, എന്‍.ഡി.എ സര്‍ക്കാരുകളുടെ കാലത്തും അജിത് സിങ് കേന്ദ്രമന്ത്രിയായിരുന്നു.
അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ലക്ഷ്യമിട്ടാണ് അജിത് സിങിനെ കോണ്‍ഗ്രസ് കേന്ദ്ര മന്ത്രിയാക്കിയത്. പശ്ചിമ ഉത്തര്‍പ്രദേശില്‍ അജിത് സിങ്ങിനുള്ള സ്വാധീനവും ജാഠ് സമുദായത്തിന്റെ പിന്തുണയും ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പ്രയോജനപ്പെടുത്താനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
2007 ലെ യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 21 സീറ്റായിരുന്നു. 403 നിയമസഭാ മണ്ഡലങ്ങളുള്ള യു.പിയില്‍ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കണമെങ്കില്‍ അജിത് സിങ്ങിനെ പോലുള്ള ഒരാളുടെ സഹായം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് കണക്കുക്കൂട്ടിയിരുന്നു.
അഞ്ചു എം.പിമാരാണ് രാഷ്ട്രീയ ലോക്ദളിനുള്ളത്. ഇവര്‍ ഘടകക്ഷിയായതോടെ ലോക്സഭയില്‍ യു.പി.എയുടെ അംഗബലം 277 ആയി ഉയര്‍ന്നു. വ്യോമയാന മന്ത്രാലയത്തിന്റെ ചുമതലയാണ് അജിത് സിങിന് ലഭിക്കുകയന്ന് അറിയുന്നു. നിലവില്‍ വ്യോമയാന വകുപ്പ് കൈകാര്യം ചെയ്യുന്നത് വയലാര്‍ രവിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: