കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈറസ് ബാധപോലെ പ്രചരിപ്പിച്ച വാക്കാണ് ‘അസഹിഷ്ണുത’ എന്നത്. മോദിഭരണത്തില്‍ അസഹിഷ്ണുത പടരുന്നു എന്ന് പ്രചരിപ്പിച്ച് രാജ്യത്തുണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക വളര്‍ച്ചയ്ക്ക് തടയിടാനും വികസന പ്രവര്‍ത്തനങ്ങളെ ഇല്ലായ്മ ചെയ്യാനും കോണ്‍ഗ്രസും ഇടതുപക്ഷവും മറ്റ് പ്രതിപക്ഷപാര്‍ട്ടികളില്‍ ചിലരും ചേര്‍ന്ന് നടപ്പിലാക്കിയ പദ്ധതിയാണ് ഈ പ്രചാരണത്തിനു പിന്നില്‍. നരേന്ദ്രമോദി ഭരണത്തില്‍ രാജ്യം സമൃദ്ധിയിലേക്ക് നീങ്ങിയാല്‍ അധികാരക്കൊതിയന്മാരും അധികാരത്തിന്റെ ആനൂകൂല്യം നുണഞ്ഞിരുന്ന ‘സാംസ്കാരിക നായകരും’ പ്രതിസന്ധിയിലാകുമെന്ന് തിരിച്ചറിഞ്ഞാണ് ഇത്തരമൊരു ആസൂത്രിത പ്രചാരണത്തിന് തുടക്കമിട്ടത്. മുന്‍സര്‍ക്കാരുകളുടെ കാലത്ത് അളവറ്റ ആനുകൂല്യങ്ങള്‍ വഴിവിട്ടനുഭവിച്ചിരുന്ന ചില മാധ്യമപ്രവര്‍ത്തകര്‍കൂടി അവര്‍ക്കൊപ്പം ചേര്‍ന്നപ്പോള്‍ ‘മോദിവിരുദ്ധ പ്രചാരവേലക്കാര്‍ക്ക്’ ശക്തികൂടി. എല്ലാവരുടെയും പ്രശ്നം അവര്‍ അനുഭവിച്ചിരുന്ന വഴിവിട്ട സൗകര്യങ്ങള്‍ ബിജെപി ഭരണത്തിലും തുടര്‍ന്നില്ല എന്നതാണ്.
രാഷ്ട്രീയമായും ഭരണതലത്തിലും ആരോപണങ്ങള്‍ ഉന്നയിക്കാനില്ലാതെ വന്നപ്പോള്‍ കള്ള പ്രചാരണം നടത്തി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഭാരതം ലോകത്തിനുമുന്നില്‍ ശക്തമായ രാഷ്ട്രമായി മാറുന്നതിഷ്ടപ്പെടാത്ത ചില വിദേശ ശക്തികളും ഇവര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. ഇല്ലാത്തകാര്യങ്ങള്‍ പെരുപ്പിച്ച് കാട്ടി, അതെല്ലാം നരേന്ദ്രമോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ച് കേന്ദ്രസര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുക എന്ന ഹീനതന്ത്രമാണ് ഇവര്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതില്‍ അസഹിഷ്ണുത വച്ചുപുലര്‍ത്തുന്ന ചുരുക്കം ചില സാഹിത്യകാരന്മാരും സിനിമാക്കാരും മോദിവിരുദ്ധ പ്രചാരണത്തിന് മുന്നില്‍ നില്ക്കുന്നു. എന്നാല്‍ ഇതെല്ലാം നടപ്പിലാക്കുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലാണെന്ന് ഇപ്പോള്‍ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. യഥാര്‍ത്ഥ അസഹിഷ്ണുക്കള്‍ ഈ പ്രചാരവേലയ്ക്ക് ചുക്കാന്‍ പിടിക്കുന്നവരാണെന്ന് ജനം തിരിച്ചറിഞ്ഞിരിക്കുന്നു.
രാജ്യത്തിലെ ബഹുഭൂരിപക്ഷത്തിന്റെ വോട്ട് വാങ്ങി അധികാരത്തിലെത്തിയ സര്‍ക്കാരിനെതിരെ കള്ളപ്രചാരണങ്ങള്‍ നടത്തുന്നവരുടെ യഥാര്‍ത്ഥ മുഖം വെളിച്ചത്തായിരിക്കുന്നു. യഥാര്‍ത്ഥ അസഹിഷ്ണുക്കള്‍ ഇവര്‍ തന്നെ!കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണ്ണാടകത്തിലും മുലായം സിംഗിന്റെ പാര്‍ട്ടി ഭരിക്കുന്ന ഉത്തര്‍പ്രദേശത്തും നടന്ന സംഭവങ്ങള്‍ക്കു കാരണം നരേന്ദ്രമോദിയാണെന്ന് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം എങ്ങനെയും സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നതാണ്. ദേശീയതലത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ‘മോദി വിരുദ്ധ പദ്ധതി’യുടെ പ്രചാരവേലക്കാരായി കേരളത്തില്‍നിന്നുള്ള ചിലരും ഒപ്പംകൂടിയിരിക്കുകയാണ്.
സച്ചിദാനന്ദനെയും സാറാജോസഫിനെയുംപോലുള്ള ബിജെപി വിരുദ്ധ, നരേന്ദ്രമോദി വിരുദ്ധ അസഹിഷ്ണുക്കള്‍ക്ക് ഒരിക്കലും ബിജെപി ഭരണത്തെ അംഗീകരിക്കാനാകില്ല. കേന്ദ്ര സാഹിത്യഅക്കാദമിയില്‍ കാലങ്ങളായി അടയിരുന്ന് അവിടുത്തെ പണമുപയോഗിച്ച് വിദേശയാത്രകളും ‘ഗവേഷണങ്ങളും’ നടത്തി തടിച്ചുകൊഴുത്ത സച്ചിദാനന്ദന് ചക്കരക്കുടത്തില്‍ കയ്യിട്ടുവാരാന്‍ കഴിയാതെ വന്നപ്പോള്‍ സാഹിത്യഅക്കാദമി വിടുകയല്ലാതെ മറ്റുവഴിയില്ലാതെ വന്നു. അതിനായി കൂടുതല്‍ വരുമാനമുള്ള മറ്റൊരു ലാവണം അദ്ദേഹം കണ്ടെത്തുകയും ചെയ്തു. അപ്പോള്‍പിന്നെ നരേന്ദ്രമോദിയെ കുറ്റം പറഞ്ഞ് പുറത്തുപോകുന്നതു തന്നെയാണ് വാര്‍ത്താ പ്രാധാന്യം നേടാനുള്ള എളുപ്പ വഴി. അക്കാദമി ഭാരവാഹിയും പ്രവര്‍ത്തകനുമൊക്കെയായി ഇരുന്ന് സച്ചിദാനന്ദന് ധൂര്‍ത്തടിച്ച പണത്തിന്റെ കണക്കെടുപ്പു നടത്തുകയാണിപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമി. അത് പുറത്തുവരുമ്പോള്‍ സച്ചിദാനന്ദന്റെ മുഖംമൂടി അഴിഞ്ഞു വീഴും.
സാറാജോസഫിന്റെ പ്രശ്നവും വാര്‍ത്തയില്‍ ഇടംനേടുകയെന്നതുമാത്രമാണ്. നാലാംകിട ‘പരസ്യത്തിനായി’ എന്തുംചെയ്യാന്‍ മടിക്കാത്ത ഈ എഴുത്തുകാരി കഥയില്ലായ്മയുടെ കാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. വായനാസുഖമുള്ള ഒരു വരിപോലും അടുത്തകാലത്തെങ്ങുമെഴുതിയിട്ടില്ലാത്ത ഇവര്‍ ‘ഉറവ വറ്റിയ’ സാഹിത്യകാരന്മാരുടെ ഗണത്തിന് മുതല്‍കൂട്ടാണ്. ആ കൂട്ടത്തിലേക്ക് വേഗത്തില്‍ നടന്നടുത്ത വ്യക്തിയാണ് പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭനും.
കഥയ്ക്കുവേണ്ടി ജീവിക്കുകയും കഥമാത്രമെഴുതുകയും ചെയ്തിട്ടുള്ള പത്മനാഭന് നിരവധിയായ നല്ല കഥകളുടെ പിതാവാണെന്നതില്‍ ഒട്ടും സംശയമില്ല. മഖന്‍ സിംഗിന്റെ മരണവും പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും ഗൗരിയും ശേഖൂട്ടിയുംപോലുള്ള മനസ്സില്‍ തൊടുന്ന കഥകളെഴുതിയ ടി.പത്മനാഭനും കഥയില്ലായ്മയുടെ കാലത്തിലാണിപ്പോള്‍. നല്ല കഥകളെഴുതിയാണ് അദ്ദേഹം എക്കാലത്തും വാര്‍ത്തകളില്‍ ഇടം നേടിയതും നിരൂപക പ്രശംസയ്ക്ക് കാരണക്കാരനായതും. പക്ഷേ, അടുത്ത കാലത്തെങ്ങും ഒരു നല്ല കഥപോലും എഴുതാത്ത പത്മനാഭന് വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ സ്ഥാനംനേടാന്‍ ഇപ്പോഴാകുന്നില്ല. എങ്കിലും തന്നിലെ കഥാകാരന് ജീവിച്ചിരിക്കുന്നു എന്ന് അറിയിക്കുകയും വേണം. അതിനുള്ള എളുപ്പ മാര്‍ഗ്ഗമായാണ് നരേന്ദ്രമോദി വിരോധം പ്രചരിപ്പിക്കാന്‍ അദ്ദേഹവും രംഗത്തിറങ്ങിയത്.
കടന്നുപോകുന്നത് ഇരുട്ടുനിറഞ്ഞ കാലത്തിലൂടെയാണെന്നാണ് പത്മനാഭന്റെ കണ്ടെത്തല്‍. ഒരു കാലത്തും കാണാത്തത്ര ഇരുട്ടാണത്രെ ഇപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ കയറുന്നത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള അഭിപ്രായം പറയാനും അദ്ദേഹത്തെ ആരൊക്കയോ വിലക്കുന്നെന്നാണ് ഒരു പ്രസംഗത്തില്‍ പദ്മനാഭന് പറഞ്ഞത്. ഇഷ്ടമുള്ളതു പറയാനുള്ള സ്വാതന്ത്ര്യം ഏറ്റവും കൂടുതലുള്ളതിനാലാണ് പത്മനാഭനെയും സച്ചിദാനന്ദനെയും സാറാജോസഫിനെയും പോലുള്ളവര്‍ക്ക് ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്നതെന്ന സത്യം വിസ്മരിക്കരുത്. പോത്തിറച്ചിയോ പട്ടിയിറച്ചിയോ അതല്ല, പശു ഇറച്ചിതന്നെയോ ആര്‍ക്കും കഴിക്കാം. പത്മനാഭനും കഴിക്കാം. അതുകഴിക്കുന്നവരുടെ പാത്രത്തില്‍ കയ്യിട്ടുവാരാന്‍ നരേന്ദ്രമോദിയോ മറ്റേതെങ്കിലും ബിജെപിക്കാരനോ വരുന്നില്ല. പത്മനാഭന് ഇതെല്ലാം പറയുന്നത് സ്വന്തം വാക്കുകള്‍ കൊണ്ടല്ലെന്ന്് എല്ലാവര്ക്കും അറിയാം. മറ്റാര്‍ക്കോ വേണ്ടി അദ്ദേഹം സംസാരിക്കുന്നു. അദ്ദേഹത്തിനു പ്രധാനം സ്വന്തം താല്പര്യങ്ങളും ഇഷ്ടങ്ങളും മാത്രമാണ്. അതു നിറവേറ്റാന്‍ ആര്‍ക്കു വേണമെങ്കിലും നാവ് കടംകൊടുക്കാന്‍ മടിയില്ല. തപസ്യ കലാസാഹിത്യവേദിയുടെ പുരസ്കാരം വാങ്ങിയപ്പോള്‍ അദ്ദേഹം നടത്തിയ പ്രസംഗം മലയാളി മറന്നിട്ടുണ്ടാകില്ല.
അതാതു കാലത്തിനും സാഹചര്യത്തിനും പ്രയോജനത്തിനും അനുസരിച്ച് നിലപാട് സ്വീകരിക്കുന്നതാണ് ടി.പത്മനാഭന്റെ സ്വഭാവം. ഒരു ചെറുപ്പക്കാരനെ ക്രൂരമായി കൊലചെയ്ത കേസിലെ പ്രതിക്ക് സ്വന്തം വീട്ടില്‍ രാജകീയ സ്വീകരണം നല്കിയതും തെരഞ്ഞെടുപ്പില്‍ ചെലവഴിക്കാനുള്ള പണം നല്കിയതും അദ്ദേഹത്തിന്റെ സവിശേഷമായ ഈ സ്വഭാവത്തിന്റെ ഉദാഹരണമാണ്. നിഷ്ഠുരമായി ഒരു കൊലചെയ്ത സംഭവത്തിലോ, അതിലെ പ്രതിയെ നേരില്‍ കണ്ടപ്പോഴോ ഒന്നും പത്മനാഭന്റെ കണ്ണില്‍ ഇരുട്ടു കയറിയതേയില്ല. അധ്യാപകനെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് സിപിഎമ്മുകാര്‍ ക്രൂരമായി വെട്ടിക്കൊന്നപ്പോഴും ഈ ഇരുട്ടുണ്ടായില്ല. മാറാട് കടപ്പുറത്ത് നിരപരാധികളായ ഹിന്ദുക്കളെ ക്രൂരമായി വെട്ടിനുറുക്കിയപ്പോഴും ഇരുട്ടായിരുന്നില്ല. എന്തിനധികം അന്‍പത്തിയൊന്ന് വെട്ടുകൊണ്ട് ടി.പി.ചന്ദ്രശേഖരന് പിടഞ്ഞുവീണപ്പോഴും പത്മനാഭന് കണ്ട കാലം ഇരുട്ടുനിറഞ്ഞതായിരുന്നില്ല. ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കലാസാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനവും പത്മനാഭനെ അലോസരപ്പെടുത്തുന്നില്ല. പത്മനാഭന് ജീവിക്കുന്നത് കണ്ണൂരാണ്. അവിടെ ഒരുപക്ഷേ ഇങ്ങനെയൊക്കെ പറഞ്ഞാലെ ജീവിക്കാനാകൂ എന്നതാണെങ്കില്‍ അങ്ങനെയായിക്കൊള്ളട്ടെ. എന്നാല്‍ സത്യസന്ധനായ ഒരെഴുത്തുകാരന് വസ്തുതകള്‍ മറച്ചുപിടിച്ച് കള്ളപ്രചാരണങ്ങള്‍ നടത്തരുത്. ‘സദാ പ്രയോജനവാദിയായ’ സച്ചിദാനന്ദനെ പോലെ ടി.പത്മനാഭനും തരംതാഴുന്നത് അദ്ദേഹത്തിന്റെ നല്ല കഥകള്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഒട്ടും ഇഷ്ടമാകില്ല.
സംസ്ഥാന സര്‍ക്കാരിന്റെ വിവാദ ഉത്തരവ് സച്ചിദാനന്ദനും അറിഞ്ഞ മട്ടില്ല! കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാരും കഥയോ കവിതയോ ലേഖനങ്ങളോ ഒന്നും എഴുതരുതെന്ന വിലക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നുണ്ടായ എതിര്‍പ്പിനെ തുടര്‍ന്ന് ഉത്തരവ് മരവിപ്പിച്ചെങ്കിലും പിന്‍വലിച്ചിട്ടില്ല. എഴുതണമെന്നുണ്ടെങ്കില്‍ അത് മേലധികാരിക്ക് സമര്‍പ്പിച്ച് അനുമതിവാങ്ങണം. കഥയെഴുതുന്ന ഒരാള്‍, ആ കഥ തന്റെ മേലധികാരിക്ക് ആദ്യം നല്‍കണം. മേലധികാരി ‘കഥയില്ലാത്ത അരസികനാണെങ്കില്’ എഴുത്തുകാരന് കുടുങ്ങിയതു തന്നെ.
സാഹിത്യസൃഷ്ടി ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കും. യഥാര്‍ത്ഥ അസഹിഷ്ണുത ഇതല്ലെ? ഇതുകാണാന്‍ സച്ചിദാനന്ദനും പത്മനാഭനും കണ്ണുണ്ടായില്ല. ഫറൂഖ് കോളജ് മാനേജ്മെന്റിന്റെ അസഹിഷ്ണുതയും ഇവരുടെ കണ്ണില്‍പ്പെട്ടില്ല. കേരളത്തിലെ മദ്രസ്സകളില്‍ നടക്കുന്ന ബാലലൈംഗിക പീഡനങ്ങളും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും പുറത്തുപറഞ്ഞ വി.പി. റജീന എന്ന മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ മുസ്ലിം തീവ്രവാദികള്‍ രംഗത്തുവന്നതും അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരെ വാളോങ്ങിയതും സച്ചിദാനന്ദനും പത്മനാഭനും സാറാജോസഫിനുമൊന്നും പ്രതികരിക്കാനുള്ള വിഷയമേ ആയില്ല. റജീനയ്ക്കുനേരെ അസഭ്യവര്‍ഷവും വധഭീഷണിയുംവരെ ഉണ്ടായിരിക്കുന്നു.
അസഹിഷ്ണുതയുടെ പേമാരിയാണ് അവരനുഭവിക്കുന്നത്.ഭയംമൂലം ഫെയ്സ്ബുക്ക് അക്കൗണ്ട് തന്നെ പൂട്ടേണ്ടിവന്നു. ജമാഅത്തെ ഇസ്ലാമിയുടെ നിയന്ത്രണത്തിലുള്ള പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അവര്‍ക്കുനേരെ പത്രമാനേജ്മെന്റും അച്ചടക്കത്തിന്റെ വാളുയര്ത്തുമെന്നുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇ.കെ സമസ്ത സുന്നി മദ്രസയില്‍ പഠിച്ചിരുന്ന കാലത്തെ ദുരനുഭവങ്ങളാണ് അവര്‍ തുറന്നുപറഞ്ഞിരിക്കുന്നത്. ഇതെന്താ സച്ചിദാനന്ദനും സാറാജോസഫിനുമൊന്നും പ്രതികരിക്കാന്‍ കഴിയുന്ന വിഷയമല്ലെ?
സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തരാവസ്ഥയെ വെല്ലുന്ന പൗരാവകാശ സ്വാതന്ത്ര്യ ധ്വംസനത്തിനെതിരെ നരേന്ദ്രമോദിക്കെതിരെ അസഹിഷ്ണുതാ പ്രചാരണം നടത്തിയവര്‍ക്ക് പ്രതികരിക്കാന്‍ കഴിയുന്നില്ലേ? സംസ്ഥാനത്തുനിന്ന് പലപ്പോഴായി കൈപ്പറ്റിയിട്ടുള്ള പുരസ്കാരങ്ങളും സാഹിത്യ അക്കാദമി അവാര്‍ഡുകളുമൊക്കെ തിരികെകൊടുത്ത് പ്രതികരിക്കേണ്ടതല്ലേ? എന്താണ് സാറ ടീച്ചറും സച്ചിദാനന്ദന് കവിയും അങ്ങനെ ചെയ്യാത്തത്. അതു നരേന്ദ്രമോദിയുടെ പേരില്‍ ആരോപിക്കാന്‍ കഴിയില്ലല്ലോ. അതല്ലേ കാരണം. പ്രതിഷേധിക്കുന്നതിലെ നെറികേട് മനസ്സിലാകുന്നതിവിടെയാണ്. സച്ചിദാനന്ദന് ആദിയായവരുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ക്കുമുന്നില്‍ അനാവരണം ചെയ്യപ്പെടുകയാണിവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: