ഇസ്താന്‍ബുള്‍: റഷ്യന്‍ വിമാനമാണ് തുര്‍ക്കിക്ക് മേല്‍ പറന്നതെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ വെടി വെയ്ക്കില്ലായിരുന്നെന്ന് തുര്‍ക്കി പ്രസിഡന്റ് തയുപ്പ് എരദോഗന്‍. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് എരദോഗന്‍ ഇങ്ങനെ പ്രതികരിച്ചത്. ഈ സംഭവത്തിന് ശേഷം പല പ്രവശ്യം താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുട്ടിനുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പുട്ടിന് തന്നോട് സംസാരിക്കാനോ ചര്‍ച്ച നടത്താനോ തയാറായില്ലെന്നും എരദോഗന്‍ പറഞ്ഞു.
മുന്നറിയിപ്പ് അവഗണിച്ച് വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ചതുകൊണ്ടാണ് റഷ്യയുടെ സു24 യുദ്ധവിമാനത്തെ വെടിവച്ചിട്ടതെന്ന് തുര്‍ക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍,? അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും മുന്നറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ലെന്നും തകര്‍ന്ന വിമാനത്തില്‍ നിന്നും രക്ഷപ്പെട്ട പൈലറ്റ് കഴിഞ്ഞ ദിവസം അവകാശപ്പെടുകയുണ്ടായി.
അതേസമയം സൈനിക വിമാനം വെടിവെച്ചിട്ടതില്‍ പ്രതിഷേധിച്ച് തുര്‍ക്കിക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താന്‍ റഷ്യ തീരുമാനിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ ഉപരോധ പ്രമേയത്തിന്റെ കരട് തയാറാക്കുമെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ് വദേവ് പറഞ്ഞു. വിമാനം വെടിവെച്ചിട്ടതില്‍ മാപ്പ് പറയണമെന്ന ആവശ്യം തുര്‍ക്കി തള്ളിയ സാഹചര്യത്തിലാണ് റഷ്യന്‍ നടപടി.
ഉപരോധത്തിന്റെ ഭാഗമായി റഷ്യയിലെ തുര്‍ക്കിഷ് വ്യാപാരം സ്ഥാപനങ്ങള്‍ പൂട്ടിക്കും. തുര്‍ക്കിയില്‍ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കും. ചരക്കു വാഹനങ്ങള്‍ അതിര്‍ത്തിയില്‍ തടയും. ഇരുരാജ്യങ്ങള്‍ ധാരണയിലെത്തിയ നിക്ഷേപ പദ്ധതികള്‍ പിന്‍വലിക്കാനും റഷ്യ തീരുമാനിച്ചിട്ടുണ്ട്.
തുര്‍ക്കി സന്ദര്‍ശിക്കുന്നതില്‍ നിന്ന് പൗരന്മാരെ വിലക്കിയ റഷ്യന്‍ അധികൃതര്‍, പൗരന്മാര് എത്രയും വേഗം മടങ്ങണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തു. തുര്‍ക്കി സൈനിക നേതൃത്വവുമായുള്ള ആശയവിനിമയങ്ങള്‍ അവസാനിപ്പിക്കുമെന്നും റഷ്യന്‍ അധികൃതര്‍ അറിയിച്ചു.
ഉപരോധം പ്രാബല്യത്തില്‍ വരുന്നത് തുര്‍ക്കി സമ്പദ് വ്യവസ്ഥക്കാണ് കനത്ത തിരിച്ചടിയാകുന്നത്. റഷ്യയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്ന രാജ്യം തുര്‍ക്കിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: