നാഗ്പൂര്‍: ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ കറക്കിവീഴ്ത്തിയ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര. മൂന്നാം ടെസ്റ്റില്‍ 124 റണ്‍സിനാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. രണ്ടാം ഇന്നിങ്സില്‍ വിജയിക്കാന്‍ 310 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയെ 185 റണ്‍സിന് ഓള് ഔട്ടാക്കിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 39 റണ്‍സ് വീതം നേടിയ ആംലയും ഡുപ്ലെസിസുമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്കോറമാര്. രണ്ട് ദിവസത്തിലേറെ ബാക്കിനില്‍ക്കേയായിരുന്നു ഇന്ത്യന്‍ വിജയം. ആദ്യ ടെസ്റ്റിലും ജയിച്ച ടീം ഇന്ത്യ ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പര 2-0ന് സ്വന്തമാക്കി.
ബെംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ്റ് മഴമൂലം സമനിലയില്‍ കലാശിച്ചിരുന്നു. ഏകദിന, ട്വന്റി 20 പരമ്പരകള്‍ കൈവിട്ട ടീം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിനാണ് ടെസ്റ്റ് പരമ്പര സാക്ഷ്യം വഹിച്ചത്. ഒരു ദശാബ്ദത്തിന് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് എതിരെ പരമ്പര നേടുന്നത്. ദക്ഷിണാഫ്രിക്ക വിദേശത്ത് പരമ്പര കൈവിടുന്നത് ഒമ്പത് വര്‍ഷത്തിന് ശേഷവും. സ്കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 215, 173; ദക്ഷിണാഫ്രിക്ക 79, 185. ഇന്ത്യയില്‍ ഒരു സന്ദര്‍ശക ടീമിന്റെ ഏറ്റവും കുറഞ്ഞ ടോട്ടല്‍ ആണ് ദക്ഷിണാഫ്രിക്കയുടെ 79. 1990-ല്‍ ചണ്ഡീഗഡില്‍ ശ്രീലങ്ക കുറിച്ച 82 റണ്‍സ് റെക്കോര്‍ഡാണ് പഴങ്കഥയായത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഇന്ത്യയിലെ ആദ്യ ടെസ്റ്റ് പരമ്പര നേട്ടമാണിത്.
സ്പിന്നര്‍മാര്‍ തന്നെയാണ് ഇന്ത്യക്ക് നാഗ്പൂരിലും ജയമൊരുക്കിയത്. രണ്ടാം ഇന്നിംഗ്സിലെ പത്തുവിക്കറ്റുളും ഇന്ത്യന്‍ സ്പിന്നര്‍മാരായ അശ്വിനും അമിത് മിശ്രയും പങ്കിട്ടു. അശ്വിന് 66 റണ്‍സിന് ഏഴ് വിക്കറ്റുകള്‍ പിഴുതപ്പോള്‍ അമിത് മിശ്രീ 51 റണ്‍സിന് മൂന്നെണ്ണവും സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ അശ്വിന് ഇതോടെ ടെസ്റ്റിലാകെ 98 റണ്‍സിന് 12 വിക്കറ്റുകള്‍ പിഴുതു. അശ്വിനാണ് മാന്‍ ഓഫ് ദി മാച്ച്. 2015-ല്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴത്തിയ താരമെന്ന റെക്കോര്‍ഡും അശ്വിന് സ്വന്തമാക്കി. എട്ട് ടെസ്റ്റുകളില്‍ നിന്നായി 55 വിക്കറ്റുകളാണ് ഈ തമിഴ്നാട്ടുകാരന് വീഴ്ത്തിയത്.
ഇന്നലെ രണ്ട് വിക്കറ്റിന് 32 എന്ന നിലയില്‍ മൂന്നാംദിനം ബാറ്റിങ് ആരംഭിച്ച സന്ദര്‍ശകര്‍ക്ക് അധികം കഴിയും മുന്നേ എല്‍ഗാറിനെയും (18) ഡിവില്ലിയേഴ്സിനെയും (9) നഷ്ടമായി. രണ്ടു പേരെയും അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് പുറത്താക്കിയത്. ഇതോടെ ദക്ഷിണാഫ്രിക്ക നാലിന് 58 എന്ന നിലയില്‍ തകര്‍ന്നു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ആംലയും ഡുപ്ലെസിസും ചേര്‍ന്ന് ചെറുത്തുനില്ക്കാന് ശ്രമിച്ചു. ഇരുവരും ചേര്‍ന്ന് 46.2 ഓവറില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് ഇന്ത്യന്‍ വിജയം വൈകിപ്പിച്ചത്. ഒടുവില്‍ സ്കോര്‍ 130-ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 167 പന്തില്‍ നിന്ന് 39 റണ്‍സെടുത്ത ആംലയെ അമിത് മിശ്രയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പിടികൂടി. അധികം കഴിയും മുന്നേ 152 പന്തുകളില്‍ നിന്ന് 39 റണ്‍സെടുത്ത ഡുപ്ലെസിസിനെ അമിത് മിശ്ര ബൗള്‍ഡാക്കുകയും ചെയ്ത മത്സരം വീണ്ടും ഇന്ത്യയുടെ വരുതിയിലാക്കി.
പിന്നീട് ജെപി ഡുമിനിയും (19) ഡെയ്ന്‍ വലാസും (12) ചെറുത്തു നില്പ്പിന് ശ്രമിച്ചെങ്കിലും അധികം വൈകാതെ അശ്വിന് മുന്നില്‍ ഇരുവരും കീഴടങ്ങി. റബാദയെയും (6) മോര്‍ക്കലിനെയും (4) കൂടി അശ്വിന് മടക്കിയതോടെ ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സിന് സമാപനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: