കണ്ണൂര്‍: പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെയും ഇറച്ചി, മത്സ്യം എന്നിവയുടെയും വിലവര്‍ദ്ധനവ് ജനജീവിതം ദുസ്സഹമാക്കി. പൊതുവിതരണ സംവിധാനങ്ങള്‍ താറുമാറായതോടെ പൊതു മാര്‍ക്കറ്റില്‍ വ്യാപാരികള്‍ തോന്നുംപടിയാണ് വിലയീടാക്കുന്നത്. പച്ചക്കറി, പരിപ്പ്, പയര്‍, അരി, വെളിച്ചെണ്ണ തുടങ്ങി സകലതിനും വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കര്‍ണ്ണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പച്ചക്കറികള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ എത്തുന്നത്. തമിഴ്നാട്ടിലുണ്ടായ ശക്തമായമഴയും വെള്ളപ്പൊക്കവും മൂലം ഉല്പാദനം വ്യാപകമായി നശിച്ചിരുന്നു. കര്‍ണ്ണാടകയില്‍ ഉല്പാദന കുറവുണ്ടായിട്ടുണ്ട്. ഇതോടെ അവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ പച്ചക്കറികളുടെ ലഭ്യത കുറയുകയും ഇതുവഴി വിലവര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്തു. പ്രാദേശികതലങ്ങളിലുള്ള പച്ചക്കറികളുടെ ഉല്പാദനവും കുത്തനെ കുറഞ്ഞത് വില കുത്തനെ ഉയരാന്‍ കാരണമായി. നേരത്തെ ജില്ലയില്‍ മലയോരങ്ങളിലും മറ്റു ഗ്രാമങ്ങളിലും പച്ചക്കറി കൃഷികള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പലരും ഇതിനു തയ്യാറാകുന്നില്ല.
പാവക്ക, വെള്ളരി, പയര്‍, മത്തന്‍, ചീര, വഴുതിന തുടങ്ങിയവയൊന്നും പ്രാദേശികതലത്തില്‍ ഉല്പാദനം നടക്കുന്നില്ല. അതോടെ മാര്‍ക്കറ്റില്‍ വിലയുയരുകയായി. മണ്ഡലകാലവും വിവാഹ സീസണും ആരംഭിച്ചതോടെ വ്യാപാരികള്‍ക്ക് കൊയ്തുകാലമായി മാറി. കഴിഞ്ഞ മാസം 15-20രൂപ മാത്രമുണ്ടായിരുന്ന വെണ്ടയ്ക്ക് 50രൂപവരെയായി. ബീന്‍സിന് 25ല്‍ നിന്നും 80ഉം 12രൂപയുള്ള തക്കാളി 48- 55ഉം ഉരുളക്കിഴങ്ങ് 26, കോവക്ക 45, പച്ചമുളക് 35, ബീറ്റ് റൂട്ട് 40, കാരറ്റ് 55, പയര്‍ 80, പാവക്ക 80, ഇഞ്ചി 70, മുരിങ്ങക്കായ 110, …വഴുതിന 60, ചേന 70, പടവലം 35, വെള്ളരി 50, കോളിഫ്ളവര്‍ 80, കറിവേപ്പില 50, ചെറുനാരങ്ങ 80, പച്ചമാങ്ങ 80 എന്നിങ്ങനെയാണ് വിപണിയിലെ ഇപ്പോഴത്തെ വില.
ഉള്ളിവിലയില്‍ കാര്യമായ മാറ്റമില്ല. പയര്‍, പരിപ്പ്, വിലകൂടിയതോടെ ഹോട്ടലുകളില്‍ പരിപ്പില്ലാത്ത സാമ്പാറുകളാണ് നല്‍കുന്നത്. പരിപ്പ്വട തുടങ്ങിയവയക്ക് വിലകൂടിയിട്ടുണ്ട്. മണ്ഡലകാലമായതോടെ വെജിറ്റേറിയന്‍ ഹോട്ടലുകളിലാകെ ഭക്ഷണ വില ഉയര്‍ന്നിട്ടുണ്ട്. പച്ചക്കറിയുടെ വിലവര്‍ദ്ധനവിന്റെ കാരണം പറഞ്ഞാണ് ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റം. അതോടൊപ്പം മത്സ്യം, ഇറച്ചി, എന്നിവയ്ക്കും വില കതിച്ചുയരുകയാണ്. മത്തിക്ക് പോലും വില 100ല്‍ കൂടി. റേഷന്‍ കടകള്‍, മാവേലി, ത്രിവേണി സ്റ്റോറുകളൊക്കെ നോക്കുകുത്തികളായി മാറിയതോടെ വിലക്കയറ്റം മൂലം പിടിച്ചുനില്ക്കാന് പെടാപാടു പെടുകയാണ് ജനങ്ങള്‍. നടപടിയെടുക്കാനുള്ള ഭരണകൂടമാകട്ടെ അഴിമതിക്കാരെയും കൊള്ളക്കാരെയും സംരക്ഷിക്കാനുള്ള തത്രപ്പാടിലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: