ചേര്‍ത്തല: തെക്ക് വില്ലേജില്‍ പഞ്ചായത്ത് പുറമ്പോക്ക് സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട അന്വേഷണം സബ് കലക്ടര്‍ ഡി.ബാലമുരളിയെ ഏല്‍പ്പിച്ച് കലക്ടര്‍ ഉത്തരവായി. സബ് കലക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇദ്ദേഹം ശബരിമല ഡ്യൂട്ടിയിലായതിനാല്‍ ഒരാഴ്ചയോളം വൈകിയേ അന്വേഷണം തുടങ്ങൂവെന്നാണ് വിവരം. ചേര്‍ത്തല തെക്ക് വില്ലേജില്‍ നടന്ന തട്ടിപ്പിനൊപ്പം താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന മറ്റ് നാല് തട്ടിപ്പുകളും അന്വേഷിക്കും. ഒന്നു മുതല്‍ നാല് സെന്റ് വരെ പുറമ്പോക്ക് കൈവശപ്പെടുത്തിയതും യഥാര്‍ഥ ഉടമ മരിച്ചതിനുശേഷം പോക്കുവരവ് ചെയ്തതും ഉള്‍പ്പെടെയുള്ള പരാതികളാണ് അന്വേഷിക്കുക. ചേര്‍ത്തല തെക്ക് വില്ലേജ് ഓഫീസിന്റെ പരിധിയിലുള്ള 42.5 സെന്റ് വസ്തുവാണ് കഴിഞ്ഞ സെപ്തംബര്‍ 22ന് പുറമ്പോക്കില്‍ നിന്നു വരവ് എന്ന് രേഖപ്പെടുത്തി സ്വകാര്യ വ്യക്തിയുടെ പേരിലേക്ക് മാറ്റി കരം അടച്ചത്. അഡീഷണല്‍ തഹസില്‍ദാറിന്റെ പേരിലുണ്ടാക്കിയ വ്യാജ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരം ചെയ്തതെന്നുമാണ് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയതോടെ കഴിഞ്ഞ 20ന് ഇതിലെ രേഖപ്പെടുത്തലുകള്‍ റദ്ദാക്കി ഡപ്യൂട്ടി തഹസില്‍ദാര്‍ കെ.ശ്രീലത ഉത്തരവായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: