കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ജീവനക്കാര്‍ സ്വയം ശമ്പളം എഴുതിയെടുക്കുന്ന സംവിധാനം ഈ മാസത്തോടെ ഇല്ലാതാകും. സംസ്ഥാനത്തെ വിവിധ വകുപ്പുകൡലെ ഗസറ്റഡ് പദവിയുടെ മോടി കെടുത്തുന്ന നടപടി കൂടിയാകും ഇത്.
സംസ്ഥാന ജീവനക്കാരില്‍ ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അദ്ധ്യാപകര്‍ എന്നിവര്‍ക്ക് ശമ്പളം സ്വയം എഴുതി വാങ്ങാനുള്ള (സെല്‍ഫ് ഡ്രോയിംഗ് ഓഫീസര്‍- എസ്ഡിഒ) അധികാരമാണ് നവംബര്‍ 30ന് എടുത്തുകളയുന്നത്. ഈ മാസത്തെ ശമ്പള ബില്‍ കൂടി ഇവര്‍ക്ക് സ്വയം തയാറാക്കാം. ഡിസംബര്‍ ഒന്ന് മുതല്‍ ഈ ചുമതല ബന്ധപ്പെട്ട വകുപ്പിലെ നിശ്ചയിക്കപ്പെട്ട ക്ലാര്‍ക്കിനായിരിക്കും. സംസ്ഥാന സര്‍ക്കാര്‍ പുതുതായി നടപ്പാക്കുന്ന സംയോജിത ധന കൈകാര്യ സംവിധാന (ഐഎഫ്എംഎസ്)ത്തിന്റെ ഭാഗമായാണ് ഈ നടപടി. ഒരു ഓഫീസില്‍ ഒരു ഡ്രോയിംഗ് ഓഫീസര്‍ എന്ന നയം നടപ്പാക്കുകയാണ് പുതിയ സംവിധാനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും ഗസറ്റഡ് റാങ്കിലുള്ളവര്‍ കൂടിയാണ്. ബില്ല് സ്വയം തയ്യാറാക്കി പ്രധാന അദ്ധ്യാപകന് വഴി വിദ്യാഭ്യാസ ഓഫീസര്‍ സാക്ഷ്യപ്പെടുത്തി അദ്ധ്യാപകര്‍ക്കും നേരിട്ട് ശമ്പളം പറ്റാം. എസ്ഡിഒ സംവിധാനം ഇല്ലാതാക്കി പകരം ആ ഉത്തരവാദിത്വം അടുത്തമാസം ഒന്നു മുതല്‍ ഡിഡിഒയ്ക്ക് (ഡ്രോയിംഗ് ആ്ന്‍ഡ് ഡിസ്ബേഴ്സിംഗ് ഓഫീസര്‍) ആയിരിക്കും. എല്ലാ ഓഫീസുകളിലെയും ജീവനക്കാരുടെ ശമ്പളബില്‍ തയാറാക്കി ട്രഷറിയില്‍ സമര്‍പ്പിച്ച് തുക വിതരണം ചെയ്യാന്‍ നിശ്ചയിക്കപ്പെട്ട ക്ലാര്‍ക്കാണ് ഡിഡിഒ.
ഘട്ടം ഘട്ടമായാണ് എസ്ഡിഒ സംവിധാനം ഇല്ലാതാക്കുന്നത്. നേരത്തെ സെക്രട്ടേറിയറ്റിലും ട്രഷറികളിലും ഇത് ഏര്‍പ്പെടുത്തി. ഇപ്പോള്‍ സംസ്ഥാനത്തെ മുഴുവന്‍ ഓഫീസുകൡലും നടപ്പാക്കുകയാണ്. ഗസറ്റഡ് പദവിയുടെ ആകര്‍ഷണീയത ഇല്ലാതാക്കുന്ന നടപടി കൂടിയാണിത്. നേരത്തെ വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയിരുന്നത് ഗസറ്റഡ് ഉദ്യോഗസ്ഥരാണ്. അത് ഒഴിവാക്കിയതിന് പിന്നാലെയാണ് ഇപ്പോള്‍ ശമ്പളം സ്വയം വാങ്ങാനുള്ള അധികാരവും എടുത്തുകളയുന്നത്.
ഗസറ്റഡ് പദവി തന്നെ ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സാക്ഷ്യപ്പെടുത്തല്‍ പഞ്ചായത്ത് പ്രസിഡന്റുമാരെയും ജനപ്രതിനിധികളെയും ഏല്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഗസറ്റഡ് ഓഫീസര്‍മാര്‍ക്ക് ശമ്പളം നേരിട്ട് വാങ്ങാനുള്ള അധികാരം ഇല്ലാതാക്കുന്നതിനെതിരെ സര്‍വ്വീസ് സംഘടനകളില്‍ പ്രതിഷേധം ശക്തമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: