പാലാ: സിവില്‍ സ്റ്റേഷന് സമീപം രാമപുരം ഭാഗത്തേയ്ക്കുള്ള ബസ് സ്റ്റോപ്പില്‍ അപകടം നിത്യസംഭവമാകുന്നു. നഗരത്തിലെ ഏറ്റവും സൗകര്യം കുറഞ്ഞ ബസ് സ്റ്റോപ്പാണിത്. ഏറ്റവും കൂടുതല്‍ ബസ് യാത്രക്കാര്‍ ആശ്രയിക്കുന്ന ഇവിടെ മഴയും വെയിലുമേല്‍ക്കാതെ ആളുകള്‍ക്ക് നില്ക്കുന്നതിനോ ഇരിക്കുന്നതിനോ സൗകര്യമില്ല.
ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍, സെന്റ് മേരീസ് സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ളവര്‍ ഈ ബസ് സ്റ്റോപ്പിനെ ആശ്രയിക്കുന്നവരാണ്. വീതികുറഞ്ഞ സ്ഥലമായതിനാല്‍ പലപ്പോഴും ഗതാഗതക്കുരുക്കും ഉണ്ടാകുന്നുണ്ട്. രാമപുരം ഭാഗത്തുനിന്നും വരുന്ന ബസുകള്‍ സിവില്‍ സ്റ്റേഷനു സമീപം ആളെ ഇറക്കി ബൈപാസ് വഴി കിഴതടിയൂര്‍ പള്ളി, കെഎസ്ആര്‍ടിസി, മഹാറാണി തീയേറ്റര്‍ വഴി ടൗണില്‍ പ്രവേശിക്കുകയാണെങ്കില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സാധിക്കും. ശബരിമല സീസണായതിനാല്‍ ഗതാഗതക്കുരുക്ക് വര്‍ദ്ധിച്ചു. സിവില്‍ സ്റ്റേഷനു സമീപമുള്ള വെയ്റ്റിംഗ് ഷെഡ് പൊളിച്ച് സൗകര്യ പ്രദമായ രീതിയില്‍ നിര്‍മ്മിക്കണമെന്ന് ബിഎംഎസ് പാലാ മേഖല കമ്മറ്റി ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് എം.എസ്. ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി സാബു വര്‍ഗ്ഗീസ്, ഹരികൃഷ്ണന് മേവിട, കെ.ജി. ഗോപകുമാര്‍, കെ.എസ്. ശിവദാസന്‍, മായാ മോഹനന്, നാരായണകൈമള്‍, എ.കെ. ബാലകൃഷ്ണന്, ജയാചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: