എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നയിക്കുന്ന യാത്ര രാഷ്ട്രീയ ജാഥയല്ല. സമത്വമുന്നേറ്റ യാത്ര എന്നാണതിന്റ പേര്. പിന്നാക്ക, മുന്നാക്ക സമുദായങ്ങളിലെ നിരവധിപേര്‍ നയിക്കുന്ന യാത്ര നവംബര്‍ 23നാണ് കാസര്‍കോഡ് നിന്ന് തുടങ്ങിയത്. ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് സമാപിക്കുകയും ചെയ്യും. ഇത്തരം യാത്രകള്‍ പുത്തരിയല്ല.
നിരവധി യാത്രകള്‍ കേരളത്തിന്റെ തെക്കുനിന്ന് ആരംഭിച്ച് വക്കോട്ടും വടക്കുനിന്ന് തുടങ്ങി തെക്കോട്ടും പോയിട്ടുണ്ട്. ‘തെക്കു വടക്ക്’ നടക്കുന്ന നേതാക്കളും കേരളത്തില്‍ നിരവധിയാണ്.
ദൈവത്തിന്റെ സ്വന്തം നാടായ (ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി അരക്കിട്ടുറപ്പിച്ചതും ഈ വിശേഷണം തന്നെ) കേരളത്തില്‍ സ്വദേശികള്‍ക്ക് മാത്രമല്ല മതിയായ രേഖകളോടെ വിദേശികള്‍ക്കും സഞ്ചരിക്കാന്‍ അവകാശമുണ്ട്. എന്തിനധികം രേഖകളില്ലെങ്കിലും കരിമ്പട്ടികയില്െപ്പട്ടവര്ക്കുപോലും ഇവിടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്.
അങ്ങനെമാത്രം പറഞ്ഞാല്‍ പോര. കരിമ്പട്ടികയില്െപ്പട്ട രണ്ട് കുവൈറ്റികള്‍ക്ക് കേരളമാകെ ചുറ്റിക്കറങ്ങാന്‍ ഔദ്യോഗിക വാഹനം വിട്ടുകൊടുത്ത മന്ത്രി തന്നെ വാണരുളിയ പ്രദേശമാണല്ലോ കേരളം. അങ്ങനെയൊരാള്‍ക്ക് കേന്ദ്രമന്ത്രി പദവി നല്കി അംഗീകരിച്ച കോണ്‍ഗ്രസ് പാര്‍ട്ടി അണികള്‍ക്ക് നല്കിയ തിട്ടൂരം കേട്ടില്ലെ?
”എസ്എന്‍ഡിപി നേതാവ് നയിക്കുന്ന യാത്രയുമായി കോണ്‍ഗ്രസുകാരാരും സഹകരിച്ചുപോകരുത്”. നേതാക്കള്‍ നിര്‍ദ്ദേശിച്ചാല്‍ അതപ്പടി തൊണ്ടതൊടാതെ വിഴുങ്ങുന്ന അണികളുള്ള പാര്‍ട്ടിയായതിനാല്‍ വെള്ളാപ്പള്ളി വെള്ളം കുടിച്ചതുതന്നെ! കോണ്‍ഗ്രസിന്റെ ഐക്യവും അച്ചടക്കവും കാലുവാരലും പാലംവലിയും പിന്നില്‍നിന്നുള്ള കുത്തുമൊക്കെ പത്രവാര്‍ത്തകള്‍ മാത്രമല്ല ചാനല്‍ ചര്‍ച്ചകളിലെ വിഴുപ്പലയ്ക്കല്‍ കൂടിയായ കാലമായതിനാല്‍ നമ്മുടെ വകയും ഒന്നിരിക്കട്ടെ എന്ന് ‘കത്തോലിക്കാ സഭ’യ്ക്കും ഒരു വെളിപ്പാടുണ്ടായി.
തൃശൂര്‍ രൂപതയുടെ മുഖ പത്രമായ ‘കത്തോലിക്കാസഭ’യുടെ പുതിയ ലക്കം പുറത്തിറങ്ങി.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ കോണ്‍ഗ്രസ് വര്‍ഗീയ പ്രസ്ഥാനങ്ങളുമായി ഗ്രാന്റ് അലയന്‍സ് ഉണ്ടാക്കി ക്രൈസ്തവരെ ചവിട്ടിയൊതുക്കാന്‍ ശ്രമിച്ചുവെന്നാണ് ‘കത്തോലിക്കാസഭ’ ആക്ഷേപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിലെ മാടമ്പിമാരാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. മുന്‍ സ്പീക്കര്‍ തേറമ്പിലിനെയും മന്ത്രി സി.എന്‍. ബാലകൃഷ്ണനെയും പേരെടുത്ത് പറയാതെ വിമര്‍ശിക്കുകയാണ് ‘കത്തോലിക്കാസഭ’ ചെയ്തിരിക്കുന്നത്. ‘വിനാശകാലേ വിപരീത ബുദ്ധി’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കോര്‍പ്പറേഷനിലെ സ്ഥാര്‍ത്ഥി നിര്‍ണയം മുതല്‍ കോണ്‍ഗ്രസുമായി നിലനിന്ന കലഹം പരസ്യപ്പെടുത്തുകയാണ് തൃശൂര്‍ അതിരൂപത ചെയ്തിരിക്കുന്നത്.
രൂക്ഷവിമര്‍ശനമാണ് നേതാക്കള്‍ക്കെതിരെയും സഭ ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളുമായി മഹാസഖ്യമുണ്ടാക്കി. ക്രൈസ്തവരുടെ വിലപേശല്‍ ശക്തി തകര്‍ക്കാന്‍ ശ്രമിച്ചു. ക്രൈസ്തവ നേതാക്കള്‍ക്ക് ആറുഘട്ടത്തില് സീറ്റ് നിഷേധിച്ചു. മുതിര്‍ന്ന നേതാവ് മകളെ മേയറാക്കാന്‍ രംഗത്തെത്തിയതോടെയാണ് അടവ് മാറ്റിയത്. എതിര്‍സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുമറിച്ചുകൊടുത്തും പേയ്മെന്റ് സീറ്റുനല്‍കിയും ലക്ഷങ്ങള്‍ പോക്കറ്റിലാക്കി കച്ചവടം പൊടിപൊടിച്ചെന്നും ലേഖനം ആരോപിക്കുന്നു.
ക്രൈസ്തവരെ ചവിട്ടിയൊതുക്കാന്‍ കരുനീക്കം നടത്തിയ മാടമ്പിമാരെ നിയന്ത്രിക്കാന്‍ നേതൃത്വം ഇടപെടണം. ഇല്ലെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലും പരിസരപ്രദേശങ്ങളിലും പാഠം പഠിപ്പിക്കുമെന്നും ലേഖനം മുന്നറിയിപ്പ് നല്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂരും ഒല്ലൂരിലും വടക്കാഞ്ചേരിയിലും സഭ സഹായിച്ചില്ലായിരുന്നെങ്കില്‍ കോണ്‍ഗ്രസ് പച്ച തൊടില്ലായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ പി.സി.ചാക്കോയ്ക്ക് തൃശൂരില്‍നിന്നും പലായനം ചെയ്യേണ്ടിവന്നതും ധനപാലന്റെ തോല്‍വിയും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും ഇടതുപക്ഷത്തോട് ക്രൈസ്തവര്‍ക്ക് കല്പാന്ത കാലത്തോളം തൊട്ടുകൂടായയ്മയില്ലെന്നും അതിരൂപതാ മുഖപത്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
‘കത്തോലിക്കാ സഭ’യുടെ ലേഖനം വാര്‍ത്തയായതോടെ ചില ചാനലുകളില്‍ തല്‍സമയ ചര്‍ച്ചയായി. കത്തോലിക്കാസഭക്കാരുടെ കണ്ണീരൊപ്പാന്‍ ഇരട്ടതൂവാലയുമായി നേതാക്കള്‍ ക്യൂനില്‍ക്കുകയായിരുന്നു. ഇരുമെയ്യാണേലും നമ്മളൊന്നല്ലെ? ഇങ്ങനെയൊക്കെ പറയാമോ? ഏതുപരാതിയും പരിഭവവും സംസാരിക്കാവുന്നതല്ലെ? കോണ്‍ഗ്രസ് പന്തിയില്‍ ആദ്യം വിളമ്പുന്നത് കത്തോലിക്കാസഭക്കല്ലെ? പിന്നെന്തിനാണിങ്ങനെ! പള്ളിയിലെ അച്ചന്മാര് നമ്മുടെയും അച്ഛനല്ലെ? എവിടെയെങ്കിലും എന്തെങ്കിലും അബദ്ധം പിണഞ്ഞെങ്കില് കണ്ടറിഞ്ഞ് ഏനക്കേട് വരുത്താതെ മാപ്പ് നല്കി അനുഗ്രഹിക്കണം തിരുമേനിമാരെ എന്നൊക്കെ കോണ്‍ഗ്രസിെല പച്ചപരമാര്ത്ഥികളും വിപ്ലവനായകന്മാരുമൊക്കെ കുമ്പിടുന്നത് കാണുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വച്ചുപോകും.
ചാനലുകാരന്റെ ചോദ്യം ഇടത് നേതാക്കളോടുമുണ്ട്. കോണ്‍ഗ്രസുകാര്‍ ചതിച്ചെന്ന് ‘കത്തോലിക്കാ സഭ’ എഴുതിയിരിക്കുന്നു. നേരാണോ? ‘നേരാന്നേ നേരാന്നേ’ എന്ന് ഒരാലോചനയും കൂടാതെ സമ്മതിക്കാന്‍ മടിയില്ലാത്ത ഒരു സഖാവ്! നമ്മള് സഭയെ ചതിക്കാറില്ല. സഭ ഞങ്ങളെയും. അതുകൊണ്ടാണല്ലൊ ചാലക്കുടിയിലും തൃശൂരിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിയതെന്നും സാക്ഷ്യപ്പെടുത്തി. കോണ്ഗ്രസിനെപോലെതന്നെ സിപിഎമ്മും വെള്ളാപ്പള്ളി നയിക്കുന്ന യാത്രയോട് ഒരു കാരുണ്യവും കാട്ടുന്നേയില്ല. വെള്ളാപ്പള്ളി ശംഖുമുഖത്ത് ജലസമാധിയാകുമെന്നായിരുന്നല്ലൊ ഒരു മൂത്ത സഖാവിന്റെ പിരാക്ക്. വെള്ളാപ്പള്ളിയാണിപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും ദുസ്വപ്നം. അത് കണ്ട് ഞെട്ടിയുണര്‍ന്നുള്ള അന്തരീക്ഷം മുഖരിതമായിരിക്കുന്നു. വേണ്ടുവോളം ഭീകരതരംഗം സൃഷ്ടിക്കാന്‍ ചാനല്‍ വേതാളങ്ങളും സജീവം. എന്തുകൊണ്ടാണിങ്ങനെ?
ഉത്തരം ലളിതം. വെള്ളാപ്പള്ളി ഹിന്ദുഐക്യം എന്നുപറയുന്നു. അങ്ങനെ പറയാമോ? അത് അശ്ലീലമല്ലെ കോണ്‍ഗ്രസുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും. അതങ്ങ് ഒഴിവാക്കിയിരുന്നെങ്കില്‍ ഈ പൊല്ലാപ്പുണ്ടാകുമായിരുന്നോ? മതമേതായാലും മനുഷ്യന് നന്നായാല്‍ മതി എന്ന് പറഞ്ഞ ശ്രീനാരായണ ഗുരു സ്ഥാപിച്ച പ്രസ്ഥാനമല്ലെ എസ്എന്‍ഡിപി യോഗം! ചോദ്യം അങ്ങനെ പലതും.
ഗുരുദേവനെതന്നെ മതംമാറ്റാന്‍ വന്നപ്പോഴാണ് ‘മതമേതായാലും മനുഷ്യന് നന്നായാല്‍ പോരെ’ എന്ന ചോദ്യം ഗുരുദേവന് എറിഞ്ഞത്. അതിന്റെ അര്‍ത്ഥം മതംമാറ്റം ഗുരുദേവന് സഹിച്ചില്ല എന്നതാണ്. ‘ശ്രീനാരായണ ഗുരു’ എന്ന പേരില്‍ പ്രൊഫ. എം.കെ. സാനു എഴുതിയ പുസ്തകത്തില്‍ ഗുരുദേവനെ മതംമാറ്റം ചെയ്യാന്‍ വന്ന ഭാഗം കൗതുകകരമാണ്. ഏറെ സംവാദങ്ങള്‍ക്കുശേഷം ഗുരുദേവന് വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ വിദേശ പാതിരി ഒരു പുസ്തകം നല്കി. ”ഈ വേദപുസ്തകം സ്വാമി നല്ലവണ്ണം വായിക്കണം” എന്നാവശ്യപ്പെട്ടു.
”സ്വാമി: വായിക്കണമെന്ന് നമുക്ക് വലിയ ആഗ്രഹമുണ്ട്. പക്ഷേ, പഠിപ്പിച്ചുതരാന്‍ ആരുമില്ലല്ലോ. നിങ്ങള്‍ വന്ന് പഠിപ്പിച്ചുതന്നാല്‍ കൊള്ളാം.
പാതിരി: ഞാന്‍ അപ്പപ്പോള്‍ വന്ന് പറഞ്ഞുതരാം.
സ്വാമി: എന്നാല്‍ വളരെ നല്ലത്. നിങ്ങള്‍ തീര്‍ച്ചയായും വരണം. നാം പഠിക്കാം.
പാതിരി: തീര്‍ച്ചയായും ഞാന്‍ വരാം. വരേണ്ട എന്നുപറഞ്ഞ് അടിച്ചുപുറത്താക്കിയാലും ഞങ്ങള്‍ പോവുകയില്ല. ഞങ്ങള്‍ പ്രസംഗിക്കുകതന്നെ ചെയ്യും.
അതുകേട്ടപ്പോള്‍ സ്വാമി മൃദുവായി മന്ദസ്മിതം തൂകി. എന്നിട്ടു പറഞ്ഞു:
”നിങ്ങളെ ഞങ്ങള്‍ ഒരിക്കലും അടിച്ചുപുറത്താക്കുകയില്ല. നിങ്ങള്‍ ഞങ്ങളോടു ചേര്‍ന്നില്ലെങ്കില്‍ നിങ്ങളെ ഞങ്ങളുടെ സംഘത്തിന്റെ അകത്താക്കാനേ ശ്രമിക്കുകയുള്ളൂ. അതുകൊണ്ട് ഒരിക്കലും വരാതിരിക്കരുത്. ആഴ്ചയില്‍ ഒരിക്കലെങ്കിലും വരണം.”
വരാമെന്നു സമ്മതിച്ചുകൊണ്ട് പാതിരി പോയി.
വിദേശ പാതിരി പിന്നെ വന്നോ എന്നറിയില്ല. വന്നാലും ഗുരുദേവനില്‍നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാന്‍ പാതിരിക്കാകുമായിരുന്നില്ല. അതൊക്കെ പറഞ്ഞാല്‍ ‘വെള്ളം കലക്കിയത് താനല്ലെങ്കില്‍ തന്റെ തന്ത’ എന്നാക്രോശിച്ചാക്രമിക്കുന്ന ചെന്നായയുടെ കഥപോലെ പെരുമാറുന്നവരോട് എന്തുപറയാന്‍. കത്തോലിക്കാസഭ ക്രൈസ്തവരെ അവഗണിച്ചു എന്നുപറഞ്ഞാല്‍ മറുത്തൊന്നും പറയില്ല. ഇസ്ലാമിക രക്ഷയ്ക്ക് കാന്തപുരം കേരള പര്യടനം നടത്തുമ്പോള്‍ പരവതാനി വിരിക്കും. എന്നാല്‍ വെള്ളാപ്പള്ളി സത്യം പറഞ്ഞാല്‍ ശൂലത്തില്‍ നിര്‍ത്തും. ഇതല്ലെ സര് അസഹിഷ്ണുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: