ന്യൂദല്‍ഹി: ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്തെ ഭരണം 1930കളില്‍ ജര്‍മ്മനിയില്‍ ഹിറ്റ്ലര്‍ നടത്തിയ ഭരണത്തിന് തുല്യമായിരുന്നെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലി. അടിയന്തരാവസ്ഥയില്‍ ഭരണഘടന തകിടം മറിച്ചെന്നും സ്വേച്ഛാധിപത്യം അതിന്റെ പാരമ്യതയില്‍ എത്തിയിരുന്നെന്നും കേന്ദ്രധനമന്ത്രി രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പറഞ്ഞു.
ഭരണഘടനയിലെ, ജീവിക്കാനുള്ള മൗലികാവകാശമായ അനുച്ഛേദം 21 റദ്ദാക്കി. ഇപ്പോള്‍ ടെലിവിഷനുകളില്‍ അസഹിഷ്ണുതയെപ്പറ്റി വാതോരാതെ സംസാരിക്കുന്നവര്‍ അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും തകര്‍ത്തെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
1970കളില്‍ രാജ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയായിരുന്നു. ജീവിക്കാനുള്ള അവകാശമാണ് ഏറ്റവും വലിയ അവകാശം. അതാണ് കോണ്‍ഗ്രസ് ഭരണത്തില്‍ റദ്ദാക്കിയത്. എന്നാല്‍ ഇന്നാകട്ടെ ചിലര്‍ കാമറകള്‍ക്ക് മുന്നിലെത്തി അസഹിഷ്ണുതയെപ്പറ്റി ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകള്‍ നടത്തുകയാണ്, ജയ്റ്റ്ലി പറഞ്ഞു. ഭരണഘടനാ സംവിധാനങ്ങളെത്തന്നെ ഭരണഘടനയെ അട്ടിമറിക്കാന്‍ ഉപയോഗിച്ചതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അടിയന്തരാവസ്ഥ.
1933ല്‍ ജര്‍മ്മനിയില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയായിരുന്നു ഇതിനോട് താരതമ്യപ്പെടുത്താവുന്നത്. പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി, പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി, മാധ്യമങ്ങളെ നിശബ്ദരാക്കി, ഇരുപത്തഞ്ചിന സാമ്പത്തിക പദ്ധതികളുമായാണ് ഹിറ്റ്ലര്‍ അടിയന്തരാവസ്ഥ നടപ്പാക്കിയത്. അതിന്റെ സമാനമായ കാര്യങ്ങളാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തിന്റെ മറ്റൊരു ഭാഗത്ത് നടപ്പായത്, ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥ പരാമര്‍ശിച്ചുകൊണ്ട് ജയ്റ്റ്ലി പറഞ്ഞു.
ജര്‍മ്മനിയില്‍ 1933ല്‍ ഉയര്‍ന്നുകേട്ട അഡോള്‍ഫ് ‘ഹിറ്റ്ലറാണ് ജര്‍മ്മനി, ജര്‍മ്മനിയാണ് ഹിറ്റ്ലര്‍’ എന്നതിന് സമാനമായ മുദ്രാവാക്യം 1970കളില്‍ ‘ഇന്ദിരയാണ് ഭാരതം, ഭാരതമാണ് ഇന്ദിര’ എന്ന് രാജ്യത്ത് ഉയര്ന്നുകേട്ടതെന്നും ജയ്റ്റ്ലി പറഞ്ഞു.
അടിയന്തരാവസ്ഥയില്‍ ഭേദഗതി ചെയ്ത ആര്‍ട്ടിക്കിള്‍ 21 ഇനി ഒരിക്കലും റദ്ദാക്കാനാവില്ലെന്ന ഭേദഗതി നാം ഇപ്പോഴും സുരക്ഷിതരല്ലെന്നതിന്റെ സാധ്യതകളാണ് കാണിക്കുന്നത്. അസഹിഷ്ണുതാ വിവാദത്തെ അടിയന്തരാവസ്ഥയുമായി ബന്ധപ്പെടുത്തിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ ശബ്ദമുയര്‍ത്തി. അടിയന്തരാവസ്ഥയുമായി ഒരിക്കലും അസഹിഷ്ണുതാ വിവാദത്തെ താരതമ്യപ്പെടുത്താനാവില്ലെന്ന മറുപടി നല്കി ജയ്റ്റ്ലി തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: