കോട്ടയം: സമ്പൂര്‍ണ്ണ സുവിശേഷവല്ക്കരണത്തിന് ആഹ്വാനം നല്കിയ സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണെ പുറത്താക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നു ഗവര്‍ണ്ണറോടും മുഖ്യമന്ത്രിയോടും ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ഉന്നതനായ ഭരണാധികാരി ഒരു മതത്തിന്റെ മാത്രം പ്രചാരകനാകുന്നതും ക്രൈസ്തവമതത്തിലേക്ക് മറ്റ് മതസ്ഥരെ പരിവര്‍ത്തനം ചെയ്ത് സമ്പൂര്‍ണ്ണ സുവിശേഷവല്ക്കരണം നടപ്പിലാക്കണമെന്ന് ആഹ്വാനം ചെയ്യുന്നതും ഭരണഘടനാ ലംഘനമാണ്. ഇക്കാര്യത്തില്‍ ഗവര്‍ണറും മുഖ്യമന്ത്രിയും സത്വരനടപടികള്‍ കൈക്കൊള്ളണം.
ഡോ. അംബേദ്കറിന്റെ 125-ാം ജന്മവാര്ഷിക വേളയില്‍ ഇന്ത്യന്‍ ഭരണഘടന വിഭാവനംചെയ്യുന്ന ഉന്നത ധാര്മ്മികമൂല്യങ്ങളെക്കുറിച്ച് പാര്‍ലമെന്റില്‍ എം.പിമാര്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ നടത്തുമ്പോഴാണ് ഭരണഘടനയുടെ കാവലാളാകേണ്ട ചീഫ് സെക്രട്ടറി കോട്ടയത്ത് പരസ്യമായി ഭരണഘടന ലംഘിച്ചത്. ഇത്തരമൊരു കുറ്റത്തിന് തമിഴ്നാട്ടില്‍ ഉമാശങ്കര്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെതിരെ തമിഴ്നാട് സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നു.
സുവിശേഷവല്ക്കരണം മതംമാറ്റത്തിനുള്ള സഭാനടപടിയാണ്. ഇതരമതസ്ഥരെ സുവിശേഷവല്‍ക്കരിച്ച് ക്രിസ്തുമത വിശ്വാസികളാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ തീവ്രമതവിശ്വാസികളാണ്.
മതസ്വാതന്ത്ര്യവും മതസൗഹാര്‍ദ്ദവും ബഹുസ്വരതയും വൈവിധ്യവുമുള്ള ഭാരതത്തില്‍ ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാനാവില്ല. മതതീവ്രതയും അസഹിഷ്ണുതയും പ്രചരിപ്പിക്കുന്ന ആപല്‍ക്കരമായ നിലപാടാണ് ചീഫ് സെക്രട്ടറിയുടേത്.
ഹിന്ദുമതം വിട്ടവര്‍ വീണ്ടും സ്വന്തംമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടപ്പോള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയവര്‍ ഇപ്പോള്‍ സുവിശേഷവല്ക്കരണവിഷയത്തില് നിശബ്ദത പാലിക്കുന്നു. ഘര്വാപ്സി ചടങ്ങ് നടത്തിയാല്‍ അറസ്റ്റ് ചെയ്ത് കേസെടുക്കുമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. അന്ന് പ്രതിഷേധിച്ച സാംസ്കാരിക നായകരുടെ പക്ഷപാതിത്വവും വര്‍ഗ്ഗീയ പ്രീണന നിലപാടും ഇപ്പോള്‍ വെളിച്ചത്തായതായി കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: