പാലക്കാട്: സംസ്ഥാനത്തെ എയ്ഡഡ് സ്കൂള്‍, കോളേജ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ എസ്എന്‍ ട്രസ്റ്റ് സ്ഥാപനങ്ങള്‍ വിട്ടുനല്‍കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. കൃസ്ത്യന്‍, മുസ്ലീം മാനേജ്മെന്റുകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ധൈര്യപ്പെടില്ല. സര്‍ക്കാര്‍ വേതനം നല്കുന്ന എയ്ഡഡ് സ്ഥാപനങ്ങളെ സംഘടിത ന്യൂനപക്ഷങ്ങള്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പോലെയാണ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമത്വ മുന്നേറ്റ യാത്രയ്ക്ക് പാലക്കാട്ടും വടക്കഞ്ചേരിയിലും നല്കിയ സ്വീകരണ യോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും കണ്ണീരൊപ്പാന്‍ ശ്രമിക്കുന്ന തന്റെ കണ്ണുപൊത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. യാത്രയില്‍ പങ്കെടുക്കരുതെന്ന് സമുദായാംഗങ്ങളായ പ്രവര്‍ത്തകരെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഭീഷണിപ്പെടുത്തുന്നത് വോട്ടുചോരുമെന്ന ഭയം കൊണ്ടാണ്. ഇങ്ങനെ പോയാല്‍ മുന്നണികളെ ചുമക്കാന്‍ മരപ്പട്ടി പോലും ഉണ്ടാകില്ല. നക്സലിസവും മാവോയിസ്റ്റുകളും ഉണ്ടാകുന്നത് തുല്യനീതിയും സമത്വവും ഇല്ലാതാകുമ്പോഴാണ്. ഇന്നത്തെ രാഷ്ട്രീയക്കാരുടെ അധാര്മ്മികതയില് നിന്നാണ് ഇക്കൂട്ടരുടെ പിറവി. ഇത്തരം ഭീഷണികള്‍ ഒഴിവാക്കണമെങ്കില്‍ ഭരണത്തില്‍ തുല്യാവകാശം കൂടിയേ തീരൂ.
ഉത്തരേന്ത്യന്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ ബീഫ് ഫെസ്റ്റ് നടത്തിയത് ന്യൂനപക്ഷ വോട്ടില്‍ നോട്ടമിട്ടാണ്. ബീഫ് ഫെസ്റ്റ് നടത്തുന്നവര്‍ പോര്‍ക്ക് ഫെസ്റ്റ് നടത്താന്‍ തയ്യാറാകുമോ. പൊതുസമ്പത്ത് ചോര്‍ത്തി ന്യൂനപക്ഷങ്ങള്‍ക്ക് വാരിക്കോരി നല്കുന്ന നയമാണ് മുന്നണികള്‍ സ്വീകരിക്കുന്നത്. കാലാകാലങ്ങളായി സാമൂഹ്യനീതി നിഷേധിക്കപ്പെട്ട ശക്തിയില്ലാത്ത സമുദായ സംഘടനകളുടെ ശക്തിയായി സമത്വ മുന്നേറ്റ യാത്ര മാറി. സമത്വ മുന്നേറ്റ യാത്രയ്ക്കെതിരെ ആരോപണങ്ങളും ഭീഷണിയുമായി മുന്നോട്ട് പോകുന്ന ഇടതു-വലതു മുന്നണികള്‍ മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം.
പാലക്കാട് നടന്ന യോഗത്തില്‍ സ്വാഗതസംഘം രക്ഷാധികാരി ജി.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി യാത്രാസന്ദേശം നല്കി. കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.ബിജു, യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി, എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്, യോഗം വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥന്, സ്വാമി മൈത്രി സമ്ക്വതാ മഹസ്തിത, സ്വാമി നാരായണ ഭക്താനന്ദ, യോഗക്ഷേമ സഭ പ്രതിനിധി താമരക്കുളം വാസുദേവന്‍ നമ്പൂതിരി, കേരള സാംബവന്‍ സൊസൈറ്റി പ്രതിനിധി എം.വി.ജയപ്രകാശ്, ഐ.ബാബു കുന്നത്തൂര്‍, മുന്നാക്ക സമുദായ മുന്നണി നേതാവ് സി.എസ്.നായര്‍, മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് ഭാസ്കരപ്പിള്ള, പട്ടികജാതി ഏകോപന സമിതി പ്രതിനിധി പി.ശശികുമാര്‍, പാണന് സമുദായ മുന്നണി പ്രതിനിധി തഴവ സഹദേവന്, കേരള ധീവരസഭ പ്രതിനിധി സ്വാമി ഗോരക് നാഥ്, എസ്.എന്‍.ഡി.പി യൂണിയന് ഭാരവാഹികളായ എ.എന്‍.അനുരാഗ്, ഫല്ഗുനന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: