എരുമേലി: ശബരിമല ദര്‍ശനത്തിനു പോയ തീര്‍ഥാടക വാഹനം സ്വകാര്യ ബസിലിടിച്ച് അഞ്ച് അയ്യപ്പഭക്തര്‍ക്കു പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജിലും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ 6.45-ഓടെ ശബരിമല പാതയിലെ മുക്കൂട്ടുതറ അസീസി ആശുപത്രിക്കു സമീപമുള്ള വളവിലാണ് അപകടം. പമ്പാവാലിയില്‍ നിന്ന് എറണാകുളത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസുമായാണ് കാര്‍ ഇടിച്ചത്. കാര്‍ ഡ്രൈവര്‍ യുവരാജ് (28), ബാലമുരുകന് (30), ശിവകുമാര്‍ (35), ശക്തി (29), മുരുകന് (35) എന്നിവര്‍ക്കാണു പരിക്കേറ്റത്. കാര്‍ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
തമിഴ്നാട് കാഞ്ചിപുരം മേനാംപക്കം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടവര്‍. കാര്‍ ഡ്രൈവര്‍ യുവരാജിന്റെ നില ഗുരുതരമാണെന്ന് പറയുന്നു. ഇയാളെ കാറിന്റെ ഡോറും ബോണറ്റും വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പോലീസ് സംശയിക്കുന്നു.
അപകടസ്ഥലത്തിനു തൊട്ടടുത്തുള്ള താത്കാലിക കടയിലെ ജീവനക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ കൈക്കോടാലിയും വാക്കത്തിയും ഉപയോഗിച്ച് കാര്‍ വെട്ടിപ്പൊളിച്ച് പരിക്കേറ്റവരെ പുറത്തെടുത്തതുമൂലമാണ് അപകടത്തില്‍പ്പെട്ടവരെ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചത്. എരുമേലി പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
അപകടത്തെത്തുടര്‍ന്ന് ഒരുമണിക്കൂറോളം ശബരിമല പാതയില്‍ ഗതാഗതം നിലച്ചു. റോഡില്‍ ഒഴുകിപടര്‍ന്ന ഓയിലും ഇന്ധനവും ഫയര്‍ഫോഴ്സ് വെള്ളമൊഴിച്ച് കഴുകിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: