സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വയസ് അറുപത്തിരണ്ടായി. എന്നിട്ടും വിവരക്കേടിന് ഒരു കുറവുമില്ല. ആ പദവിക്ക് വിവരക്കേടും ഉളുപ്പില്ലായ്മയാണ് പരമയോഗ്യതയെന്ന് മുന്‍ഗാമി നേരത്തെ തെളിയിച്ചുകഴിഞ്ഞതാണ്. വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ തുടങ്ങി പരനാറിയന്‍ പ്രത്യയശാസ്ത്രത്തിലെത്തിനില്ക്കുന്ന പാര്‍ട്ടിക്ക് ഇതിലും മികച്ചൊരു സെക്രട്ടറിയെ ഇനി കിട്ടാനില്ല എന്നതിന്റെ വലിയ തെളിവാണ് സംപൂജ്യ പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്‍ത്ഥ ഭീകരവാദിയാണെന്ന കോടിയേരിയുടെ പ്രസ്താവന.
പിന്നാക്കക്കാരനെ കൊടിപിടിക്കാനും തല്ലുകൊള്ളാനും ചവിട്ടിക്കയറാനുമുള്ള ഉപകരണങ്ങളാക്കി അവരുടെ ചെലവില്‍ തടിച്ചുകൊഴുത്ത മാന്യന്മാരാണ് ഇപ്പോള്‍ വിശ്വേശതീര്ത്ഥയ്ക്കെതിരെ കൊള്ളരുതായ്മ പറയുന്നത്. അത് നാടുനീളെ നടന്ന് വിളിച്ചുകൂവാന്‍ തനിക്ക് അച്ഛനും അമ്മയുമുണ്ടെന്ന് ചാനലുകള്‍ക്ക് മുന്നില്‍ കരഞ്ഞ് യോഗ്യത തെളിയിക്കേണ്ടിവന്ന ഒരു വിപ്ലവകുമാരനെ കെട്ടഴിച്ചുവിട്ടിട്ടാണ് പാര്‍ട്ടി സെക്രട്ടറിയുടെ പുലയാട്ട്. പോരാഞ്ഞ് തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ മാത്രം പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവനാകുന്ന പ്രഖ്യാപിത പാര്ട്ടിവിരുദ്ധന് വിഎസിന്റെ തെരുവ് നൃത്തവും കൂടിയാകുമ്പോള്‍ സംഗതി ഗംഭീരം. ഇപ്പോള്‍ വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റയാത്ര മുന്നോട്ട് പോകുന്നതിന്റെ വെപ്രാളത്തിലാണ് അതിന് തിരിതെളിയ്ക്കാനെത്തിയ പേജാവര്‍ മഠാധിപതിയുടെ നേര്‍ക്ക് ഇക്കൂട്ടര്‍ ചെളിവാരിയെറിയുന്നത്.
പേജാവര്‍ മഠാധിപതി ആരാണെന്ന് അറിയാഞ്ഞിട്ടാവില്ല ഈ മരണവെപ്രാളം. ആരെന്ന് നന്നായി അറിഞ്ഞിട്ട് തന്നെയാവാനേ തരമുള്ളൂ. ഹിന്ദുസമൂഹത്തിലെ ജാതിഭിന്നതകളെ ഊട്ടിവളര്‍ത്തി തങ്ങള്‍ക്ക് വളമാക്കി വളര്‍ന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഈ സ്വാമി കണ്ണിലെ കരടും വര്ഗീയവാദിയുമാവുക സ്വാഭാവികമാണ്.
1969ല്‍ ഉടുപ്പിയില്‍ നടന്ന വിശ്വഹിന്ദു സമ്മേളനത്തിലെ ആ രംഗം ഇപ്പോഴും നമ്പൂതിരിപ്പാടിന്റെ പാര്‍ട്ടിയിലെ അവശേഷിക്കുന്ന തെമ്മാടിക്കൂട്ടങ്ങള്‍ക്ക് ഉള്‍ക്കിടിലമുണ്ടാക്കുന്നതാണ്. വിവിധ സമ്പ്രദായങ്ങളില്‍പ്പെട്ട സന്യാസിശ്രേഷ്ഠന്മാരെയും സമൂഹത്തിലെ എല്ലാത്തട്ടിലും ഉള്‍പ്പെട്ട സമുദായ നേതാക്കളെയും സാക്ഷിനിര്‍ത്തി ഇരുകൈകളും ഉയര്‍ത്തിപ്പിടിച്ച് ‘ഹിന്ദവഃ സോദരാഃ സര്‍വേ, ന ഹിന്ദുര്‍ പതിതോ ഭവേത്’ എന്ന് പ്രഖ്യാപിച്ചത് ഈ സ്വാമിജിയാണ്.
അതോടൊപ്പം രാജ്യത്തൊട്ടാകെയുള്ള ഹിന്ദുസംഘടനാപ്രവര്ത്തകര്ക്ക് ‘മമ ദീക്ഷാ ഹിന്ദുരക്ഷ, മമ മന്ത്രഃ സമാനതാ’ എന്ന ഉജ്ജ്വലമായ മാര്‍ഗവും പകര്‍ന്നു നല്കി. അഖിലഭാരത മാധ്വ മഹാമണ്ഡലം രൂപീകരിച്ച് ദരിദ്രരില്‍ ദരിദ്രരായവര്‍ക്ക് വിദ്യാഭ്യാസവും ഭക്ഷണവും പാര്‍പ്പിടവും നല്കാന് പദ്ധതികളൊരുക്കി. എട്ടാം വയസില്‍ സന്യാസദീക്ഷ സ്വീകരിച്ച സ്വാമി വിശ്വേശതീര്‍ത്ഥ യാഥാസ്ഥിതിക മതത്തിന്റെ കെട്ടുപാടുകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി. പിന്നാക്കക്കാരില്‍ പിന്നാക്കക്കാരായവരുടെ സ്ഥിതിസമത്വത്തിനായി സമരമുഖങ്ങള്‍ തുറന്നു. അവരുടെ ചേരികളില്‍ യാത്ര ചെയ്തു. ആ കുടിലുകളില്‍ അവരോടൊപ്പം ആഹാരം പങ്കിട്ടു. തോളത്ത് ചേര്‍ത്ത് പിടിച്ച് നമ്മള് ഒന്നെന്ന് പറഞ്ഞു.
മൈസൂരിലെ ദേവരാജ് അരസ് കോളനിയില്‍ 2010 ആഗസ്റ്റ് എട്ടിന് സ്വാമികള്‍ കടന്നുചെന്നു. ചാതുര്‍മ്മാസ്യ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി പട്ടലദാമ ക്ഷേത്രസന്ദര്‍ശനത്തിനുശേഷം തൂപ്പുകാരുടെ ആ കോളനിയിലേക്ക് അപ്രതീക്ഷിതമായാണ് സ്വാമികള്‍ ചെന്നത്. കുപ്പുസ്വാമിയെന്ന അതിപിന്നാക്കക്കാരന്റെ മണ്‍കുടിലിലാണ് സിപിഎമ്മിന്റെ ഐറ്റം ഡാന്‍സര്‍ ജാതിഭ്രാന്തനെന്ന് അധിക്ഷേപിച്ച സ്വാമി വിശ്വേശതീര്‍ത്ഥ തന്റെ അനുഷ്ഠാനത്തിന്റെ ഭാഗമായ പൂജ നിര്‍വഹിച്ചത്.
വിവരമറിഞ്ഞെത്തിയ കോളനിയിലെ ദളിത് ജനത സ്വാമികളുടെ വാക്കുകള്‍ ആദരവോടെ കേട്ടുനിന്നു. മദ്യപാനം ഉപേക്ഷിക്കാനും വിശ്വാസത്തിലുറച്ചുനിന്ന് സമൂഹത്തില്‍ ഉയരാനും അദ്ദേഹം ആ ജനതയോട് അഭ്യര്‍ത്ഥിച്ചു. ധര്‍മ്മത്തിലുറച്ചുനിന്ന് അസമത്വത്തോട് പൊരുതാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം കോളനിവാസികള്‍ക്ക് വൈഷ്ണവദീക്ഷ നല്കി. ഇവരുടെ കുഞ്ഞുങ്ങള്‍ക്ക് സൗജന്യവിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ സ്വാമിജി കോളനിയിലെ ദളിത് വനിത സമര്‍പ്പിച്ച പൂര്‍ണകുംഭം ഏറ്റുവാങ്ങിയാണ് ആ യാത്രയുടെ സമാരംഭം കുറിച്ചത്.
‘നമ്മുടെ വീടുകളില്‍, പൊതുഇടങ്ങളില്‍ നമ്മുടെ ഒപ്പം നമ്മളിലൊരാളായി ഓരോ ദളിതനും കഴിയാനാവും വിധം സമൂഹത്തെ മാറ്റിയെടുക്കണ’മെന്ന് സ്വാമികള്‍ പട്ടലദമ ക്ഷേത്രത്തിലെ പൊതുസമ്മേളനത്തില്‍ ആഹ്വാനം ചെയ്തു. ദരിദ്രസേവ സ്വാമികള്‍ക്ക് ശ്രീകൃഷ്ണസേവയാണ്. എല്ലാവര്ക്കും ചികിത്സ നല്കുന്ന ശ്രീകൃഷ്ണ ചികിത്സാലയവും എല്ലാവര്ക്കും താമസമൊരുക്കുന്ന ശ്രീകൃഷ്ണ സേവാശ്രമവും എല്ലാവര്ക്കും സഹായങ്ങളെത്തിക്കുന്ന ശ്രീകൃഷ്ണ സേവാധാമവും എല്ലാവര്ക്കും പഠിക്കാന്‍ അവസരമൊരുക്കിയ പൂര്‍ണപ്രജ്ഞ വിദ്യാപീഠം എന്ന ഗുരുകുലം പാവപ്പെട്ടവന് ക്ഷേമമൊരുക്കാന് രൂപീകരിച്ച ജനതാകല്യാണനിധിയുമെല്ലാം കേരളത്തിലെ വിവരംകെട്ട മാര്ക്സിസ്റ്റുകാരന് ജാതിഭ്രാന്തനെന്ന് അധിക്ഷേപിച്ച പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശതീര്‍ത്ഥയുടെ ജീവിതോപാസനയുടെ ഭാഗമാണ്.
സേവനത്തിന്റെയും സമരസതയുടെയും ഈ തണല്‍മരം രാജ്യമൊട്ടാകെ അതിന്റെ വേരുകള്‍ ഉറപ്പിച്ചിട്ടുണ്ട്. അതിന്റെ സാന്ദ്രഛായയിലാണ് നാളത്തെ ലോകം സമാശ്വസിക്കാന്‍ പോകുന്നതും. അതുകൊണ്ടാണ് അദ്ദേഹം രാഷ്ട്രസന്ന്യാസി എന്ന് വിളിക്കപ്പെടുന്നത്.
ക്ഷുദ്രരാഷ്ട്രീയത്തിന്റെ വിഷാണുക്കള്‍ മാത്രം പേറുന്ന മാര്‍ക്സിസ്റ്റുകള്‍ക്ക് സ്വാമിജി ഭീകരനാകുന്നത് സ്വാഭാവികമാണ്. സ്വാമിജി ഉയര്‍ത്തുന്ന ദര്‍ശനവും കാട്ടുന്ന മാര്‍ഗവും ആ പാര്‍ട്ടിയെ സംബന്ധിച്ച് ഒരു ഭീകര സ്വപ്നമാവാനേ തരമുള്ളൂ. തിരുപ്പതി മലനിരകളെ കുരിശു മുത്തിക്കാനിറങ്ങിയ സോണിയാ കമ്പനി പേജാവറിലെ ആ മെലിഞ്ഞ ശരീരത്തിന്റെ കരുത്തിന് മുന്നില്‍ കുമ്പിട്ടതാണെന്ന് ഓര്‍ക്കണം.
ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണന് വെള്ളാപ്പള്ളിയുടെ യാത്ര ചാതുര്വര്ണ്യയാത്രയാണ്. എസ്എന്‍ഡിപിയും കെപിഎംഎസും സിദ്ധനര്‍ സര്‍വീസ് സൊസൈറ്റിയും വിശ്വകര്‍മ്മസഭയും പാണര്‍ സമാജവും ചേരമര്സഭയുമെല്ലാം കൈകോര്‍ത്ത് നടത്തുന്ന പിന്നാക്കക്കാരന്റെ മുന്നേറ്റത്തെ നോക്കിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ഈ അസഹിഷ്ണുത കാട്ടുന്നത്.
കണ്മുന്നില് പോഷകാഹാരക്കുറവ് മൂലം അട്ടപ്പാടിയില്‍ നവജാതശിശുക്കള്‍ മരണപ്പെട്ടപ്പോള്‍, പട്ടിണിയകറ്റാന്‍ വനവാസിക്കുഞ്ഞുങ്ങള്‍ മാലിന്യം വാരിക്കഴിച്ചപ്പോള്‍ ഇപ്പറഞ്ഞ ദളിത് പ്രേമം വാക്കില്പോലും കാട്ടാത്തവരാണ് പേജാവര്മഠാധിപതിയെ സമത്വം പഠിപ്പിക്കാന്‍ പോകുന്നത്. പിന്നാക്കക്കാരന്റെ വിയര്‍പ്പ് വിറ്റ് കോടികളുടെ ആസ്തിയുണ്ടാക്കിയ നേതാക്കന്മാര് പാര്‍ട്ടിക്കമ്മറ്റികളില്‍ പോലും അവര്‍ക്കൊരിടം നല്‍കിയില്ല. വല്ലാണ്ട് ശല്യം ചെയ്യാതിരിക്കാന്‍ പട്ടികജാതിക്ഷേമസമിതിയെന്നോ മറ്റോ ഒരെണ്ണം ഉണ്ടാക്കി പാര്‍ട്ടിയിലെ പിന്നാക്ക നേതാക്കന്മാരെ ജാതിനോക്കി തിരിച്ച് അതില്‍ നടതള്ളി സമാധാനിക്കുന്ന ജാതിഭ്രാന്ത് സമത്വകേരളം വെച്ചുപൊറുപ്പിക്കുമെന്ന് കരുതാനാവുമോ.
വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനുള്ളിലും ബോംബ് നിര്‍മ്മിക്കുമെന്ന് പറഞ്ഞയാളാണ് ഇപ്പറഞ്ഞ കോടിയേരി. ബോംബും കത്തിയും ചോരയും കൊലപാതകവുമല്ലാതെ മാന്യമായ ഒരു തൊഴിലുമറിയാത്ത ഒരു വലിയ ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവായിരുന്നുകൊണ്ടാണ് നിത്യ സാത്വികനായ പേജാവര്‍ മഠാധിപതിയെ ഇയാള്‍ ഭീകരവാദി എന്ന് വിളിക്കുന്നത്. കോടിയേരിയുടെ പാര്‍ട്ടി കൊന്നുതള്ളിയ നിരപരാധികളുടെ പട്ടിക പരിശോധിച്ചാല്‍ ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ ചെയ്യുക ആ പാര്‍ട്ടിയെ ഭീകരസംഘടന എന്ന് മുദ്രചാര്‍ത്തി നിരോധിച്ചുകളയുകയാവും.
സന്ന്യാസിമാരും ധര്മാചാര്യന്മാരും ആശ്രമങ്ങളും ആരാധനയുമൊക്കെ രാക്ഷസന്മാര്ക്കെന്ന പോലെ മാര്‍ക്സിസ്റ്റുകള്‍ക്കും അലര്‍ജിയാണ്. അവര്‍ക്ക് പേജാവര്‍ മഠാധിപതിയെ മനസ്സിലാക്കാന്‍ പ്രയാസമാണ്. കാഷായമിട്ട് തീര്ത്ഥാടനവ്യവസായം നടത്തുന്ന സഖാവ് സന്ദീപാനന്ദനോടെങ്കിലും ചോദിച്ചുമനസ്സിലാക്കിയിട്ട് വേണമായിരുന്നു കോടിയേരി ഈ വിവരക്കേട് എഴുന്നെള്ളിക്കാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: