കൊച്ചി: വനിതാ ലീഗിന്റെ പ്രഥമ ദേശീയ സമ്മേളനത്തിന്റെ വേദി പുരുഷ നേതാക്കള്‍ കൈയടക്കി. ഇന്നലെ എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന സമ്മേളന വേദിയില്‍ വനിതാ നേതാക്കളെക്കാളും പുരുഷന്മാരായിരുന്നു കൂടുതല്‍. സ്ത്രീ ശാക്തീകരണം അനിവാര്യമാണെന്ന് ഉദ്ഘാടകനായ മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയെങ്കിലും പുരുഷ നേതാക്കള്‍ തള്ളിക്കയറിയപ്പോള്‍ വനിതകള്‍ക്ക് പ്രസംഗിക്കാനുള്ള അവസരം പോലും ലഭിച്ചില്ല. വേദിയുടെ ഇരു വശങ്ങളിലുമായി പ്രത്യേകമായാണ് പുരുഷന്മാരും സ്ത്രീകളും ഇരുന്നത്.
മുസ്ലിം സമുദായത്തിലെ വനിതകളെ രാഷ്ട്രീയത്തില്‍ മുന്പന്തിയിലെത്തിക്കുകയെന്നതാണ് മുസ്ലീംലീഗിന്റെ ലക്ഷ്യമെന്ന് തങ്ങള്‍ പറഞ്ഞു. എല്ലാ മേഖലകളിലും സ്ത്രീകള്‍ കഴിവു തെളിയിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും ലിംഗസമത്വം എന്നത് മില്യന്‍ കണക്കിന് വനിതകള്‍ക്ക് ഇപ്പോഴും ദിവാസ്വപ്നം മാത്രമാണെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വനിതാ ലീഗ് തമിഴ്നാട് ജോ. സെക്രട്ടറി അഡ്വ. ആയിഷ അധ്യക്ഷത വഹിച്ചു.
വനിതാ ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. നൂര്‍ബിന റഷീദ്, പ്രസിഡന്റ് ഖമറുന്നിസ അന്‍വര്‍, ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ഇബ്രാഹിം കുഞ്ഞ്, മുസ്ലീം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി, അബ്ദുസമദ് സമദാനി എംഎല്‍എ, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: