ആലപ്പുഴ: ഒട്ടും വയോജന സൗഹൃദമല്ലാത്ത സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് സ്പെഷല്‍ ഓഫീസര്‍ വി.കെ.ബീരാന്. മുതിര്‍ന്ന പൗരന്മാരുടെ അവകാശ സംരക്ഷണത്തിനായി സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രത്യേക റഗുലേറ്ററി ബോര്‍ഡിന്റെ ഘടന സംബന്ധിച്ച് ബീരാന്റെ നേതൃത്വത്തില്‍ വയോജനങ്ങളില്‍ നിന്ന് തെളിവെടുപ്പ് നടത്തി.
വയോജനസൗഹൃദയ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ വയോധികരുടെ അവകാശങ്ങളും ആവശ്യങ്ങളും അംഗീകരിച്ച് നല്‍കുന്നതിന് നിയന്ത്രണ ബോര്‍ഡ് രൂപവത്കരിക്കുന്നതെന്ന് മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ കൂടിയായ ബീരാന് പറഞ്ഞു. വയോജനക്ഷേമ നിയമം 2007 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയെങ്കിലും വേണ്ട വിധത്തില്‍ അത് പ്രായോഗിക തലത്തിലെത്താത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ വയോജനക്ഷേമപ്രവര്ത്തനത്തിന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തേടിയിട്ടുള്ളത്.
വയോജനങ്ങള്‍ക്ക് അഞ്ച് സീറ്റ് ബസ്സില്‍ ഉറപ്പാക്കുക, ബസ്സ് യാത്രാക്കൂലിയില്‍ 50 ശതമാനം ഇളവ് അനുവദിക്കുക, വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുക, വയോജനവകുപ്പ് രൂപവത്കരിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് തെളിവെടുപ്പില്‍ വയോജനസംഘടനകള് ഉന്നയിച്ചത്. കൂടുതല്‍ വിവരങ്ങളോ നിര്‍ദ്ദേശങ്ങളോ നല്കാനുള്ളവര്ക്ക് ഹൈക്കോടതിക്ക് അടുത്തുള്ള സ്പെഷല്‍ ഓഫീസറുടെ കാര്യാലയവുമായി ബന്ധപ്പെടാം. ഫോണ്‍: 7025902799.
പ്രതികരിക്കാൻ ഇവിടെ എഴുതുക: