ഗുവാഹത്തി: എണ്‍പത്തിയെട്ടാം മിനിറ്റില്‍ ഡോസ് സാന്റോസ് നേടിയ ഗോളിന് നോര്‍ത്ത് ഈസ്റ്റിനെ മറികടന്ന് ദല്‍ഹി ഡൈനാമോസ് സെമിയിലേക്ക്. ദല്‍ഹിക്ക് വേണ്ടി 30-ാം മിനിറ്റില്‍ റോബിന് സിങും നോര്‍ത്ത് ഈസ്റ്റിന് വേണ്ടി 37-ാം മിനിറ്റില്‍ സെയ്ത്യാസെന്‍ സിങും ലക്ഷ്യം കണ്ടു. കളി സമനിലയില്‍ കലാശിച്ചെങ്കിലും 12 കളികളില്‍ നിന്ന് 21 പോയിന്റുമായി ദല്‍ഹി ഡൈനാമോസ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 17 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തും.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ഇരുടീമുകളും കളത്തിലെത്തിയത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് വേണ്ടി സെയ്ത്യാസെന്‍ സിങ്, വിക്ടര്‍ മെന്‍ഡി, ഡിയോമന്‍സി കമാറ എന്നിവര്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ദല്‍ഹി ഡൈനാമോസിന് വേണ്ടി റിച്ചാര്‍ഡ് ഗാഡ്സെ, ഹാന്‍ഡ് മുള്‍ഡര്‍, സെഹ്നാജ് എന്നിവരും ഇടംപിടിച്ചു. എന്നാല്‍ ദല്‍ഹി പ്രതിരോധനിരയിലെ കരുത്തന് ജോണ്‍ ആര്‍നെ റീസെ ഇന്നലെ റിസര്‍വ് ബെഞ്ചില്‍ പോലും ഉണ്ടായിരുന്നില്ല.
കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ദല്‍ഹിയുടെ സൗവിക് ചക്രവര്‍ത്തി പരിക്കേറ്റ് കളത്തില്‍ നിന്ന് മടങ്ങി. പകരം ഇറങ്ങിയത് ലെന് ഡഗ്നല്‍. 14-ാം മിനിറ്റില്‍ ദല്‍ഹിക്ക് ആദ്യ അവസരം. റിച്ചാര്‍ഡ് ഗാഡ്സെ നെഞ്ചില്‍ സ്വീകരിച്ചശേഷം പന്ത് റോബിന്സിങിന് മറിച്ചുകൊടുത്തു. പന്ത് കിട്ടിയ റോബിന് പായിച്ച ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളി രഹ്നേഷ് രക്ഷപ്പെടുത്തി. 23-ാം മിനിറ്റില്‍ ഹെങ്ബര്‍ട്ട് ഒരുക്കിയ അവസരം മുതലാക്കാന്‍ സഹതാരങ്ങള്‍ക്ക് കഴിഞ്ഞില്ല. 30-ാം മിനിറ്റില്‍ ദല്‍ഹി ലീഡ് നേടി. റിച്ചാര്‍ഡ് ഗാഡ്സെ നല്കിയ അവസരത്തില്‍ നിന്ന് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ റോബിന്സിങാണ് നോര്‍ത്ത് ഈസ്റ്റ് വല കുലുക്കിയത്.
രണ്ട് മിനിറ്റിനുശേഷം നോര്‍ത്ത് ഈസ്റ്റിന് അവസരം ലഭിച്ചെങ്കിലും സിമാവോക്ക് മുതലാക്കാന്‍ കഴിഞ്ഞില്ല. തൊട്ടുപിന്നാലെ റോബിന് സിങിന്റെ ക്രോസിന് ഡഗ്നല്‍ തലവെച്ചെങ്കിലും പന്ത് രഹ്നേഷ് കയ്യിലൊതുക്കി. തൊട്ടുപിന്നാലെ മറ്റൊരു അവസരം റോബിന്‍സിംഗും പാഴാക്കി. 37-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് സമനില ഗോള്‍ കണ്ടെത്തി. ഗോള്‍കിക്കിനൊടുവില്‍ നീട്ടിക്കിട്ടിയ പന്ത് രാള്‍ട്ടെ ക്ലിയര്‍ ചെയ്തെങ്കിലും കിട്ടിയത് സെയ്ത്യാസെന്‍ സിങിന്. പന്ത് കിട്ടിയ സെയ്ത്യാന്‍ ദല്‍ഹി ഗോളി ഡൊബ്ലാസിന് യാതൊരു അവസരവും നല്‍കാതെ വലയിലെത്തിച്ചു. പിന്നീട് ഗോള്‍ നേടാന്‍ ഇരുടീമുകള്‍ക്കും കഴിയാതിരുന്നതോടെ ആദ്യപകുതി 1-1ന് സമനിലയില്‍ കലാശിച്ചു.
രണ്ടാം പകുതിയിലും ഇരു ടീമുകളും വിജയത്തിനായി മികച്ച ആക്രമണ പ്രത്യാക്രമണങ്ങള്‍ നടത്തിയതോടെ കളി പലപ്പോഴും പരുക്കനാവുകയും ചെയ്തു. 58-ാം മിനിറ്റില്‍ ദല്‍ഹിക്ക് വേണ്ടി വിനിഷ്യസ് പെരേരക്ക് പകരം ഗുസ്താവോയും 64-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റ് കമാറക്ക് പകരം നിക്കോളാസ് വെലസിനെയും കളത്തിലിറക്കി. 66-ാം മിനിറ്റില്‍ ദല്‍ഹിയുടെ ഡോസ് സാന്റോസിന്റെ നല്ലൊരു ഷോട്ട് രഹ്നേഷ് രക്ഷപ്പെടുത്തി. 70-ാം മിനിറ്റില്‍ സിമാവോയെ തിരിച്ചുവിളിച്ച് സെസാര്‍ ഫാരിയാസ് ബ്രൂണോയെ മൈതാനത്തെത്തിച്ചു. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ കണ്ടെങ്കിലും ഗോള്‍ വീഴാതിരുന്നതോടെ മത്സരം സമനിലയില്‍ കലാശിക്കുമെന്ന് തോന്നിച്ചു.
എന്നാല്‍ നോര്‍ത്ത് ഈസ്റ്റിനെ അമ്പരപ്പിച്ച് 88-ാം മിനിറ്റില്‍ ഡോസ് സാന്റോസ് വല കുലുക്കി. ബോക്സിന് പുറത്തുനിന്ന് സാന്റോസ് പായിച്ച ഇടംകാലന്‍ ഷോട്ടാണ് രഹ്നേഷിനെ കീഴടക്കി വലയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: