തൊടുപുഴ : തൊടുപുഴ ആറിന്റെ തീരത്ത് പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് നിലനിന്നിരുന്ന നഗരസഭയുടെ 48 സെന്റ് ഭൂമി തിരിച്ചെടുത്ത് ഉപയോഗിക്കുന്നതിലും പത്തു വര്‍ഷമായി വാടക പിരിക്കാത്തതിലും വീഴ്ച വരുത്തിയ തൊടുപുഴ നഗരസഭ ഭരണ സമിതിയുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും നടപടികളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്ക് എതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും ബിജെപി തൊടുപുഴ നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. തൊടുപുഴ നഗരസഭയുടെ ഉടമസ്ഥയില്‍ ഉള്ള 48 സെന്റു ഭൂമി റവന്യു ടവര്‍ നിര്‍മ്മാണത്തിനായി അഞ്ച്വര്‍ഷത്തേക്ക് ഭവന നിര്‍മ്മാണ ബോര്ഡിന്പാട്ടത്തിന് നല്‍കുകയായിരുന്നു. 2000-2005 വരെയായിരുന്നു പാട്ട കരാര്‍. എന്നാല്‍ യഥാ സമയം റവന്യു ടവര്‍ നിര്‍മ്മാണം നടക്കാത്തതിനാല്‍ കരാര്‍ റദ്ദാക്കപ്പെടുകയായിരുന്നു.
2005 മുതല്‍ തുടര്‍ന്നുള്ള പത്തു വര്‍ഷക്കാലവും തൊടുപുഴ നഗരസഭ ഭരിച്ചിരുന്നത് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണ സമിതി തന്നെ ആയിരുന്നു. ഈ പത്തു വര്‍ഷക്കാലത്തിനുള്ളില്‍ ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ഭൂമി തിരിച്ചെടുത്ത് ഉപയോഗിക്കണമെന്നും, അല്ലെങ്കില്‍ വാടകക്കാരില്‍ നിന്നും വാടക പിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിരന്തരമായി ആവശ്യം ഉന്നയിച്ചിട്ടും ഭരണക്കാരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ലന്നു മാത്രമല്ല വാടക്കാരെ സഹായിക്കുന്ന നിലപാടുമാണ് സ്വീകരിച്ചത്. ഇപ്പോള്‍ ഈ ഭൂമി തിരിച്ചു പിടിക്കണമെന്ന ആവശ്യവുമായി ഭരണപക്ഷം രംഗത്ത് എത്തിയതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും കാപട്യവും ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൈവശക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്ന തരത്തില്‍ നഗരസഭ ഭരണ നേതൃത്വവും, ഉദ്യോഗസ്ഥരും പുലര്‍ത്തിയ നിസംഗതക്കു പിന്നില്‍ അഴിമതി നടന്നിട്ടുണ്ടോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ നഗരസഭയുടെ കെടുകാര്യസ്ഥതയും പിഴവുകളും മൂലം നഗരസഭയ്ക്കു വന്‍ നഷ്ടം സംഭവിച്ചിട്ടുള്ളതായി കഴിഞ്ഞ വര്‍ഷത്തെ ലോക്കല്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുള്ളതായും അറിയാന്‍ കഴിയുന്നു. കഴിഞ്ഞ പത്തു വര്‍ഷക്കാലം ഈ ഭൂമി തിരിച്ചെടുത്ത് നഗരസഭയുടെ ഓണ്‍ ഫണ്ട് ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടിയ ഭരണ ഉദ്യോഗസ്ഥ നടപടികളെക്കുറിച്ച് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും, ഭരണ ഉദ്യോഗസ്ഥ വിഭാഗങ്ങളുടെ കെടുകാര്യസ്ഥത മൂലം നഗരസഭക്കു നഷ്ടമായ റവന്യു വരുമാനം വീഴ്ച വരുത്തിയ ആളുകളുടെ പക്കല്‍ നിന്നും ഈടാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പാര്‍ലെമെന്ററി പാര്‍ട്ടി ലീഡര്‍ ബാബു. പരമേശ്വരന്, കൗണ്‍സിലര്‍മാരായ ബിന്ദു പത്മകുമാര്‍, ആര് അജി, കെ. ഗോപാലകൃഷ്ണന്, അരുണിമ ധനേഷ്, രേണുക രാജശേഖരന്, വിജയകുമാരി, ജിഷ ബിനു എന്നിവര്‍ കൗണ്‍സിലര്‍മാരുടെ യോഗത്തില്‍പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: