ന്യൂദല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക രംഗം മോദി സര്‍ക്കാര്‍ പുനരുജ്ജീവിപ്പിച്ചുവെന്നും, സമീപഭാവിയില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇരട്ടയക്കത്തിലെത്തുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. വിദേശ നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യമായി ഭാരതം മാറിയെന്നും ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ചടങ്ങില്‍ രാജ്നാഥ് പറഞ്ഞു.
വാജ്പേയ് സര്‍ക്കാരാണ് ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച സുസ്ഥിരവും വേഗത്തിലുമാക്കിയതെന്ന് രാജ്നാഥ് പറഞ്ഞു. അന്ന് എട്ട് ശതമാനം വരെ വളര്‍ച്ചയെത്തി.
ലോകത്തെയാകെ ബാധിച്ച സാമ്പത്തിക മാന്ദ്യം ഭാരതത്തില്‍ അനുഭവപ്പെടാതിരുന്നത് വാജ്പേയ് സര്‍ക്കാരിന്റെ നടപടികള്‍ മൂലമാണ്. 2004ല്‍ യുപിഎ സര്‍ക്കാര്‍ വന്ന ശേഷം വളര്‍ച്ച താഴേക്കായി. 2014ല്‍ മോദി അധികാരമേല്‍ക്കുമ്പോള്‍ സാമ്പത്തിക സ്ഥിതി ദയനീയമായിരുന്നു. ഇപ്പോള്‍ വളര്‍ച്ച ഏഴര ശതമാനം വരെയായി. വിദേശ-ആഭ്യന്തര നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ തുടരും- രാജ്നാഥ് പറഞ്ഞു.
രാഷ്ട്രീയ എതിരാളികളുടെ പ്രധാന ആരോപണം എല്ലാത്തിനും വില വര്‍ധനയെന്നാണ്. അതുയര്‍ത്തി അവര്‍ ബഹളം സൃഷ്ടിക്കുന്നു. വില പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. അതിനായി ചില ഭക്ഷ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്തുവെന്നും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. ഘടനാപരമായ പരിഷ്കാരങ്ങളിലൂടെ അഴിമതി കുറച്ചുകൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനായി. ലോക രാജ്യങ്ങള്‍ പോലും ഇത് അംഗീകരിച്ചു. ഭരണത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുവെന്നും രാജ്നാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: