കൊച്ചി: സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയില്ലെന്ന പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്‍.വി. രാജുവിനെതിരായ നടപടികള്‍ അവസാനിപ്പിച്ച സാഹചര്യത്തില്‍ അദ്ദേഹത്തിന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം നല്കാന് ഹൈക്കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ് ഉള്‍പ്പെടെ എല്ലാ ജഡ്ജിമാരും പങ്കെടുത്ത ഹൈക്കോടതിയുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
2013 ജൂലായ് 20 നാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ സോളാര്‍ കേസില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് രഹസ്യമൊഴി നല്‍കാനുണ്ടെന്ന് സരിത മജിസ്ട്രേറ്റ് എന്‍.വി. രാജുവിനെ അറിയിച്ചത്. എന്നാല്‍ ഇതു രേഖപ്പെടുത്താതെ പറയാനുള്ളത് എഴുതി നല്‍കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഈ നടപടിക്കെതിരെ അഡ്വ. ജയശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നടത്തി രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ടു നല്കി. ഇതോടൊപ്പം മജിസ്ട്രേറ്റ് എന്‍.വി. രാജുവില്‍ നിന്ന് വിശദീകരണവും തേടി.
ഇതിനിടെ കഴിഞ്ഞ ഏപ്രില്‍ 17 ന് ജില്ലാ ജഡ്ജിമാരായി പ്രൊമോഷന് ലഭിക്കേണ്ട 18 ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പട്ടികയില്‍ നിന്ന് രാജുവിനെ ഹൈക്കോടതി ഒഴിവാക്കിയിരുന്നു. പിന്നീട് കഴിഞ്ഞ ജൂലായ് 15 ന് രാജു നല്കിയ വിശദീകരണം തൃപ്തികരമാണെന്ന് വിലയിരുത്തി അദ്ദേഹത്തിനെതിരായ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ജില്ലാ ജഡ്ജിമാരുടെ പ്രൊമോഷനുവേണ്ടി അദ്ദേഹത്തെയും പരിഗണിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: