കാസര്‍കോട്: പടന്നക്കാട് പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ കാറിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടന്നക്കാട് ഗുഡ്ഷെപ്പേര്‍ഡ് കോണ്‍വെന്റിനോട് അനുബന്ധിച്ചുള്ള തണല്‍ അഗതി മന്ദിരത്തിലെ കുട്ടികളായ ചിറ്റാരിക്കാല്‍ കണ്ണിവയലിലെ ജെറിന് ജിഷോ (6), രാവണീശ്വരത്തെ ബാബു-സൗമ്യ ദമ്പതികളുടെ മകന് അഭിഷേക് (7) എന്നിവരെയാണ് ഇന്നലെ രാത്രി എട്ട് മണിയോടെ അനാഥ മന്ദിരത്തിന് സമീപത്ത് ഉപയോഗിക്കാതെ കിടന്നിരുന്ന കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉപയോഗിക്കാതെ കിടക്കുന്ന കാറില്‍ പൂട്ടിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. കോണ്‍വെന്റിന് സമീപത്തെ അഗതി മന്ദിരം നടത്തുന്ന വീട്ടിന്റെ ഉടമസ്ഥന്റെ വീട്ടിന് മുന്നില്‍ നിര്‍ത്തിയിട്ട ഉപേക്ഷിക്കപ്പൈട്ട കാറിലാണ് മൃതദേഹം കാണപ്പെട്ടത്. ഇന്നലെ ഉച്ചമുതല്‍ കുട്ടികളെ അനാഥ മന്ദിരത്തില്‍ നിന്നും കാണാതായിരുന്നു. ഇവരെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കാറിനകത്ത് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. വായില്‍ നുരയും പത യുമുണ്ടായിരുന്നു. വിഷം കഴിച്ചതാണോ കുട്ടികള്‍ കാറിനകത്ത് ശ്വാസംമുട്ടി മരിച്ചതാണോയെന്നാണ് സംശയിക്കുന്നത്. കാറിനകത്ത് കയറി വാതില്‍ അടച്ചപ്പോള്‍ ശ്വാസം മുട്ടിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരണം എങ്ങനെ സംഭവിച്ചുവെന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. ദേഹത്ത് പരിക്കുകളൊന്നും ഉള്ളതായി സൂചനയില്ല. ഒരു കുട്ടിയുടെ അമ്മയും ഷെല്‍ട്ടര്‍ ഹോമില്‍ താമസിക്കുന്നുണ്ട്. കീര്‍ത്തന, അഭിനവ് എന്നിവര്‍ മരിച്ച അഭിഷേകിന്റെ സഹോദരങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: