കണ്ണൂര്‍: ജില്ലയിലെ റോഡ് വികസനത്തിന്റെ ഭാഗമായ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തി എത്രയും വേഗം പൂര്‍ത്തീകരിച്ച് സ്ഥലമേറ്റെടുക്കുന്നതിനാവശ്യമായ ഫണ്ട് എന്‍എച്ച്എഐയില്‍ നിന്ന് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് പി.കെ.ശ്രീമതി ടീച്ചര്‍ എം.പി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ജില്ലയിലെ ദേശീയപാതയുടെ സ്ഥിതി പല മേഖലകളിലും പരിതാപകരമാണ്. തളിപ്പറമ്പ് പൂക്കോത്ത് നട മുതല്‍ തൃച്ഛംബരം വരെയും പുതിയതെരു മുതല്‍ എ.കെ.ജി ആശുപത്രി വരെയും, ധര്‍മ്മടം മുതല്‍ മീത്തലെ പീടിക വരെയും, തലായ് മുതല്‍ തലശ്ശേരി വരെയുള്ള ഭാഗം നന്നേ വീതി കുറവാണ്. മാഹിപ്പാലം കാലപ്പഴക്കത്താല്‍ അപകടാവസ്ഥയിലാണ്. താഴെ ചൊവ്വയിലുള്ള പാലം ഒരുവരി പാതയുടെ വീതി മാത്രമേയുള്ളൂ. പരിയാരം കുപ്പം ഭാഗങ്ങളില്‍ അശാസ്ത്രീയമായ കയറ്റിറക്കങ്ങളും വളവുകളുമാണ്. തലശ്ശേരി മാഹി പട്ടണങ്ങളിലെ ഇടുങ്ങിയ നാഷണല്‍ ഹൈവേ വീതികൂട്ടി ദേശീയപാതയുടെ നിലവാരത്തിലേക്കുയര്‍ത്തുക അസാധ്യമാണ്. ദിനംപ്രതി വര്‍ദ്ധിച്ച് വരുന്ന വാഹനപ്പെരുപ്പം കണക്കിലെടുത്തും, ദീര്‍ഘദൂര യാത്രക്കാരുടെ പ്രയാസങ്ങള്‍ പരിഹരിക്കാനും ദേശീയപാതയുടെ വീതി 45 മീറ്ററായി വര്‍ദ്ധിപ്പിച്ച് 4 വരി പാതയാക്കേണ്ടതും, പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി-മാഹി ബൈപ്പാസുകള്‍ നിര്‍മ്മിക്കേണ്ടത് ഏറ്റവും അത്യാവശ്യമാണ്. 2014 ആഗസ്റ്റ് 14 ലെ വിജ്ഞാപന പ്രകാരം എന്‍എച്ച്എഐ, എന്‍എച്ച്-17 4 വരിപ്പാതയാക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് പിന്മാറിയിരുന്നെങ്കിലും കേന്ദ്ര റോഡ് ട്രാന്പോര്ട്ടും, ഹൈവേയും മന്ത്രാലയത്തിന്റെ 2015 ജൂണ്‍ 24ലെ കത്ത് പ്രകാരം എന്‍.എച്ച്.എ.ഐക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ റോഡ് വികസന പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗത്തില്‍ പൂര്ത്തികരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം എന്നും എം.പി.ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: