തൃശൂര്‍: കേരളം ആരു ഭരിക്കണമെന്ന് തീരുമാനിക്കാനുള്ള ശക്തി ഹിന്ദുക്കള്‍ക്കുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്. ഹിന്ദു ഐക്യം എല്ലാവര്ക്കും തുല്യനീതി ലഭിക്കുന്ന പുതിയ കേരളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ ഈ ഐക്യത്തെ തുരങ്കം വക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണ്, പഴയ ജാതീയതയുടെ കഥകള്‍ പറഞ്ഞ് തമ്മിലടിപ്പിക്കാനാണ് സിപിഎമ്മും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ആ കാലം മാറിയിരിക്കുന്നു. ഇപ്പോള്‍ ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ളവര്‍ സഹോദരങ്ങളാണെന്ന മുദ്രാവാക്യമാണ് തങ്ങള്‍ ഉയര്‍ത്തുന്നത്.
സംവരണത്തിന്റെ പേരുപറഞ്ഞ് തമ്മിലടിപ്പിക്കാനുള്ള ശ്രമവും വിലപ്പോകില്ല. മുന്നോക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ലഭിക്കുന്നതിന് ആരും എതിരല്ല. സമത്വ മുന്നേറ്റ യാത്രക്ക് തൃശൂരില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
മഹാക്ഷേത്രങ്ങളിലെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ ഹിന്ദു സമൂഹത്തിന്റെ ക്ഷേമത്തിനായി ഉപയോഗിക്കണം.
ക്ഷേത്രങ്ങളുടെ ഭരണം ഹിന്ദു സമൂഹത്തിന് കൈമാറണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ഒന്നിനും കൊള്ളാത്ത ചില രാഷ്ട്രീയ അഭയാര്‍ത്ഥികളെ കുടിയിരുത്താനാണ് ഇപ്പോള്‍ ദേവസ്വം ബോര്‍ഡുകള്‍ ഉപയോഗിക്കുന്നത്. കേരളത്തിലെ ക്ഷേത്ര സ്വത്തുക്കളും ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ക്ഷേത്രങ്ങളും അമ്പലവാസികളും ദരിദ്രരും അനാഥരുമായി. ഹിന്ദു ആരാധനാലയങ്ങളെ തകര്‍ച്ചയിലേക്ക് നയിച്ചവര്‍ പക്ഷേ ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങളെയോ സമ്പത്തിനേയോ തൊട്ടില്ല. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ആദിവാസികള്‍ക്ക് പട്ടയങ്ങള്‍ നല്‍കിയെങ്കിലും ഭൂമി നല്‍കിയില്ല. കടലാസു മാത്രം നല്കി അവരെ പറ്റിക്കുകയായിരുന്നു.
അതേസമയം ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട കയ്യേറ്റക്കാര്‍ക്ക് കഴിഞ്ഞ കാലഘട്ടത്തില്‍ 8216 ഏക്കര്‍ റവന്യൂ ഭൂമി പതിച്ചു നല്കി. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും ന്യൂനപക്ഷങ്ങളുടെ നിയന്ത്രണത്തിലാണ്. ആദിവാസി ക്ഷേമത്തിനു വേണ്ടി അനുവദിച്ച പണം പോലും അവര്‍ക്ക് നല്‍കിയില്ല. ആദിവാസികള്‍ ഉഛിഷ്ടം തിന്ന് ജീവിക്കുന്ന സാഹചര്യത്തിന് ഉത്തരവാദികള്‍ കേരളം ഇതുവരെ ഭരിച്ചവരാണ്. സമത്വ മുന്നേറ്റ യാത്രയില്‍ പങ്കെടുക്കരുതെന്ന് അണികളോട് പറയുന്ന വി.എം സുധീരന് സത്യം കാണാതെ പോവുകയാണ്. ഹിന്ദു സമൂഹത്തോടുള്ള ഇത്തരം സമീപനമാണ് കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണമായത്. വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു. എസ്.എന്‍.ഡി.പി തൃശൂര്‍ യൂണിയന് ചെയര്മാന് കെ.വി സദാനന്ദന് അധ്യക്ഷനായി. യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശിവഗിരി മഠത്തിലെ സ്വാമി സുകൃതാനന്ദ, സ്വാമി ഉദിത് ചൈതന്യ, കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി ബാബു, പാണന് സമുദായം രക്ഷാധികാരി തഴവ സഹദേവന്, ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന സമിതിയംഗം കെ.സി വിനയരാജ്, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
സ്വാമി ഗോരഖ് നാഥ്, ധീവരസഭ വര്‍ക്കിങ് പ്രസിഡന്റ് കെ.കെ വാമലോചനന്‍, ആര്.എസ്.എസ് മഹാനഗര്‍ സംഘചാലക് വി.ശ്രീനിവാസന്, ജി.മഹാദേവന്, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, കെ.കെ ബിനു , ഡി.രാജേന്ദ്രന്, സജീവ്കുമാര്‍ കല്ലറ, രാഘവമേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയില്‍ രണ്ടിടത്താണ് യാത്രക്ക് സ്വീകരണം ഒരുക്കിയിരുന്നത്. വൈകിട്ട് മൂന്നിന് ചാലക്കുടിയില്‍ നടന്ന സ്വീകരണ യോഗത്തിലും പതിനായിരങ്ങള്‍ യാത്രയെ സ്വീകരിക്കാനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: