പാലക്കാട്: മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ കൊലപാതകം. പ്രതിയെ പിടികൂടി. ഈ മാസം 18ന് എലപ്പുള്ളി മച്ചാട്ടു വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന് മുകുന്ദനെയാണ് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്വേഷണത്തില്‍ കൊലപാതകമെന്ന് തെളിയുകയായിരുന്നു. ഈ കേസിലാണ് കുന്നത്തൂര്‍മേട്, കേനാത്തുപറമ്പില്‍ മോഹന്‍ദാസിന്റെ മകന് വിനോദ് എന്ന ബ്രൂസ്ലി വിഷ്ണു (20) വിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ശൂരന്‍പോര് ഉത്സവം നടന്ന 17ന് രാത്രി പത്തു മണിയോടെ സ്റ്റേഡിയത്തില്‍ മദ്യപിച്ചിരിക്കുകയായിരുന്ന മുകുന്ദനെ പ്രതി തലക്കടിച്ച്, കൈ തിരിച്ചൊടിച്ച് മൃഗീയമായി കൊല ചെയ്യുകയായിരുന്നു. മരിച്ച മുകുന്ദനില്‍ നിന്ന് നഷ്ടപ്പെട്ട വസ്തുക്കള്‍ പ്രതിയില്‍ നിന്ന് പോലീസ് കേസെടുത്തു. രക്ഷിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിട്ടു പോയ പ്രതി പാലക്കാട് ടൗണിലും പരിസരങ്ങളിലും മദ്യപിച്ചും, ലഹരി ഉപയോഗിച്ചും, ചില്ലറ മോഷണങ്ങളുമായി നടക്കുന്നയാളാണ്. ഇരകളിലധികവും മദ്യപാനികളായതിനാന് പോലീസില്‍ പരാതി പറയാന്‍ മടിക്കുന്നത് പ്രതിക്ക് പ്രചോദനമായി. സ്ഥിരമായി സ്റ്റണ്ട് ഫിലിം കാണാറുള്ള പ്രതി സിനിമയില്‍ കണ്ടരീതിയിലാണ് മുകുന്ദന്റെ കൈ ഒടിച്ചത്.
കൊലപാതകത്തിന് ശേഷവും പ്രതി കൂസലില്ലാതെ പിടിച്ചുപറിക്കു മുതിര്‍ന്നു. ടൗണ്‍ സൗത്ത് സി.ഐ പ്രമോദിന്റെ നേതൃത്വത്തില്‍ സൗത്ത് എസ്.ഐ ഷിജു എബ്രഹാം, എസ്.ഐ വിദയന്, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ ജലീല്‍, റഷീദ്, റിനോയ്, സാജിദ്, നൗഷാദ്, അനൂപ്, സജി, സുനില്‍, കൃഷ്ണദാസ്, സുരേഷ്കുമാര്‍, സതീഷ്, ഷാഫി, കബീര്‍, വിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: