പത്തനാപുരം: പത്തനാപുരത്ത് വിഎസ്-പിണറായി ചേരിതിരിവു രൂക്ഷമായി. മുതിര്‍ന്ന നേതാവിനെ കടത്തിവെട്ടി യുവനേതാവിനു വഴിയൊരുക്കിയത് വിഭാഗീയതക്ക് കാരണമായി.
പട്ടാഴി ഡിവിഷനില്‍ നിന്നു വിജയിച്ച മുതിര്‍ന്ന നേതാവായ കെ.ബി.സജീവിനു അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കാതെ അവഗണിച്ച് പിണറായി പക്ഷത്തെ യുവനേതാവിനു ബ്ലോക്കു പഞ്ചായത്തിനു പ്രസിഡന്റ് സ്ഥാനം നല്‍കിയതാണു ചേരിതിരിവിനു കാരണമായത്.
പുന്നല ഡിവിഷനില്‍ നിന്നു വിജയിച്ച യുവനേതാവ് എസ്.സജീഷ് ഇക്കഴിഞ്ഞ സിപിഎം ഏരിയാ സമ്മേളനത്തിലാണു ഏരിയാ കമ്മിറ്റി അംഗമായത്. അതിനാല്‍ തന്നെ അദ്ദേഹം സജീവിനേക്കാള് ഏറെ ജൂനിയറുമാണ്. മുതിര്‍ന്ന നേതാവിനെ കടത്തിവെട്ടി യുവനേതാവു രംഗത്തുവന്നത് പാര്‍ട്ടിക്കുള്ളില്‍ അസ്വസ്ഥതക്കു കാരണമായിരിക്കയാണു.
പട്ടാഴി വടക്കേക്കര ഡിവിഷനില്‍ 13 വര്‍ഷം സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം, 15 വര്‍ഷമായി ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പാര്‍ട്ടിക്കൊപ്പം നിന്ന നേതാവിനെ അവഗണിച്ച് യുവനേതാവിനെ കൊണ്ടുവന്നതിനു പിന്നിലുള്ള ലക്ഷ്യം ദുരുദ്ദേശപരമാണെന്ന് ഒരു വിഭാഗം ആരോപിച്ചു.
യുവ നേതാവിനെ മുന്നില്‍ നിര്‍ത്തി ഗൂഡലക്ഷ്യങ്ങള്‍ നിറവേറ്റാനുള്ള ചിലരുടെ കുതന്ത്രമാണിതെന്നും ആക്ഷേപമുണ്ട്.
നിലവില്‍ പത്തനാപുരം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സ്ഥാനവും, ബ്ലോക്കു പ്രസിഡന്റ് സ്ഥാനവും ഒരേ കമ്മ്യൂണിറ്റിക്കു തന്നെ നല്‍കിയതിലും ഒരുവിഭാഗം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി മാനദണ്ഡങ്ങള്‍ ലംഘിച്ചു ഗൂഡലക്ഷ്യങ്ങള്‍ക്കും സ്വാര്‍ത്ഥതക്കുമായി ഒപ്പം നിന്നവരെ വെട്ടിനിരത്തുന്ന സിപിഎമ്മില്‍ സ്ഥാനമാനങ്ങള്‍ക്കായി വരുംദിനങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറികളുണ്ടാക്കുന്ന സാഹചര്യമാണു പത്തനാപുരത്തു നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: