ആലപ്പുഴ: സംസ്ഥാനത്ത് എയ്ഡ്സ് ബാധിതര്‍ ഏറെയും പുരുഷന്മാരാണെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ എച്ച്ഐവി പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നതാണ് പ്രത്യേകത.
എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം കോടികള്‍ ചെലവഴിക്കുമ്പോഴും ഈ രംഗത്ത് കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ മരണനിരക്കു കുറയ്ക്കാന്‍ കഴിഞ്ഞത് നേട്ടമായി. കഴിഞ്ഞ പത്തുവര്‍ഷത്തെ കണക്കെടുത്താല്‍ എച്ച്ഐവി അണുബാധയുള്ളവരുടെ എണ്ണം ഒരേനിലവാരത്തിലാണ്.
2005ല്‍ 30,596 പേര് എച്ച്ഐവി പരിശോധനയ്ക്ക് വിധേയരായപ്പോള്‍ 2,627 പേരിലാണ് അണുബാധ സ്ഥിരീകരിച്ചത്. എന്നാല്‍ 2010ല്‍ 3,08,179 പേരെ പരിശോധിച്ചപ്പോള്‍ 2,342 പേര്‍ക്ക് സ്ഥിരീകരിച്ചു. 2015ല്‍ ഒക്ടോബര്‍ വരെ 1,51,460 പേര് പരിശോധനയ്ക്ക് വിധേയരായപ്പോള്‍ 1,076 പേര്‍ക്ക് എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചു.
നിലവില്‍ എച്ച്ഐവി അണുബാധ സ്ഥിരീകരിച്ചവരില്‍ ഏറ്റവും കൂടുതലുള്ളത് തിരുവനന്തപുരത്തണ്. 5,357 പേര്. കുറവ് വയനാട് ജില്ലയിലും, 247 പേര്. കൊല്ലം 1,019, പത്തനംതിട്ട 638, ആലപ്പുഴ 1,208, കോട്ടയം 2,348, ഇടുക്കി 405, എറണാകുളം 1,803, തൃശൂര്‍ 4,602, പാലക്കാട് 2,385, മലപ്പുറം 546, കോഴിക്കോട് 4,180, കണ്ണൂര്‍ 1,557, കാസര്‍കോട് 1,557 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്ക്. ആകെ 27,604 പേരിലാണ് എച്ച്ഐവി സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന്റെ നാലിരട്ടിയെങ്കിലുമാകും യഥാര്‍ത്ഥത്തില്‍ രോഗബാധിതരുടെ എണ്ണം.
4,256 പേര് രോഗബാധിതരായി മരിച്ചിട്ടുണ്ട്. നിലവില്‍ രോഗബാധിതരില്‍ വളരെക്കുറവ് ആളുകള്‍ മാത്രമാണ് കൃത്യമായ ചികിത്സയ്ക്ക് വിധേയരാകുന്നത്. ആദ്യകാലങ്ങളില്‍ എയ്ഡ്സ് ബാധിച്ച് ഒരാള്‍ രണ്ടു മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ മരണമടയുമായിരുന്നു. എന്നാല്‍ എച്ച്ആര്‍ടി എന്ന ആധുനിക ചികിത്സാ രീതി മുഖേന അണുബാധിതരുടെ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതം നയിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ബഹുഭൂരിപക്ഷത്തിനും ഈ ചികിത്സാരീതികളെക്കുറിച്ച് അവബോധമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: