തൃശൂര്‍: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കേരള തൊഗാഡിയ ആണെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം.സുധീരന്. സമത്വമുന്നേറ്റ യാത്രക്കിടയില്‍ തൃശൂരിലെ സമ്മേളനത്തില്‍ സുധീരന് തറയും വിവരദോഷിയുമാണെന്ന വെള്ളാപ്പള്ളിയുടെ ആരോപണത്തിനായിരുന്നു സുധീരന്റെ മറുപടി.
ആര്.എസ്.എസ് ബുദ്ധിജീവികളുടെ തിരക്കഥയനുസരിച്ചാണ് വെള്ളാപ്പള്ളിയുടെ പ്രവര്‍ത്തനം. തനിക്കെതിരെയുള്ള പ്രയോഗം കൂടുതല്‍ ചേരുന്നത് വെള്ളാപ്പള്ളിക്കാണ്. വെള്ളാപ്പള്ളിയെ കൊണ്ട് പൊതുസമൂഹത്തിനുണ്ടായ ഗുണമെന്താണ്. സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തത്. ആര്.എസ്.എസില്‍ നിന്നും എന്ത് ഓഫറാണ് വെള്ളാപ്പള്ളിക്ക് ലഭിച്ചതെന്ന് പൊതുസമൂഹത്തിന് അറിയാന്‍ താല്‍പ്പര്യമുണ്ട്.
മോദിയും അമിത്ഷായും എന്ത് ഓഫറാണ് വെച്ചിട്ടുള്ളതെന്ന് വെള്ളാപ്പള്ളി പറയണം. സ്ത്രീ വിഷയത്തില്‍ കാന്തപുരത്തിന്റെ പ്രസ്താവനയോട് യോജിക്കാനാവില്ലെന്നും, സ്ത്രീ വിരുദ്ധ പ്രസ്താവനയില്‍ നിന്നും പിന്തിരിയണമെന്നും, സ്ത്രീ ശാക്തീകരണം കാലത്തിന്റെ അനിവാര്യതയാണെന്നും സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: