ശബരിമല: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് നടതുറന്നിട്ട് 13നാള് പിന്നിടുമ്പോഴും ശബരിമലയില്‍ ഇതുവരെയുള്ള ഭണ്ഡാര വരുമാനം വെളിപ്പെടുത്താന്‍ ദേവസ്വംബോര്‍ഡ് തയ്യാറായിട്ടില്ല. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് നടതുറന്ന് പത്തുദിവസം പിന്നിട്ടപ്പോള്‍ നടവരവ് സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി തിരക്ക് കുറവായത് വരുമാനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തിരക്ക് അടുത്ത ദിവസങ്ങളില്‍ വര്‍ദ്ധിക്കുമെന്നും അതുവഴി മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറിയുള്ള വരുമാനക്കുറവ് പരിഹരിക്കാന്‍ കഴിയുമെന്നാണ് അധികൃതര്‍ കരുതുന്നത്. അങ്ങനെയെങ്കില്‍ ആസമയത്ത് വരുമാനം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടാല്‍ മതിയെന്നാണ് ഇവരുടെ തീരുമാനമെന്ന് അറിയുന്നു. ശബരിമലയിലെ പ്രധാന പ്രസാദമായ അരവണയുടെ വില്‍പ്പനയിലും കുറവുണ്ടായിട്ടുണ്ട്.
അപ്പത്തിന്റെ കരുതല്‍ ശേഖരം കൂടിയതിനാല്‍ അപ്പനിര്മ്മാണത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ രണ്ടുലക്ഷം കവര്‍ അപ്പമാണ് സ്റ്റോക്കുള്ളത്. 36 ലക്ഷം ടിന് അരവണ സ്റ്റോക്കുണ്ട്. അരവണയുടെ കരുതല്‍ ശേഖരം കൂടുതലായതിനാല്‍ ദിനംപ്രതി ഒന്നേകാല്‍ ലക്ഷം ടിന് അരവണ മാത്രമാണ് ഇപ്പോള്‍ നിര്‍മ്മിക്കുന്നത്. ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം ടിന് അരവണവരെ പ്രതിദിനം വിറ്റുപോകുന്നുണ്ട്. ഒരാഴ്ചത്തേക്ക് അരവണ നിര്‍മ്മിക്കാന്‍ ആവശ്യമായ സാധനങ്ങള്‍ സന്നിധാനം സ്റ്റോറില്‍ സ്റ്റോക്കുണ്ട്.
തമിഴ്നാട്ടില്‍ മഴ ദുരിതം വിതച്ചതോടെയാണ് തുടക്കത്തില്‍ ഭക്തരുടെ തിരക്കുണ്ടാകാതിരുന്നത്. ഇത് സന്നിധാനത്തെയും പമ്പയിലെയും വ്യാപാരത്തെ കാര്യമായി ബാധിച്ചു. മണ്ഡല-മകരവിളക്ക് ഉത്സവം മുന്നില്‍കണ്ട് ഒക്ടോബര്‍ 20ന് അരവണ തയ്യാറാക്കല്‍ തുടങ്ങിയിരുന്നു. 50 ലക്ഷം ടിന് അരവണയാണ് ദേവസ്വം ബോര്‍ഡ് ആദ്യഘട്ടം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടത്. ഇതില്‍ 40 ലക്ഷം ടിന് അരവണയുണ്ടാക്കി സൂക്ഷിച്ചു. ബുധനാഴ്ച മുതല്‍ തിരക്കായതോടെ അരവണ നിര്‍മ്മാണത്തിന്റെ വേഗത കൂട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: