കൂത്തുപറമ്പ് : അടിയന്തരാവസ്ഥയുടെ കരാള ദിനങ്ങളുടെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് എമര്‍ജന്‍സി വിക്റ്റിംസ് ജില്ലാ സംഗമം. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹൈസ്ക്കൂളില്‍ അസോസിയേഷന് ഓഫ് എമര്‍ജന്‍സി വിക്ടിംസിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ സംഘടിപ്പിച്ച അടിയന്തരാവസ്ഥയില്‍ പീഢനങ്ങള്‍ക്കിരയായവരുടെ സംഗമത്തില്‍ പങ്കെടുത്തവര്‍ പങ്കുവെച്ച തങ്ങളുടെ അനുഭവങ്ങള്‍ അടിയന്തരാവസ്ഥയുടെ കരാള നാളുകളുടെ ഭീകര ചിത്രം വരച്ചുകാട്ടുന്നതും അന്നത്തെ ഭരണകൂടത്തിന്റെ അസഹിഷണുത തുറന്നു കാട്ടുന്നതുമായി. പോലീസിന്റെ ലാത്തിക്കും ഭീഷണികള്‍ക്കും കൊടിയ ക്രൂരതയ്ക്കും മൃഗീയ മര്‍ദ്ദനത്തിനും കീഴടങ്ങാതെ മരണം മുന്നില്‍ കണ്ടിട്ടും പൗരസ്വാതന്ത്ര്യം പുനസ്ഥാപിച്ചു കിട്ടുന്നതിന് തങ്ങള്‍ സഹിച്ച ത്യാഗ സ്മരണകള്‍ പരിപാടിയില്‍ സംബന്ധിച്ച പുതുതലമുറയില്പ്പെട്ടവരെയടക്കം അത്ഭുതപ്പെടുത്തി. കൂടാതെ അടിയന്തരാവസ്ഥയുടെ നാളുകളില്‍ പൗര സ്വാതന്ത്ര്യത്തിനു വേണ്ടി ഒന്നിച്ച് നിന്ന് പോരാടിയവര്‍ക്ക് പരസ്പരം കണ്ടുമുട്ടാനും പൂര്‍വ്വകാല അനുഭവങ്ങള്‍ പങ്കുവെയ്ക്കാനുമുളള അവസരമായും സംഗമ വേദി മാറി. കണ്ണൂര്‍ ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നും അടിയന്തിരാവസ്ഥ കാലത്ത് ജയിലിലടക്കപ്പെട്ടവരും സര്‍ക്കാറിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയവരുമായ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരും അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയ അന്തരിച്ച സമരസേനാനികളുടെ കുടുംബാംഗങ്ങളുമാണ് സംഗമത്തില്‍ സംബന്ധിച്ചത്.
ഭാര്യയും കൈക്കുഞ്ഞുമാത്രമുളള വീട്ടില്‍ കയറി ജനസംഘം ഉള്‍പ്പെടെയുളള സംഘടനകളുടെ സജീവമായ പ്രവര്‍ത്തകനായി പോയി എന്ന ഒറ്റകാരണം കൊണ്ട് പാതിരാത്രിയില്‍ വീടുകളില്‍ നിന്നും ഇറക്കി കൊണ്ടു പോയി ദിവസങ്ങളോളം പോലീസ് സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചതും പിന്നീട് രണ്ടു വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടി വന്നതുമായ നിരവധി അനുഭവങ്ങള്‍ സംഗമത്തില്‍ പങ്കെടുത്ത പലരും സദസ്സുമായി പങ്കുവെച്ചു. അന്നത്തെ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന്റെ ദൈന്യതയും വേദനയും ഇപ്പോഴും അനുഭവിക്കുന്ന പലരും തങ്ങളുടെ ദുരിതങ്ങളും ദുഃഖങ്ങളും ഗദ്ഗദകണ്ഠരായി വിശദീകരിച്ചപ്പോള്‍ സംഗമത്തില്‍ പങ്കെടുത്ത പലരുടേയും കണ്ണൂകള്‍ ഈറനണിഞ്ഞു. അതൊടൊപ്പം മഹത്തായ സേവനം നടത്തി ജനാധിപത്യത്തെ പുനസ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്കുളള ആശ്വാസവും അഭിമാനവും പലരും വെളിപ്പെടുത്തി. അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ജനാധിപത്യ സ്വംസനത്തിനുമെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കുകയും ജയില്‍വാസം അനുഷ്ഠിക്കുകയും ചെയ്തവര്‍ ഉള്‍പ്പെട്ട 30 ഓളം ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ഒരാള്‍ വീതം സംഗമത്തില്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവെച്ചു. രാവിലെ 10.30 ന് ഡോ.പി.വിജയന് നഗറില്‍ (സ്ക്കൂള് ഹാളില്‍) ആരംഭിച്ച സംഗമം ബിജെപി നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ആര്.മോഹനന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അന്തരിച്ച അടിയന്തരാവസ്ഥ സമര സേനാനികള്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിക്കുകയും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുകയും ചെയ്തു. ആര്‍എസ്എസ് വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് കുടുംബാംഗങ്ങളെ ആദരിച്ചു. വൈകുന്നേരം 5മ ണിവരെ നീണ്ടുനിന്ന വിവിധ സെഷനുകളിലായി ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, ബിജെപി മേഖലാ പ്രസിഡണ്ട് പി.രാഘവന്, ആര്‍എസ്എസ് വിഭാഗ് പ്രചാരക് കെ.ഗിരീഷ്, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത്, സംസ്ഥാന സമിതി അംഗം എ.ദാമോദരന്‍, കെ.സി.കണ്ണന്, കെ.എന്‍.നാരായണന്, വി.രവീന്ദ്രന്, എം.ചെക്കൂട്ടി, എ.പി.പത്മിനി ടീച്ചര്‍, ആര്.ബാലന്, കെ.സി.ബാലന്, കെ.വിജയന് മാസ്റ്റര്‍ പുന്നാട്, എം.വി.പത്മനാഭന് മാസ്റ്റര്‍, സി.എച്ച്.ബാലന്,ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ്, ജില്ലാ സേവാ പ്രമുഖ് എ.പി.പുരുഷോത്തമന്,സി.ഗംഗാധരന് മാസ്റ്റര്‍, മോഹനന് മാനന്തേരി, കെ.ജയപ്രകാശ്, യു.മോഹന്‍ദാസ്, ആര്.മോഹനന് തുടങ്ങിയവര്‍ സംസാരിച്ചു. മനുഷ്യാവകാശ കമ്മീഷന് മുന്‍അംഗം കെ.ഇ.ഗംഗാധരന് തുടങ്ങി നിരവധി പേര് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: