മകാവു: മകാവു ഓപ്പണ്‍ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ വനിതകളില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് തുടരെ മൂന്നാം വര്‍ഷവും കിരീടം. ഫൈനലില്‍ ജപ്പാന്റെ മിനാട്സു മിതാനിയെ മൂന്നു ഗെയിം നീണ്ട മത്സരത്തിലാണ് സിന്ധു അടിയറവു പറയിച്ചത്, സ്കോര്‍: 21-9, 21-23, 21-14. 1,20,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്റില്‍ ഒരു മണിക്കൂര്‍ ആറു മിനിറ്റില്‍ സിന്ധു വിജയം ഉറപ്പിച്ചു. 2013, 2014 വര്‍ഷങ്ങളിലും സിന്ധു ഇവിടെ ജേത്രിയായിരുന്നു.
മിതാനിക്കെതിരെ ആദ്യ ഗെയിം അനായാസം നേടി ലോക റാങ്കിങ്ങില്‍ പന്ത്രണ്ടാമതുള്ള സിന്ധു. മികവുറ്റ സര്‍വുകളും സ്മാഷുകളും ആദ്യ ഗെയിമില്‍ ഇന്ത്യന്‍ താരത്തെ തുണച്ചു. എന്നാല്‍, രണ്ടാമത്തേതില്‍ പൊരുതിയ ജപ്പാന് താരം 21-21ന് ഒപ്പമെത്തിയ ശേഷം തുടരെ രണ്ട് പോയിന്റ് നേടി ഗെയിം സ്വന്തമാക്കി. മൂന്നാമത്തേതില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ സിന്ധു എതിരാളിയെ തിരിച്ചുവരാന്‍ അനുവദിക്കാതെ മത്സരം സ്വന്തമാക്കി.
മകാവുവില്‍ ഒന്നിലധികം തവണ കിരീടം നേടുന്ന ആദ്യ താരമാണ് സിന്ധു. 2013ല്‍ കാനഡയുടെ മിഷെല്ലെ ലിയെയും, കഴിഞ്ഞ വര്‍ഷം ദക്ഷിണ കൊറിയയുടെ കിം ഹ്യോ മിന്നിനെയുമാണ് കീഴടക്കിയത്. ഈ വര്‍ഷം സിന്ധുവിന് ലഭിക്കുന്ന ആദ്യ കിരീടമാണ് മകാവുവിലേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: