തിരുവനന്തപുരം:മതനിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീയുടെ സ്വാതന്ത്ര്യത്തിനു വിലങ്ങിടാനും സ്ത്രീപുരുഷ സമത്വത്തെ നിഷേധിക്കാനുമുള്ള സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം അബൂബേക്കര്‍ മുസ്ലിയാരുടെ നീക്കം താലിബാനിസത്തിന് സമാനമാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭാസുരേന്ദ്രന്. സ്ത്രീപുരുഷ സമത്വം ഒരിക്കലും സാധ്യമല്ല എന്ന കാന്തപുരത്തിന്റെ നിലപാട് മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ക്കുനേരെ കാന്തപുരം അടക്കമുള്ള ചിലര്‍ അടിച്ചേല്പിക്കുന്ന താലിബാന് മതനിയമങ്ങളുടെ സൂചനയാണ് നല്‍കുന്നതെന്നും ശോഭാസുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
സമുദായത്തിന്റെ മതില്‍ക്കെട്ടിനുള്ളില്‍ ക്രൂരമായ പാരതന്ത്ര്യമാണ് മുസ്ലിംസ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് നിരവധി സംഭവങ്ങളില്‍നിന്നു വ്യക്തമാണ്. മതനിയമങ്ങളെ തെറ്റായി വ്യാഖ്യാനം ചെയ്താണ് കാന്തപുരത്തെ പോലുള്ളവര്‍ ഇതു നടപ്പിലാക്കികൊണ്ടിരിക്കുന്നത്. സ്ത്രീ പുരുഷന്റെ അടിമയാണെന്ന കാന്തപുരത്തിന്റെ വിചിത്രമായ വാദം രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങളെയും ഭരണഘടനയെതന്നെയും വെല്ലുവിളിക്കുന്നതാണ്. സ്ത്രീ മുഖ്യധാരയിലേക്കുവന്നാല് പുരുഷന്മാര് വിഹരിക്കുന്ന ഇടങ്ങള്‍ അവര്‍ക്ക് നഷ്ടമാകുമെന്ന ഭയമാണ് ഇത്തരക്കാര്‍ക്കുള്ളത്. എല്ലാ മേഖലകളിലും സത്രീകള്‍ കഴിവുതെളിയിക്കുന്ന കാലമാണിത്.
മുസ്ലിം രാഷ്ട്രങ്ങളില്‍ പോലും സ്ത്രീകള്‍ ഭരണകര്‍ത്താക്കളും അധികാരത്തിന്റെ താക്കോല്‍ സ്ഥാനങ്ങളിലുമെത്തിയിട്ടുണ്ട്. വലിയ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും നിയന്ത്രണം ഏറ്റെടുത്ത് വിജയംവരിച്ച സ്ത്രീകളുമുണ്ട്. ഏതു മേഖലയിലും പുരുഷന്മാരെപോലെ സ്ത്രീകള്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നതിന് നിരവധിയായ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. അവരൊന്നും പ്രതിസന്ധി ഘട്ടത്തില്‍ പകച്ചുപോയ സ്ത്രീകളല്ല.
അതൊന്നും മനസ്സിലാക്കാതെയോ അല്ലെങ്കില്‍ മറച്ചുവച്ചുകൊണ്ടോ ആണ് കാന്തപുരത്തെപോലുള്ള തീവ്രമതപക്ഷക്കാരായ ചിലര്‍ സ്ത്രീകള്‍ക്കെതിരെ രംഗത്തുവരുന്നത്. സ്ത്രീ പ്രസവിക്കാനും പുരുഷന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാനും മാത്രമുള്ള ഒരു ഉപകരണമാണെന്ന കാന്തപുരത്തിന്റെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കുന്നതാണ്. തങ്ങള്‍ വഴിവിട്ട് അനുഭവിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും അധികാരവും നഷ്ടമാകുമോ എന്ന ഭയമാണ് കാന്തപുരത്തിനും മറ്റുമുള്ളതെന്ന് ശോഭാസുരേന്ദ്രന് പറഞ്ഞു.
സ്ത്രീവിരുദ്ധ നിലപാടുകള്‍ മുമ്പും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ളയാളാണ് കാന്തപുരം. എന്നാല്‍ അദ്ദേഹത്തിനെതിരെ ഒരു പ്രസ്താവനയെങ്കിലും പുറത്തിറക്കാന്‍ കേരളത്തിലെ ഇടതു,വലതുമുന്നണി നേതാക്കള്‍ക്കായിട്ടില്ല. സ്ത്രീകള്‍ക്കെതിരെ കാന്തപുരം നടത്തുന്നതും നടപ്പിലാക്കിവരുന്നതുമായ നിലപാടുകള്‍ താലിബാന് തീവ്രവാദികളുടേതിനു സമാനമാണ്. ഇക്കാര്യത്തിലുള്ള സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും നിലപാട് വ്യക്തമാക്കണം.
കാന്തപുരത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തെ ഭയക്കുന്ന അവര്‍ സ്ത്രീ സമത്വത്തോടുള്ള നിലപാട് വ്യക്തമാക്കാനെങ്കിലും തയ്യാറാകണം. രാജ്യമുഴുവന്‍ അസഹിഷ്ണുതയാണെന്ന് പ്രചരിപ്പിക്കുന്ന സാഹിത്യകാരന്മാരും ചില മാധ്യമങ്ങളും കാന്തപുരത്തിന്റെ യഥാര്‍ത്ഥ അസഹിഷ്ണുത കണ്ടില്ലെന്ന് നടിക്കുകയാണെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
കാന്തപുരത്തിനെതിരെ എംഇഎസ്
കോഴിക്കോട്: സ്ത്രീ-പുരുഷസമത്വം ഇസ്ലാമികമല്ലെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനവുമായി എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ഗഫൂര്‍. സമുദായം പുരോഗതിയില്‍ എത്തിനില്ക്കുമ്പോള് നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ സമുദായത്തെ താറടിക്കാന്‍ വേണ്ടിയാണെന്ന് ഫസല്‍ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുകേശ കാര്യത്തില്‍ കാണിച്ച ആര്‍ജ്ജവം ഈ പ്രസ്താവനക്കെതിരെ പ്രതികരിക്കുന്നതിലും എല്ലാ മുസ്ലിം സംഘടനകള്ക്കുണ്ടാകണം.
കാന്തപുരം അനാവശ്യമായ വിഷയത്തെ കുത്തിപ്പൊക്കി കൊണ്ടുവന്നിരിക്കുകയാണ്. കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടാണ് പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്. രാജ്യത്തെ മുസ്ലിം മതമൗലികവാദികളെ സഹായിക്കുന്ന പരാമര്‍ശമാണിത്. മുസ്ലിംസമുദായത്തില്‍ പൗരോഹിത്യത്തിന് വലിയ പ്രാധാന്യമില്ല. ഒരു മതപണ്ഡിതനും പ്രത്യേകം അധികാരവും ഒരു നിയന്ത്രണവുമില്ല.
ഫത്വ അല്ലെങ്കില്‍ ഉപദേശം നല്‍കുകയാണ് പണ്ഡിതന്മാര് ചെയ്യേണ്ടത്. മദ്രസകളില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ച് പരാതി ഉണ്ടെങ്കില്‍ ബന്ധപ്പെട്ട സംഘടനകള്‍ അത് പരിശോധിച്ച് നടപടി എടുക്കുകയാണ് വേണ്ടത്. ഇത്തരം ആരോപണങ്ങള്‍ ഉയരുമ്പോള്‍ ക്രൈസ്തവ സഭകള്‍ തുറന്ന നിലപാടാണ് സ്വീകരിക്കാറുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാതൃത്വത്തെ അപമാനിച്ച കാന്തപുരം മാപ്പുപറയണം- വിഎസ്
തിരുവനന്തപുരം: സ്ത്രീകളെ മാത്രമല്ല സ്വന്തം മാതൃത്വത്തെപ്പോലും അടച്ചാക്ഷേപിക്കുന്നതാണ് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ നടത്തിയ പ്രസ്താവനയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. കാന്തപുരം പ്രസ്താവന പിന്‍വലിച്ച് സ്ത്രീകളോട് മാപ്പുപറയണമെന്ന് വിഎസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
ലിംഗസമത്വം നടക്കാത്ത കാര്യമാണെന്നും ഗര്‍ഭം ധരിക്കാനും കുട്ടികളെ പോറ്റാനുമാണ് സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നതെന്നുമുള്ള കാന്തപുരത്തിന്റെ നിലപാട് അത്യന്തം വിചിത്രവും യാഥാസ്ഥിതികവുമാണ്. സമൂഹം പുരോഗതിയിലേക്ക് സഞ്ചരിക്കുകയും സ്ത്രീ-പുരുഷ സമത്വം എല്ലാ മേഖലകളിലും കൈവരിക്കുന്നതിനുള്ള ശ്രമങ്ങള്‍ സജീവമായി മുന്നേറുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് കാന്തപുരം തികച്ചും അപരിഷ്കൃതമായ രീതിയില്‍ സ്ത്രീകളെപ്പറ്റി പ്രതിഷേധാര്‍ഹമായ പ്രസ്താവന നടത്തിയിരിക്കുന്നത്.
കാന്തപുരത്തിന്റെ പ്രസ്താവന ആധുനികസമൂഹത്തിന് ഒരു തരത്തിലും യോജിക്കാവുന്നതുമല്ല. കാന്തപുരത്തിന്റെ അത്യന്തം വൈകൃതം നിറഞ്ഞ ഈ പ്രസ്താവനയ്ക്കെതിരെ ജനാധിപത്യസമൂഹം ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.
സ്ത്രീ സമൂഹത്തെ അവഹേളിച്ചു : മഹിളാ ഐക്യവേദി
തിരുവനന്തപുരം: ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന കേരളത്തിലെ സ്ത്രീസമൂഹത്തെ അവഹേളിച്ച കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ കേരളത്തോട് മാപ്പു പറയണമെന്ന് മഹിളാ ഐക്യവേദി സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ് സ്ത്രീസമൂഹം. എല്ലാക്കാലത്തും സ്ത്രീസമൂഹത്തെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ചരിത്രമാണ് കാന്തപുരത്തിന്റേത്. മതത്തിന്റെ മറവില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികളും നിലപാടുകളുമാണ് പല ഇസ്ലാം മത പണ്ഡിതന്മാരും പിന്തുടരുന്നത്.
സ്ത്രീ സ്വാതന്ത്ര്യനിഷേധത്തിന്റെ പേരില്‍ രംഗത്തു വരുന്ന സ്ത്രീ പക്ഷവാദികളുടെയും എഴുത്തുകാരുടെയും സാഹിത്യകാരന്മാരുടെയും അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ അറിയാന്‍ താത്പര്യമുണ്ടെന്നും മഹിളാ ഐക്യവേദി അഭിപ്രായപ്പെട്ടു.
നെയ്യാറ്റിന്‍കര അഭേദാശ്രമത്തില്‍ നടന്ന യോഗത്തില്‍ മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, സെക്രട്ടറി പി.സൗദാമിനി, സമിതിയംഗങ്ങളായ മാലതിടീച്ചര്‍, പി.ജി.ശശികല എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: