ആലുവ: ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് പോലും മതംനോക്കി ആനുകൂല്യം നല്കുന്ന പ്രവണതയാണ് കേരളത്തിലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ഇതിന് കൂട്ടുനില്ക്കുന്നവരാണ് മതേതരത്വം പ്രസംഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമത്വ മുന്നേറ്റയാത്രക്ക് ആലുവയില്‍ നല്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യാത്രാനായകനായ വെള്ളാപ്പള്ളി.
കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരണമടഞ്ഞയാള്‍ മുസ്ലിം ആയതിനാല്‍ പത്ത് ലക്ഷവും ബന്ധുക്കള്‍ക്ക് ജോലിയും നല്കി. എന്നാല്‍ കായിക താരങ്ങളായ വിദ്യാര്‍ത്ഥികള്‍ എടപ്പാളില്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഹൈന്ദവരായതിനാല്‍ ആശ്വസിപ്പിക്കാന്‍ പോലും ആളുണ്ടായില്ല. ഇത്തരം അവഗണന ചൂണ്ടിക്കാട്ടുമ്പോള്‍ എസ്എന്‍ഡിപി വര്‍ഗീയത വളര്‍ത്തുകയാണെന്നും ബിജെപിയിലേക്ക് പോവുകയാണെന്നും പറഞ്ഞ് ആക്ഷേപിക്കുകയാണ്.
ഹിന്ദുനാമധാരിയായ ചിലരെ ഉപയോഗപ്പെടുത്തി ഹൈന്ദവ സംസ്കാരത്തിനെതിരെ പ്രചാരണം നടത്താനാണ് മാധ്യമങ്ങള്‍ മത്സരിക്കുന്നത്. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് സ്വീകരണം ഉദ്ഘാടനം ചെയ്തു. യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന് അധ്യക്ഷത വഹിച്ചു. തുഷാര്‍ വെള്ളാപ്പള്ളി, ടി.വി. ബാബു, തുറവൂര്‍ സുരേഷ്, ജഡ്ജി സുന്ദരം ഗോവിന്ദ്, കെ. മോഹനന്, പി.പി. പരമേശ്വരന്, സന്ദീപ് ആര്. കുറുപ്പ്, പി. വിജയന്, ജോസ് മാവേലി, വെണ്ണിക്കുളം മാധവന്, പി. ശങ്കരന്‍കുട്ടി, വാസുദേവന്‍ ഇളയത്, അരയക്കണ്ടി സന്തോഷ്, ഹരി വിജയന്, പി.ഡി. ശ്യാംദാസ് എന്നിവര്‍ പ്രസംഗിച്ചു.
എല്ലാ സമുദായങ്ങളും സ്വത്തുക്കള്‍ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റിന് തയ്യാറെങ്കില്‍ എസ്എന്‍ഡിപി യോഗത്തിനും എസ്എന്‍ ട്രസ്റ്റിനും സമ്മതമാണെന്ന് വെള്ളാപ്പള്ളി പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു. യാത്രയുമായി സഹകരിക്കുന്നവരെ പുറത്താക്കാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസ്സില്‍ ആളുണ്ടാവില്ല. സുധീരന് തീരുമാനമെടുത്തതിന്റെ അടുത്ത ദിവസംതന്നെ പലരും കോണ്‍ഗ്രസ്സില്‍ നിന്നും രാജിവെച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: