തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.
ബഹളം രൂക്ഷമായതോടെ തിടുക്കത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സഭ പിരിയുന്നതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു. പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയിലെത്തിയ പ്രതിപക്ഷം ബാബു രാജി വയ്ക്കുക, കോഴ മന്ത്രിയെ പുറത്താക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴക്കി.
എന്നാല്‍ മാണിയെ സേഫ് ആക്കാന്‍ സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും നോക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് ആരോപിച്ചു. മാണിയേക്കാള്‍ ഗുരുതരമാണ് ബാബുവിനെതിരായ ആരോപണം. ഗാന്ധാരി വിലാപത്തിലേതു പോലെയാണ് മാണിയുടെ അവസ്ഥ.
പിടിച്ചതിനേക്കാള്‍ വലുതാണ് അളയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബാബു കൈപറ്റിയ കോഴയുടെ പങ്ക് പുതുപ്പള്ളി വഴി പോയോയെന്നും വി.എസ് ചോദിച്ചു. പൂജപ്പുര ജയിലിന്റെ വാതിലുകള്‍ മാണിക്കു വേണ്ടി താമസിയാതെ തുറക്കുമെന്നും വി.എസ് പറഞ്ഞു. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കേസെടുത്തത് ഒരു പന്തിയില്‍ രണ്ട് വിളമ്പ് എന്നതുപോലെയാണെന്നും അദ്ദേഹം പറഞ്ഞു
എന്നാല്‍ ഇതെല്ലാം ആരോപണങ്ങളാണെന്നും കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതലൊന്നും പറയുന്നില്ലെന്നും മന്ത്രി ബാബു മറുപടി നല്കി.
എന്നാല്‍ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം തുടങ്ങിയതോടെ സ്പീക്കര്‍ സഭ പിരിയുന്നതായി അറിയിക്കുകയായിരുന്നു. സഭയില്‍ നിന്നും പുറത്തേയ്ക്ക് പ്രകടനമായി നീങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ എല്‍ഡിഎഫിന്റെ നിയമസഭ മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചു റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
അതേസമയം പ്രതിപക്ഷ പ്രതിഷോധത്തോടെയാണ് നിയമസഭ സമ്മേളനം ആരംഭിച്ചത്. ബാര്‍കോഴക്കേസില്‍ ആരോപണവിധേയനായ എക്സൈസ് മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ടു പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്.
മന്ത്രി ബാബുവിനെ പുറത്താക്കി കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യമുയര്‍ത്തിയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട് നല്കിയ അടിയന്തര പ്രമേയം ശൂന്യവേളയില്‍ പരിഗണിക്കാമെന്ന് സ്പീക്കര്‍ എന്‍.ശക്തന് ഉറപ്പു നല്‍കിയിരുന്നു.
ചോദ്യോത്തരവേള നിര്‍ത്തിവയ്ക്കുന്ന കീഴ്വഴക്കം സഭയ്ക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. എന്നാല്‍, ഇത് അംഗീകരിക്കാതെ പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. ബഹളം വകവയ്ക്കാതെ കെ.ബാബു തുറമുഖ വകുപ്പിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു.
ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് മന്ത്രിസ്ഥാനം രാജിവച്ച കെ.എം. മാണിയുടെ സീറ്റില്‍ കേരളാ കോണ്‍ഗ്രസ് നേതാവു കൂടിയായ മന്ത്രി പി.ജെ. ജോസഫ് ആണ് ഇരിക്കുന്നത്. കെ.എം. മാണി സമ്മേളനത്തിന് എത്തിയിട്ടില്ല. ഇന്നു മുതല്‍ 17 വരെ 11 ദിവസങ്ങളിലായാണു സഭ ചേരുക.
ഒന്‍പതു ദിവസം നിയമനിര്‍മാണം. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍, മലയാള ഭാഷാ ബില്‍ തുടങ്ങിയ പ്രധാന ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കും. ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ ഇതിനു പുറമെ. ഹോട്ടല്‍ വിലനിയന്ത്രണ ബില്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സാധ്യത കുറവാണ്.
ജി. കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് എന്‍. ശക്തന് സ്പീക്കറായതോടെ ഒഴിവു വന്ന ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. കോണ്‍ഗ്രസിലെ പാലോട് രവിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫില്‍ നിന്നു സിപിഐ ആണു മല്‍സരിക്കുക. അവരുടെ സ്ഥാനാര്‍ഥിയെ നാളെ സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: