കുട്ടനാട്: ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാകാത്തതിനാല്‍ മങ്കൊമ്പ് പാലത്തിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനം അനിശ്ചിതത്വത്തില്‍.പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനം 50 ശതമാനത്തിലധികം പൂര്‍ത്തിയായിരുന്നു. തുടര്‍നിര്‍മാണ പ്രവര്‍ത്തനം വ്യക്തികളില്‍ നിന്നും ഏറ്റെടുക്കേണ്ട ഭൂമിയിലാണെന്നിരിക്കെ ഇനിയും ഭൂമി ഏറ്റെടുക്കല്‍ വൈകുന്നത് പാലം നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതിന് കാരണമാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
2014 ഫെബ്രുവരി 20ന് ശിലാസ്ഥാപനം നടത്തിയപ്പോള്‍ അന്നത്തെ ധനകാര്യമന്ത്രി കെ.എം മാണി രണ്ടുവര്‍ഷത്തിനകം പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നു. കുട്ടനാടിന്റെ വടക്കന്മേഖലയുടെ വികസനത്തിന് വഴിവയ്ക്കുന്നതും ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര പാത യാഥാര്ഥ്യമാക്കുന്നതുമായ പാലത്തിന്റെ നിര്‍മാണ പുരോഗതിക്ക് മറ്റ് പ്രതിസന്ധികളൊന്നുമില്ലായിരുന്നു. ഏഴ് പോയിന്റുകളില്‍ നടക്കേണ്ട പൈലിങ് ജോലികളില്‍ നാലെണ്ണം പൂര്‍ത്തിയായി. ആറ് സ്പാനുകളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. മൂന്നാമത്തേതിന്റെ നിര്‍മാണം നടക്കുന്നു.
ഇനി പൂര്‍ത്തിയാകേണ്ട മൂന്ന് പൈലിങിന്റേയും മൂന്ന് സ്പാനുകളുടേയും ജോലികള്‍ ആറിന്റെ വടക്കേക്കരയിലാണ് നടക്കേണ്ടത്. ഈ ഭാഗത്ത് നിര്‍മാണം നടക്കണമെങ്കില്‍ വ്യക്തികളില്‍ നിന്ന് സ്ഥലം ഏറ്റെടുക്കണം. നിര്‍മാണത്തിന്റെ പ്രാഥമികഘട്ടത്തില്‍ വ്യക്തികളില്‍ നിന്ന് സമ്മതപത്രം എഴുതി വാങ്ങിയതല്ലാതെ ഭൂമി അളന്നുതിരിക്കുകയോ ഏറ്റെടുക്കുന്ന ഭൂമിക്ക് അര്‍ഹമായ നഷ്ടപരിഹാരം തുക നിശ്ചയിക്കുകയോ ചെയ്തിരുന്നില്ല.
ആറിന്റെ തെക്ക്, വടക്കേക്കരകളില് നിന്നായി ഏഴുപേരില്‍ നിന്ന് 60 സെന്റോളം സ്ഥലമാണ് ഇനി ഏറ്റെടുക്കേണ്ടത്. എന്നാല്‍ ലാന്ഡ്് അക്വിസേഷന്‍ വിഭാഗത്തിന്റെ നിര്‍ദേശപ്രകാരം ലാന്‍ഡ് സര്‍വേ വിഭാഗം സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഇവര്‍ പ്ലാന്‍ നല്കിക്കഴിഞ്ഞാല് ഉടന്‍തന്നെ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ഭൂമിയേറ്റെടുക്കല്‍ നടപടി നടത്തുമെന്നുമാണ് അധികൃതരുടെ ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: