അടിമാലി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന് നയിക്കുന്ന സമത്വമുന്നേറ്റ യാത്രയ്ക്ക് അടിമാലിയില്‍ ആവേശോജ്ജ്വല വരവേല്‍പ്പ്. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് പതിനായിരക്കണക്കിനാളുകള്‍ പങ്കെടുത്ത യോഗത്തില്‍ യാത്രയെ സ്വീകരിച്ചത്. കാവാലസ്ഥ അനുകൂലമല്ലാതിരുന്നിട്ടും വന്‍ ജനാവലിയാണ് അടിമാലിയിലേക്ക് ഒഴുകിയെത്തിയത്. ഇടുക്കി, കട്ടപ്പന, നെടുങ്കണ്ടം, അടമാലി എന്നീ എസ്എന്‍ഡിപി താലൂക്ക് യൂണിയന്റെ പരിധിയില്‍ വന്ന ശാഖകളിലെ അംഗങ്ങളും കെപിഎംഎസ്, വിവിധ ഹൈന്ദവ സംഘടനകള്‍ എന്നിവരുടെ പ്രവര്‍ത്തകരും ജാഥാ ക്യാപ്റ്റനെ കാണാന്‍ രാവിലെ തന്നെ അടിമാലിയില്‍ എത്തിയിരുന്നു. ഇടുക്കിയിലെ കയ്യേറ്റത്തിന്റെ തീവ്രത ചൂണ്ടിക്കാണിച്ചു കൊണ്ടാണ് വെള്ളാപ്പള്ളി പ്രസംഗം ആരംഭിച്ചത്. ഇടതു വലത് മുന്നണികള്‍ പള്ളിക്കാരോട് മൃദു സമീപനം സ്വീകരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പശ്ചിമഘട്ട മലനിരകള്‍ കുരുശുമലകളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ നല്‍കിയിരിക്കുന്ന പട്ടയങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പറഞ്ഞപ്പോള്‍ വന്‍ കയ്യടികളോടെയാണ് ചടങ്ങനെത്തിയ പ്രവര്‍ത്തകര്‍ ആ വാക്കുകളെ സ്വീകരിച്ചത്. കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി റ്റി.വി ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ശിവഗിരി ആശ്രമത്തിലെ ധര്‍മ്മചൈതന്യ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. തുഷാര്‍ വെള്ളാപ്പള്ളി ആമുഖ പ്രഭാഷണം നടത്തി വിവിധ സംഘടനാ നേതാക്കളായ നീലകണ്ഠന് മാസ്റ്റര്‍, സന്തോഷ് , സി.എസ് നായര്‍, സുഭാഷ് നായരമ്പലം, സഹദേവന് തുടങ്ങിയവര്‍ പങ്കെടുത്തു. വി.എസ് അച്യുതാനന്ദന്, വിദ്യാസഗര്‍, എംഎം മണി എന്നിവര്‍ക്കെതിരെയും പ്രസംഗത്തില്‍ വെള്ളപ്പാള്ളി ആരോപണങ്ങള്‍ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: