കോഴിക്കോട്: നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ബാലുശ്ശേരി നിര്‍മ്മല്ലൂര്‍ വളഞ്ചത്ത് ഷാജിയുടെ ആത്മഹത്യക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വെറും ആറു മണിക്കൂര്‍ കൊണ്ടാണ് ഷാജിയെ സസ്പെന്റ് ചെയ്ത് ഉന്നത ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയത്. വര്‍ഷങ്ങളോളം ആത്മാര്‍ത്ഥമായി സേവനം ചെയ്ത വകുപ്പില്‍ നിന്നുണ്ടായ നടപടി ഷാജിയെ തകര്‍ക്കുകയായിരുന്നു. ഷാജിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ ജനാധിപത്യസംവിധാനത്തിന് ഭൂഷണമല്ല. ഷാജിയെ തിരിച്ച് കിട്ടില്ലെങ്കിലും ഇത്തരത്തില്‍ ഒരു അനുഭവം ഇനി മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്ന് കരുതിയാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്.
ഷാജിയുടെ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി നിയമനടപടികളും പ്രക്ഷോഭങ്ങളുമായി ആക്ഷന്‍ കമ്മിറ്റി മുന്നോട്ടുപോകും. ഇതിന്റെ ഭാഗമായാണ് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെകണ്ട് നിവേദനം നല്‍കിയത്. ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഞ്ചിന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കമ്മിറ്റി ചെയര്മാന് നിജേഷ് അരവിന്ദ്, വൈസ് ചെയര്മാന് എ.എം. പ്രേംരാജ്, കണ്‍വീനര്‍ ഗംഗാധരന്, ജോയിന്റ് കണ്‍വീനര്‍ പി.കെ. സുനില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: