പെരിന്തല്‍മണ്ണ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ ഒരു ജയമകലെ. ഇന്ന് ആരംഭിക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെ കീഴടക്കിയാല്‍ കേരളം ക്വാര്‍ട്ടര്‍ ഉറപ്പാക്കും. ഇല്ലെങ്കില്‍ പിന്നെ കണക്കുകളുടെ കാരുണ്യത്തിന് കാക്കണം.
ഗ്രൂപ്പ് സിയില്‍ 25 പോയിന്റുമായി രണ്ടാമതാണ് കേരളം. 29 പോയിന്റുള്ള സൗരാഷ്ട്ര ഒന്നാമത്. 24 പോയിന്റ് വീതമുള്ള ഝാര്‍ഖണ്ഡും, ഹിമാചല്‍ പ്രദേശും പിന്നാലെയുണ്ട്. ഈ ടീമുകള്‍ക്കെല്ലാം ക്വാര്‍ട്ടര്‍ സാധ്യത നിലനില്ക്കുന്നുവെന്നതാണ് അവസാന മത്സരങ്ങള്‍ ആവേശകരമാക്കുന്നത്. സമനിലയൊഴികെയുള്ള കേരളം-ഹിമാചല്‍ മത്സരഫലം ഒരു ടീമിനെ മുന്നോട്ടു നയിക്കും.
സൗരാഷ്ട്രയ്ക്ക് ജമ്മു കശ്മീരും, ഝാര്‍ഖണ്ഡിന് ഹൈദരാബാദുമാണ് എതിരാളികള്‍.
ബൗളിങ്ങില്‍ കെ.എസ്. മോനിഷിന്റെയും, ബാറ്റിങ്ങില്‍ രോഹന് പ്രേമിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് കേരളത്തിന്റെ പ്രതീക്ഷ. എന്നാല്‍, ഇവര്‍ മാത്രമല്ല ടീമിന്റെ നെടുംതൂണുകള്‍. ഇവര്‍ പരാജയപ്പെട്ടാല്‍ മറ്റുള്ളവര്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നതും ആതിഥേയരുടെ ആത്മവിശ്വാസം. തുടര്‍ച്ചയായ രണ്ടു ജയങ്ങള്‍ കേരളത്തിന്റെ പ്രതീക്ഷ ഉയര്‍ത്തുന്നു.
ഗോവയെ ഗോവയിലും, കഴിഞ്ഞ മത്സരത്തില്‍ സൗരാഷ്ട്രയെ പെരിന്തല്‍ണ്ണയിലും കീഴടക്കി. സൗരാഷ്ട്ര വഴങ്ങിയ ഏക തോല്‍വിയാണിത്. ഗ്രൂപ്പില്‍ ഝാര്‍ഖണ്ഡിനോട് മാത്രമേ കേരളം തോറ്റുള്ളു. അതുപക്ഷേ, പെരിന്തല്‍മണ്ണയില്‍. മറ്റു മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു. എല്ലാം ഒന്നാമിന്ന്ങ്സ് ലീഡില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: