ന്യൂദല്‍ഹി: ദേശീയ റബര്നനയം തയ്യാറാക്കുന്നതിനായി രൂപീകരിച്ച വിദഗ്ധ സമിതി കേന്ദ്രസര്‍ക്കാരിന് അന്തിമ രൂപരേഖ സമര്‍പ്പിച്ചതായി കേന്ദ്രവാണിജ്യമന്ത്രി നിര്‍മ്മലാ സീതാരാമന് ലോക്സഭയെ അറിയിച്ചു. ബംഗളൂരു സെന്‍ട്രല്‍ എം.പിയായ പി.സി മോഹന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
റബ്ബര്‍ ഉത്പാദനം, വികസനം, ഉപഭോഗം, കയറ്റുമതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിശോധിക്കുന്നതിനും റബ്ബര്‍ കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും താത്പര്യം സംരക്ഷിക്കുന്നതിനുമായാണ് ദേശീയ റബ്ബര്‍ നയം രൂപപ്പെടുത്തുന്നതെന്നും മന്ത്രി സഭയെ അറിയിച്ചു.
2014 ജൂണ്‍ 16നാണ് കേന്ദ്രസര്‍ക്കാര്‍ വിദഗ്ധസമിതി രൂപീകരിച്ചത്. ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയങ്ങളുടെ—യും വകുപ്പുകളുടെയും പ്രതിനിധികള്‍, കേരളം, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ പ്രതിനിധികള്‍, റബ്ബര്‍ ബോര്‍ഡ്, കര്‍ഷക സംഘടനകള്‍, റബ്ബര്‍ അനുബന്ധ വ്യവസായങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ എന്നിവരെ വിദഗ്ധ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 20 ശതമാനമോ കിലോയ്ക്ക് 30 രൂപയോ, ഇവയിലേതാണോ കുറവ് എന്നത് അടിസ്ഥാനമാക്കി ഈടാക്കണമെന്ന ഉത്തരവും വാണിജ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ടെന്നും നിര്‍മ്മലാ സീതാരാമന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: