ആലുവ: കോഴിക്കോട് ഓടവൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന് നഷ്ടപ്പെട്ട നൗഷാദിന്റെ കുടുംബത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ മുഖ്യമന്ത്രി ജോലി വാഗ്ദാനം ചെയ്തു സഹായം നല്കി. വളരെ നല്ല കാര്യം തന്നെ.
പക്ഷെ ഒരു വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ മരണമടഞ്ഞ ഉല്ലാസിന്റെ കുടുബത്തോട് സര്‍ക്കാരിന് ഇപ്പോഴും അവഗണനയാണ്.
പെരിയാറിന്റെ ആഴങ്ങളിലേക്ക് മുങ്ങിത്താണ അയ്യപ്പ ഭക്തനെ കരക്കെത്തിക്കുന്നിനിടെയാണ് കടുങ്ങല്ലൂര്‍ കൃഷ്ണലീല വീട്ടില്‍ ഉണ്ണികൃഷ്ണന്റേയും ലീലയുടേയും മകന് ഉല്ലാസ് മരിച്ചത്. കഴിഞ്ഞ നവംബര്‍ 25നാണ് സംഭവം. ശബരിമലയ്ക്ക് പോകാന്‍ വ്രതമെടുത്തിരുന്ന ഉല്ലാസ് സഹോദരന് കൃഷ്ണകുമാറുമൊത്ത് ആലുവ മണപ്പുറത്തിനു സമീപം കുളിച്ചു തൊഴാനെത്തിയപ്പോഴാണ് ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിലെ ഒരംഗം മുങ്ങിത്താഴുന്നത് കണ്ടത്.
ഉടന്‍ തന്നെ രക്ഷിക്കാന്‍ നീന്തിച്ചെല്ലുകയായിരുന്നു ഉല്ലാസ്. അന്യ സംസ്ഥാനക്കാരനെ രക്ഷിച്ച് കരക്കെത്തിച്ചെങ്കിലും ഉല്ലാസ് ചുഴിയില്‍ പെട്ട് മുങ്ങി താഴ്ന്നു. എച്ച്.എം.ടി കമ്പനിയിലെ ഇലക്ട്രിക്കല്‍ വിഭാഗം സൂപ്പര്‍ വൈസറായിരുന്നു ഉല്ലാസ്. മരിക്കുന്നതിന് നാലു മാസം മുമ്പാണ് ആരതിയെ വിവാഹം കഴിച്ചത്. മരണസമയത്ത് ആരതി ഗര്‍ഭിണിയായിരുന്നു. ആറുവര്ഷമായിട്ട് എച്ച്.എം.ടി കമ്പനിയില്‍ ഇലക്ട്രിക് വിഭാഗം ജീവനക്കാരനായിരുന്ന ഉല്ലാസ് അവിടുത്തെ ഐ.എന്‍.ടി.യു.സി യൂണിയന്റെ വൈസ് പ്രസിഡന്റു കൂടിയായിരുന്നു. അതേ യുണിയന്റെ പ്രസിഡന്റായിരുന്നു മുന്‍കേന്ദ്രമന്ത്രിയായിരുന്ന കെ.വി.തോമസ്.
ആശ്രിത നിയമനവുമായി ബന്ധപ്പെട്ട് എംഎസ്സി കമ്പ്യൂട്ടര്‍ ബിരുദധാരിയായ ആരതിക്ക് ജോലി നല്‍കാമെന്ന് കെ.വി.തോമസ് ഉള്‍പ്പടെയുള്ളവര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ സ്ഥിരം ജീവനക്കാരനായിട്ടും വര്‍ഷം ഒന്നു കഴിഞ്ഞിട്ടും നീതി ലഭിച്ചില്ല.ആരതിക്ക് ജോലിക്ക് വേണ്ടി ഉല്ലാസിന്റെ സഹപ്രവര്‍ത്തകരും സഹോദരന് കൃഷ്ണകുമാറും പല പ്രമുഖരേയും കണ്ടിരുന്നു.
എന്നാല്‍ മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇതുവരേയായിട്ടും ആരതിക്ക് ജോലി നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇപ്പോള്‍ ആറുമാസമായ കൈക്കുഞ്ഞ് അവംഗിതയുമായി എന്തുചെയ്യണ മെന്നറിയാതെ ആരതി പകച്ചു നില്‍ക്കുകയാണ്. നിരവധി തവണ സര്‍ക്കാരുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. ആരതിക്ക് എത്രയും പെട്ടെന്ന് ജോലി നല്‍കണമെന്ന് കടുങ്ങല്ലൂര്‍ 21-ാം വാര്‍ഡ് ബി.ജെ.പി മെമ്പറായ ഇന്ദിര കുന്നുകാല ആവശ്യപ്പെട്ടു.
കഴിഞ്ഞ 24ന് മലപ്പുറം യൂണിവേഴ്സിറ്റി കാമ്പസില്‍ നടന്ന ഹാന്റ്ബോള്‍ മല്‍സരത്തിനു ശേഷം തിരിച്ചു വരും വഴി അപകടത്തില്‍ മരിച്ച സ്കൂള്‍ വിദ്യാര്‍ത്ഥികളായ അമല്‍ കൃഷ്ണ, അതുല്‍ രാജ്, സുധീഷ് എന്നിവരുടെ കുംടുബത്തോടും സര്‍ക്കാര്‍ ഇതു വരെയും നീതി പുലര്‍ത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: