കോട്ടയം: കേരളത്തിലെ സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷത്തില്‍ പരിവര്‍ത്തനത്തിന്റെ കാഹളമൂതി കാസര്കോട്ടുനിന്നുമാരംഭിച്ച സമത്വമുന്നേറ്റ യാത്രയ്ക്ക് അക്ഷരനഗരിയില്‍ വീരോജ്ജ്വല വരവേല്‍പ്പ്. വൈകിട്ട് നാലുമണിയോടെ നഗരത്തിലെത്തിയ യാത്രാനായകന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനെയും സംഘത്തെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് നാഗമ്പടത്തെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. ആയിരങ്ങള്‍ അണിനിരന്ന സ്വീകരണ സമ്മേളനം യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരി ഉദ്ഘാടനം ചെയ്തു. ആദിശങ്കരന്റെയും ശ്രീനാരായണ ഗുരുസ്വാമിയുടെയും ചട്ടമ്പിസ്വാമികളുടെയും മഹാത്മ അയ്യന്‍കാളിയുടെയും ആത്മാക്കളുടെ നിറഞ്ഞ അനുഗ്രഹത്തോടെയാണ് സമത്വമുന്നേറ്റയാത്രയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സത്യവും ധര്‍മ്മവും നീതിയുമല്ലാതെ പച്ചക്കളം പ്രചാരിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ നമ്മുടെ വോട്ട് എന്ന അധികാരം ഉപയോഗിക്കാന്‍ നാം തയ്യാറാകണം. ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന പ്രസ്ഥാനത്തിനാണ് ശംഖുമുഖത്ത് തുടക്കംകുറിക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി കോട്ടയം താലൂക്ക് യൂണിയന് പ്രസിഡന്റും സ്വാഗതസംഘം ജനറല്‍ കണ്‍വീനറുമായ എ.ജി തങ്കപ്പന് അദ്ധ്യക്ഷത വഹിച്ചു. സ്വാമി ഗരുഡ ധ്വജാനന്ദ, സ്വാമി ധര്‍മ്മ ചൈതന്യ, സ്വാമി ശാരദാനന്ദ, സ്വാമി ഗോരക്ധ്വജാനന്ദ തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി യാത്രാ സന്ദേശം നല്കി.
കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി.വി.ബാബു, മലബാര്‍ നായര്‍ സമാജം പ്രസിഡന്റ് മഞ്ചേരി ഭാസ്ക്കരപിള്ള, എന്‍.കെ.നീലകണ്ഠന് മാസ്റ്റര്‍, തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്, ജയപ്രകാശ്, തഴവ സഹദേവന്, അരയക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: