കോട്ടയം : തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത നടപടിയിലൂടെ സമത്വമുന്നേറ്റയാത്രയുടെ വിജയമാണ് വ്യക്തമാകുന്നതെന്ന് വെള്ളാപ്പള്ളി നടേശന്. മതവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിന് കേസെടുത്തതായുള്ള ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയെ തുടര്‍ന്ന് ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റ് എന്ന ഉമ്മാക്കികാട്ടി യാത്രയുടെ ശോഭകെടുത്താന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് കേസ്. യാത്ര ഓരോദിവസം കഴിയുന്തോറും കേരളീയ സമൂഹം നെഞ്ചിലേറ്റുകയാണ്. അതില്‍ വിറളിപിടിച്ചിട്ട് കാര്യമില്ല. എല്ലാവര്ക്കും തുല്യനീതിവേണമെന്നാണ് താന്‍ ആവശ്യപ്പെട്ടത്. മരണത്തില്‍പ്പോലും മതംകാണുന്ന സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് പറഞ്ഞതിനാണ് തന്നെ തുറങ്കിലടക്കാന്‍ നീക്കമെങ്കില്‍ താന്‍ അതിനും തയ്യാറാണ്. തന്നെ തുറുങ്കിലടച്ചാലും സമത്വമുന്നേറ്റയാത്രയില്‍ നിന്നും പിന്മാറുന്ന പ്രശ്നമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തൊഗാഡിയായുടെ മഹത്വം സുധീരനറിയാമോയെന്ന്
വെള്ളാപ്പള്ളി
കോട്ടയം: ഡോ. പ്രവീണ്‍ തൊഗാഡിയായുടെ മഹത്വമെന്തെന്ന് വി.എം സുധീരനറിയാമോയെന്ന് വെള്ളാപ്പള്ളി നടേശന്. സമത്വമുന്നേറ്റയാത്രയ്ക്ക് കോട്ടയത്ത് നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ വെള്ളാപ്പള്ളി നടേശന് കേരള തൊഗാഡിയയാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞിരുന്നു. പതിനയ്യായിരത്തോളം സാധുമനുഷ്യരെ അവരുടെ കുലം നോക്കാതെ ഓപ്പറേഷന് നടത്തിയിട്ടുള്ള തൊഗാഡിയയുടെ മഹത്വം മറ്റാര്ക്കാണുള്ളതെന്നും വെള്ളാപ്പള്ളി നടേശന് ചോദിച്ചു. ഇത്രയും മനുഷ്യത്വം സുധീരന് ജീവിതകാലത്ത് ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: