കൊച്ചി: 14ാമത് റവന്യൂ ജില്ലാ സ്കൂള്‍ കായിക മേള കിരീടം വീണ്ടും കോതമംഗലം ഉപജില്ലയ്ക്ക്. സ്കൂള്‍ കായികമേളയിലെ ശത്രുക്കളായ സെന്റ്ജോര്‍ജ്ജിനെ പിന്തള്ളി കോതമംഗലം മാര്‍ബേസില്‍ സ്കൂള്‍ കിരീടം നേടി. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രകടനം ആവര്‍ത്തിക്കാനായില്ലെങ്കിലും 650 പോയിന്റുകള്‍ നേടിയാണ് കോതമംഗലം ഉപജില്ല കിരീടം നിലനിര്‍ത്തിയത്. 93 പോയിന്റുകള്‍ നേടി എറണാകുളം ഉപജില്ല രണ്ടാം സ്ഥാനത്തെത്തി. 41 പോയിന്റുള്ള പെരുമ്പാവൂര്‍ ഉപജില്ലയ്ക്കാണ് മൂന്നാം സ്ഥാനം. കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്തായിരുന്ന പെരുമ്പാവൂര്‍. 29 പോയിന്റോടെ വൈപ്പിന്‍ ഉപജില്ല നാലാം സ്ഥാനം നിലനിര്‍ത്തി. നോര്‍ത്ത് പറവൂര്‍ 25 പോയിന്റമായി അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ അങ്കമാലി ഉപജില്ല ഇത്തവണ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോലഞ്ചേരി, കൂത്താട്ടുകുളം ഉപജില്ലകള്‍ക്ക് പോയിന്റൊന്നും നേടാനായില്ല.
സ്കൂള്‍ വിഭാഗത്തില്‍ 257 പോയിന്റോടെയാണ് നിലവിലെ ചാമ്പ്യന്മാരായ സെന്റ്ജോര്‍ജ്ജിനെ നേരിയ പോയിന്റുകള്‍ക്ക് പിന്തള്ളി മാര്‍ബേസില്‍ ജേതാക്കളായത്. സെന്റ്ജോര്‍ജ്ജ് 250 പോയിന്റുകള്‍ നേടി. 83 പോയിന്റുള്ള മാതിരപ്പിള്ളി സര്‍ക്കാര്‍ വൊക്കേഷണല്‍ സ്കൂളിനാണ് മൂന്നാം സ്ഥാനം. സെന്റ് തോമസ് ഗേള്‍സ് പെരുമാനൂര്‍ (39), എസ്.എച്ച് തേവര (20) സ്കൂളുകള്‍ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. 71 സ്വര്‍ണവും 70 വെള്ളിയും 56 വെങ്കലവുമാണ് കോതമംഗലം നേടിയത്. എറണാകുളം ഉപജില്ല 13 സ്വര്‍ണവും 6 വെള്ളിയും 5 വെങ്കവലും നേടി. രണ്ടു സ്വര്‍ണവും 6 വെള്ളിയും അഞ്ചു വെങ്കലവുമടങ്ങുന്നതാണ് പെരുമ്പാവൂരിന്റെ അക്കൗണ്ട്. ഒരേയൊരു റെക്കോഡാണ് ഇന്നലെ പിറന്നത്. സീനിയര്‍ പെണ്‍കുട്ടികളുടെ 5000 മീറ്ററില്‍ തേവര സ്കൂളിന്റെ അലീഷ.പി.ആര് ആണ് റെക്കോഡിട്ടത്. ഇതോടെ മീറ്റിലെ ആകെ റെക്കോഡുകളുടെ പതിനഞ്ചായി. കഴിഞ്ഞ വര്‍ഷം ഏഴു റെക്കോഡുകള്‍ മാത്രമാണുണ്ടായിരുന്നത്. കോതമംഗലം സ്കൂളുകള്‍ക്ക് പുറമേ മറ്റു സ്കൂളുകളുടെയും മുന്നേറ്റത്തിനും കൂടി ജില്ലാ മീറ്റ് സാക്ഷിയായി. കൂടുതല്‍ സ്കൂളുകള്‍ ഇത്തവണ സ്വര്‍ണ പട്ടികയിലും പോയിന്റ് പട്ടികയിലും ഇടം നേടി. 11 സ്വര്‍ണം നേടിയ മേഴ്സികുട്ടന് അക്കാദമി താരങ്ങളുടെ കരുത്തിലാണ് എറണാകുളം ഉപജില്ലയിലെ പെരുമാനൂര്‍ സെന്റ്തോമസും തേവര എസ്.എച്ച് സ്കൂളും പോയിന്റ് പട്ടികയില്‍ ഇടം നേടിയത്.
ആദ്യ അഞ്ചു സ്ഥാനത്തുള്ള സ്കൂളുകളെ കൂടാതെ ഒമ്പത് സ്കൂളുകളാണ് ഇത്തവണ സ്വര്‍ണ പട്ടികയില്‍ ഇടം നേടിയത്. 33 സ്കൂളുകള്‍ പോയിന്റ് പട്ടികയിലും സ്ഥാനം നേടി. ഈ സ്കൂളുകളുടെ പ്രകടനം കോതമംഗലം ഉപജില്ലക്കും സെന്റ് ജോര്‍ജ്ജിനും കാര്യമായ ക്ഷീണമുണ്ടാക്കി. കഴിഞ്ഞ വര്‍ഷത്തെ പ്രകടനം ആവര്‍ത്തിക്കാന്‍ കോതമംഗലത്തിനും സെന്റ് ജോര്‍ജ്ജിനും ആയില്ല. അതേസമയം മാര്‍ബേസിലും എറണാകുളം ഉപജില്ലയും നില മെച്ചപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: