ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ കടുത്ത മൂടല്‍മഞ്ഞും കൊടും തണുപ്പും മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ ആറ് പേര് മരിച്ചു. ഇതോടെ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. കടുത്ത മൂടല്‍മഞ്ഞിനെതുടര്‍ന്ന് റെയില്‍, വ്യോമഗതാഗതവും താറുമാറായി. ഇന്ന് പുലര്‍ച്ചെ ദല്‍ഹിയില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 5.1ഡിഗ്രി സെല്‍ഷ്യസാണ്.
ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളും അതിശൈത്യത്തിന്റെ പിടിയിലാണ്. യു.പിയില്‍ ഏറ്റവും കൂടുതല്‍ തണുപ്പ് അനുഭവപ്പെടുന്നത് മീററ്റിലാണ്. 2.1 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇവിടെ. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ദല്‍ഹിയില്‍ നിന്നും പുറപ്പെടേണ്ട നാല് തീവണ്ടികള്‍ റദ്ദാക്കി. മുപ്പത് തീവണ്ടികളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. 85 തീവണ്ടികള്‍ വൈകി ഓടുകയാണ്.
പുലര്‍ച്ചെയുള്ള വിമാനസര്‍വ്വീസുകളെയും മൂടല്‍ മഞ്ഞ് സാരമായി ബാധിച്ചു. രാവിലെയുള്ള എട്ട് സര്‍വ്വീസുകള്‍ വൈകി. റണ്‍വേ കാണാന്‍ കഴിയാത്ത തരത്തിലായിരുന്നു രാവിലെയുള്ള മൂടല്‍മഞ്ഞ്. നഗരത്തിലെ ഗതാഗതവും താറുമാറായി. ഈ മാസം 26 മുതല്‍ അടുത്തമാസം 15 വരെ നഗരത്തിലെ എല്ലാ സ്കൂളുകള്‍ക്കും അവധിയാണ്.
അടുത്ത 48 മണിക്കൂറും കാലാവസ്ഥ ഈ രീതിയില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം അവസാനത്തോടെ അതിശൈത്യം രൂക്ഷമാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: