കോട്ടയം: മതവിദ്വേഷപ്രസ്താവന നടത്തിയെന്ന് ആരോപിച്ച് വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്ത മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും, കൂട്ടമതംമാറ്റം വഴി സുവിശേഷവല്ക്കരണത്തിന് ആഹ്വാനം ചെയ്ത ചീഫ് സെക്രട്ടറിക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും ഫണ്ടും സംഘടിത മതവിഭാഗങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുമ്പോള്‍ ഹിന്ദുവിഭാഗത്തിന് ഒന്നും ലഭിക്കുന്നില്ലെന്ന പരിദേവനം നാളുകളേറെയായി ഉയര്‍ന്നുവന്നിട്ടുണ്ട്.
പക്ഷേ ഇങ്ങനെയൊരു സ്ഥിതിവിശേഷം എങ്ങനെ ഉണ്ടായി എന്നോ അതിനു പരിഹാരം ഉണ്ടാക്കുന്നതു സംബന്ധിച്ചോ യാതൊന്നും ഇന്നേവരെ പറയാത്ത മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വെള്ളാപ്പള്ളി നടേശനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ നിയമപരമായോ ധാര്‍മ്മികമായോ അവകാശമില്ല. കേരളത്തില്‍ നടമാടുന്ന നഗ്നമായ മതവിവേചനവും വര്‍ഗ്ഗീയ പ്രീണനവുമാണ് വെള്ളാപ്പള്ളി തുറന്നു കാണിച്ചത്. ഇതില്‍ മുഖ്യമന്ത്രിയും മറ്റും അസഹിഷ്ണുക്കളാകേണ്ട കാര്യമില്ല.
ഇതരമതസ്ഥരെ സുവിശേഷവല്ക്കരിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ആഹ്വാനം മതവിദ്വേഷവും വര്‍ഗ്ഗീയതയും ആളിക്കത്തിക്കുമെന്ന് വ്യക്തമായിരുന്നിട്ടും ഒരു ചെറുവിരല്‍ പോലും അദ്ദേഹത്തിനെതിരെ ചലിപ്പിക്കാന്‍ മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ തയ്യാറാകുന്നില്ല. ചീഫ് സെക്രട്ടറിക്ക് വര്‍ഗ്ഗീയത പ്രചരിപ്പിക്കാമെന്നും വെള്ളാപ്പള്ളി സത്യം വിളിച്ചുപറയാന്‍ പാടില്ലെന്നും നിഷ്കര്‍ഷിക്കുന്ന ഭരണാധികാരികള്‍ ആപല്‍ക്കരമായ ഇരട്ടത്താപ്പാണ് മതപരമായ കാര്യങ്ങളില്‍ കാട്ടുന്നത്.
ആനുകൂല്യങ്ങള്‍ നല്കുന്നതില് മതപരമായ പ്രീണനം ഉണ്ടാകരുത്. ജീവന് പണയം വച്ച് സേവന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ എത്രയോ ധീരരായ മഹാത്മാക്കള്‍ കേരളത്തിലുണ്ട്. കാശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് വീരമൃത്യുവരിച്ച കൊയിലാണ്ടി സ്വദേശി സുബിനേഷിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒരു മന്ത്രിപോലും എത്താതിരുന്നത് എന്തുകൊണ്ടാണെന്ന് ഭരണപ്രതിപക്ഷനേതാക്കള്‍ വ്യക്തമാക്കണം.
ഹിന്ദുക്കളുടേതായ ക്ഷേത്രം, സ്കൂള്‍, കോളേജ് എന്നിവയിലെല്ലാം ഇടപെടാനും നിയന്ത്രിക്കാനും സര്‍ക്കാരിന് ഒരു മടിയുമില്ല. വെള്ളപ്പൊക്ക സമയത്ത് പമ്പയില്‍ ശബരിമല തീര്‍ത്ഥാടകരെ രക്ഷപെടുത്താന്‍ ശ്രമിക്കവേ മരണമടഞ്ഞ ഫയര്മാന് ചിതേന്ദ്രന്റെ കുടുംബത്തിന് സര്‍ക്കാര്‍ എന്ത് സഹായമാണ് നല്‍കിയത്. അന്തിമോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ എത്തിയില്ല. ഇതുമാത്രമല്ല ഒരു വില്ലേജ് ഓഫീസര്‍പോലും കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കാന്‍ എത്തിയില്ല. ഇത്തരം നഗ്നമായ മതവിവേചനത്തെയാണ് വെള്ളാപ്പള്ളി നിശിതമായ ഭാഷയില്‍ വിമര്‍ശിച്ചത്. മതേതരത്വം നിലനില്ക്കണമെന്നും വര്‍ഗ്ഗീയതയെ ഉന്മൂലനം ചെയ്യണമെന്നും ആഗ്രഹിക്കുന്നവര്‍ വെള്ളാപ്പള്ളിയുടെ നിലപാടില്‍ ഒരു തെറ്റും കാണില്ലെന്നും കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: