കൊച്ചി : ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണം ഏതുഘട്ടത്തിലാണെന്നതുള്പ്പെടെയുള്ള വിവരങ്ങള്‍ പത്തു ദിവസങ്ങള്‍ക്കുള്ളില്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. ബാര്‍ കോഴക്കേസിന്റെ അന്വേഷണത്തിന് നിലവിലുള്ള ഉദ്യോഗസ്ഥനെ ഒഴിവാക്കി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും മന്ത്രി കെ. ബാബു, ബിജു രമേശ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ സ്വദേശി പി.എന്‍. ശ്രീകുമാരന്‍ നമ്പൂതിരി നല്കിയ ഹര്‍ജിയിലാണ് ഈ നിര്‍ദ്ദേശം.
നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ, ബാര്‍ കോഴയുടെ അന്വേഷണത്തില്‍ ഇതുവരെ എന്തൊക്കെ ചെയ്തു എന്നതടക്കമുള്ള മുഴുവന്‍ വിവരങ്ങളും വ്യക്തമാക്കി സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്, ജസ്റ്റിസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സിബിഐ അന്വേഷണം തേടി ഹര്‍ജി
കൊച്ചി : ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്. സുനില്‍ കുമാര്‍ എം.എല്‍.എ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. സംസ്ഥാന വിജിലന്‍സ് വിഭാഗം കേസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും നിലവിലെ സാഹചര്യത്തില്‍ ബിജു രമേഷ് നല്കിയ മൊഴിയും തെളിവുകളും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വി.എസ്. സുനില്‍ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
സുനില്‍ കുമാര്‍ എം.എല്‍.എ, തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി പി.കെ. രാജു എന്നിവര്‍ അഡ്വ. രഞ്ചിത്ത് തമ്പാന് മുഖേനയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. വിജിലന്‍സ് ഡയറക്ടറും വിജിലന്‍സ് എസ്.പിയും ഉള്‍പ്പെടുന്ന സംഘം ബിജു രമേശിന്റെ മൊഴിയെ അടിസ്ഥാനമാക്കി മന്ത്രി ബാബുവിനെതിരെ നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: