ന്യൂദല്‍ഹി: അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.75 ശതമാനമായി തുടരും. സിആര്‍ആര്‍ നിരക്ക് നാല് ശതമാനത്തിലും എസ്എല്‍ആര്‍ 21.5 ശതമാനത്തിലും തുടരും.
അടിസ്ഥാനനിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തിയേക്കില്ലെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുറത്ത് വന്ന ജിഡിപി റിപ്പോര്‍ട്ടുകളും നിരക്ക് കുറക്കേണ്ടെന്ന തീരുമാനത്തിന് പ്രേരകമായി. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ രാജ്യം 7.4 ശതമാനം വളര്‍ച്ച കൈവരിച്ചെന്ന് ജിഡിപി റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ചൈനയെക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണിത്.
ഉപഭോക്തൃ വില സൂചിക ഒക്ടോബറില്‍ അഞ്ച് ശതമാനമായി ഉയര്‍ന്നിരുന്നു. നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. ഇതാണ് പലിശ കുറയ്ക്കേണ്ടെന്ന നിലപാടിലെത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. 2016 ജനുവരിയോടെ റീട്ടെയില്‍ നാണയപ്പെരുപ്പം ആറ് ശതമാനത്തിനു താഴെ നിലനിറുത്തുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. നിലവിലെ സ്ഥിതി അനുസരിച്ച്, നാണയപ്പെരുപ്പം 5.5 5.8 ശതമാനത്തില്‍ തുടരുമെന്നാണ് വിലയിരുത്തല്‍.
സെപ്റ്റംബര്‍ 29ന് നടത്തിയ മുന്‍ അവലോകനത്തില്‍ റിപ്പോ നിരക്കില്‍ കേന്ദ്രബാങ്ക് കുറവ് വരുത്തിയിരുന്നു. 50 ബേസിസ് പോയിന്റിന്റെ കുറവാണ് കഴിഞ്ഞ തവണ റിസര്‍വ് ബാങ്ക് വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: