കോഴിക്കോട്: ആര്‍എസ്എസ് ജില്ലാതല പ്രവര്‍ത്തകരെയും താലൂക്ക് സംഘചാലകനെയും അടക്കം അക്രമിച്ച സിപിഎം നടപടി അപലപനീയമാണെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
സിപിഎം അക്രമത്തിനിരയായ ആര്‍എസ്എസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ പല വാര്‍ഡുകളിലും ബിജെപിക്കുണ്ടായ മുന്നേറ്റം പാര്‍ട്ടിയെ വിറളിപിടിപ്പിച്ചിരിക്കുകയാണ്.
ജനവിധി അട്ടിമറിക്കാന്‍ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കുകയാണ് സിപിഎം. ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവതിന്റെ കണ്ണൂര്‍ സന്ദര്‍ശനത്തിന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തുകയായിരുന്നു സിപിഎം നേതാക്കള്‍. മനഃപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനും ആര്‍എസ്എസിനെ അതിലേക്ക് വലിച്ചിഴക്കാനുമാണ് സിപിഎം ശ്രമിച്ചത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ട് ബാങ്കുകള്‍ പാര്ട്ടിക്കനുകൂലമാക്കാനുള്ള കുതന്ത്രമാണ് ഇവര്‍ നടത്തുന്നത്. പിണറായി വിജയന്റെ നിരന്തരമായ പ്രസ്താവനകള്‍ ഇതിന്റെ ഭാഗമാണ്.
മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് അവരെ വോട്ടുബാങ്കായി നിലനിര്‍ത്താനാണ് സിപിഎം ശ്രമം നടത്തുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് ആര്‍എസ്എസിലേക്കുള്ള ഒഴുക്ക് തടയാനാണ് സിപിഎം ശ്രമിക്കുന്നത്. സിപിഎം അക്രമത്തിനെതിരെ സംസ്ഥാന ഗവര്ണരടക്കമുള്ളവര്ക്ക് പരാതി നല്‍കും. അക്രമത്തെ തടയാന്‍ ആഭ്യന്തര മന്ത്രി പോലീസ് സംവിധാനം നീതിപൂര്‍വമാക്കണം. ആശുപത്രിയില്‍ വെച്ച് മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടത് ഗൗരവതരമായി കാണും അദ്ദേഹം പറഞ്ഞു.ആര്‍എസ്എസ് സഹപ്രാന്ത പ്രചാരക് എ. സുദര്ശന്, വിഭാഗ് പ്രചാരക് ഗോപാലകൃഷ്ണന്, വിഭാഗ് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ്, ജില്ലാ സഹകാര്യവാഹ് എം.പി. രൂപേഷ്, വിഭാഗ് സേവാ പ്രമുഖ സി. ഗംഗാധരന്, ജില്ലാ കാര്യകാരി അംഗം വി. ശ്രീനിവാസന് എന്നിവരും പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: