കോഴിക്കോട്: അസഹിഷ്ണുത മൂത്ത സിപിഎമ്മുകാര്‍ വെട്ടിമാറ്റിയ വലതുകൈയുമായി ജീവച്ഛവംപോലെ കഴിയുകയാണ് യുവാവ്. സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായിവിജയന്റെ അയല്‍വീട്ടുകാരനായ രയരോത്ത് വീട്ടില്‍ റൈജേഷാണ് മേലാസകലം പരിക്കുകളും വെട്ടിമാറ്റിയ വലതുകൈയുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഐ.സിയുവില്‍ വേദനതിന്ന് കഴിയുന്നത്. മൂന്ന് ശസ്ത്രക്രിയകള്‍ വിജയകരമായിരുന്നുവെങ്കിലും കൈചലിപ്പിക്കാനോ പഴയതുപോലെ ജോലിയെടുക്കാനോ കഴിയുമെന്ന് ഉറപ്പ് പറയാനാവില്ലെന്ന് ശസ്ത്രക്രിയ ചെയ്ത ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു.
നവംബര്‍ 23 ന് പകല്‍ 1.15 നാണ് തലശ്ശേരി വടക്കുമ്പാട്ട് തോട്ടുമ്മല്‍ മമ്പുറം റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറായ റൈജേഷിനെ സിപിഎമ്മുകാര്‍ ആക്രമിച്ചത്. കൈവെട്ടിമാറ്റി, ശരീരമാസകലം വെട്ടിമുറിച്ച് മരിക്കുമെന്ന് ഉറപ്പുവരുത്തിയാണ് അക്രമികള്‍ സ്ഥലംവിട്ടത്. കായലോടിനടുത്ത വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റപണികള്‍ക്കായി ബസ് നിര്‍ത്തിയിട്ടിരുന്നു. ഇവിടെ വെച്ചായിരുന്നു ആക്രമണം. പ്രാണരക്ഷാര്‍ത്ഥം ബസില്‍ ഓടിക്കയറിയ യുവാവിനെ ബസിനകത്ത്വെച്ച് തലങ്ങും വിലങ്ങും വെട്ടി.
കഴുത്തിന് നേരെ വന്ന വെട്ട് തടുത്തപ്പോഴാണ് വലതു കൈ മുറിഞ്ഞ് വീണത്. സ്ഥലത്തെത്തിയ പോലീസ് സംഘമാണ് റൈജേഷിനെ ആശുപത്രിയിലെത്തിച്ചത്. അറ്റുവീണ കൈ ബിജെപി പ്രവര്‍ത്തകര്‍ പ്ലാസ്റ്റിക് കവറില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സിപിഎം ഗ്രാമമായ പിണറായിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വന്‍ മുന്നേറ്റമാണ് സിപിഎമ്മിനെ വിറളിപിടിപ്പിച്ചത്. പലവാര്‍ഡുകളിലും യുഡിഎഫിനെ പിന്നിലാക്കി ബിജെപി രണ്ടാം സ്ഥാനത്തെത്തി. ചേരിക്കലില്‍ നടന്ന പൊതുയോഗത്തില്‍ പ്രകോപനപരമായ പ്രസംഗമാണ് പിണറായി വിജയന് നടത്തിയിരുന്നത്. ഒതുക്കേണ്ടവരെ ഒതുക്കാന്‍ സിപിഎമ്മിനറിയാം എന്നായിരുന്നു അന്ന് നടന്ന യോഗത്തില്‍ ഉണ്ടായ ഭീഷണി.
കൂലിപ്പണിക്കാരനായിരുന്ന റൈജേഷ് ഒരു മാസം മുമ്പാണ് ബസില്‍ ക്ലീനറായി ജോലിക്കെത്തിയത്. പ്രായമായ അച്ഛനും അമ്മയുമുള്ള വീട് പുലര്‍ത്തുന്നത് റൈജേഷാണ്. കഠിനാധ്വാനം ചെയ്ത് വീടുപുലര്‍ത്താന്‍ കഷ്ടപ്പെടുന്നതിനിടയിലാണ് സിപിഎം സംഘം ഈ യുവാവിനെ കൈഅറുത്ത് മാറ്റി ജീവച്ഛവമാക്കി മാറ്റിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ടൗണിലെ മൂന്നുനിലപാര്ട്ടി ഓഫീസില്‍ അക്രമിസംഘം തമ്പടിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുപോലും പോലീസ് അവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: