കോഴിക്കോട്: കോഴിക്കോട് കോരപ്പുഴയില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച മത്സ്യതൊഴിലാളിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രജനീഷ് ബാബു ആവശ്യപ്പെട്ടു.
നവംബര്‍ 28 ന് വള്ളം മുങ്ങി അപകടത്തില്‍പ്പെട്ട അഞ്ച് പേരെ രക്ഷപ്പെടുത്തി ആറാമത്തെയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് പരീക്കണ്ടി പറമ്പില്‍ രാജീവന് ജീവന് നഷ്ടപ്പെട്ടത്. മാന്‍ഹോളില്‍ പെട്ട ഇതര സംസ്ഥാനക്കാരെ രക്ഷിക്കാന്‍ നൗഷാദ് പ്രദര്‍ശിപ്പിച്ച മഹത്വമാര്‍ന്ന മാതൃകതന്നെയാണ് മത്സ്യതൊഴിലാളിയായ രാജീവനും പിന്തുടര്ന്നത്.
പാവപ്പെട്ട മത്സ്യതൊഴിലാളിയായ രാജീവന്റെ കുടുംബം ഇന്ന് അനാഥമാണ്.
സംഭവദിവസം കൊയിലാണ്ടിയില്‍ ഉണ്ടായിരുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാജീവന്റെ വീട് സന്ദര്‍ശിച്ചിരുന്നുവെങ്കിലും ഒരാനുകൂല്യവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാജീവന്റെ രക്ഷാപ്രവര്ത്തനത്തെകുറിച്ച് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കോഴിക്കോട്ടും കോരപ്പുഴയിലും നടന്ന രണ്ട് വിയോഗങ്ങളും മഹത്വത്തിലും മാനവികതയിലും സമവും സമാനവുമായിരിക്കെ നൗഷാദിന്റെ കുടുംബത്തിന് പ്രഖ്യാപിക്കപ്പെട്ട എല്ലാ ആനുകൂല്യങ്ങള്‍ക്കും രാജീവന്റെ കുടുംബവും അര്‍ഹമാണ്.
ഈ സ്വാഭാവിക നീതി സര്‍ക്കാര്‍ നിഷേധിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ഉന്നയിച്ച ആരോപണങ്ങള്‍ ശരിയാണെന്ന് കരുതേണ്ടി വരുമെന്നും ഇതിനെതിരെ ശക്തമായ സമര പരിപാടികള്‍ക്ക് ഭാരതീയ മത്സ്യപ്രവര്‍ത്തകസംഘം നേതൃത്വം നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: