ചെന്നൈ: മുംബൈ സിറ്റി എഫ്സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ചെന്നൈയിന് എഫ്സി സെമി സാധ്യത സജീവമാക്കി. ഇന്നലെ കനത്ത മഴയത്ത് നടന്ന മത്സരത്തില്‍ ഒമ്പതാം മിനിറ്റില്‍ സ്റ്റീവന്‍ മെന്‍ഡോസ, 17-ാം മിനിറ്റില്‍ ജെജെ, ആദ്യപകുതിയുടെ പരിക്കു സമയത്ത് ബെര്‍ണാഡ് മെന്‍ഡി എന്നിവരാണ് ചെന്നൈയിന് എഫ്സിക്കായി ഗോളുകള്‍ നേടിയത്. വിജയത്തോടെ 13 കൡകളില്‍ നിന്ന് 19 പോയിന്റുമായി ചെന്നൈയിന് നാലാം സ്ഥാനത്തേക്കുയര്‍ന്നു.
അതേസമയം ചെന്നൈയിന് എഫ്സിയോട് പരാജയപ്പെട്ട മുംബൈ സിറ്റി എഫ്സി തുടര്‍ച്ചയായ രണ്ടാം സീസണിലും സെമി കാണാതെ പുറത്തായി. ബ്ലാസ്റ്റേഴ്സിന് പിന്നാലെ സെമിയില്‍ പ്രവേശിക്കാതെ പുറത്താകുന്ന രണ്ടാമത്തെ ടീമാണ് മുംബൈ സിറ്റി എഫ്സി. കനത്ത മഴകാരണം 15 മിനിറ്റ് വൈകിയാണ് മത്സരം ആരംഭിച്ചത്. ഗ്രൗണ്ടില്‍ വെള്ളം കെട്ടിക്കിടന്നത് ഇരു ടീമുകള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് വ്യത്യസ്തമായി നാല് മാറ്റങ്ങളുമായാണ് നിക്കോളാസ് അനല്‍ക്ക മുംബൈ സിറ്റിയെ ഇന്നലെ കളത്തിലെത്തിച്ചത്. റോവില്‍സണ്‍ റോഡ്രിഗസ്, ഡാരന്‍ ഡിയ, പിക്വിയോനെ, അശുതോഷ് മെഹ്ത എന്നിവര്‍ കളത്തിലെത്തിയപ്പോള്‍ ഐറ്റര്‍, പവേല്‍ കാമോസ്, സരണ്‍ സിങ്, സുഭാഷ് സിങ് എന്നിവര്‍ സൈഡ് ബെഞ്ചിേലക്ക് മാറി. അതേസമയം രണ്ട് മാറ്റങ്ങളാണ് ചെന്നൈയിന് എഫ്സി കോച്ച് മാര്‍ക്കോ മറ്റരാസി വരുത്തിയത്. ഒരു മത്സരത്തിലെ സസ്പെന്‍ഷനുശേഷം പൊറ്റന്‍സ പ്രതിരോധത്തില്‍ തിരിച്ചെത്തിയപ്പോള്‍ മെയില്‍സണ്‍ ആല്‍വസും സസ്പെന്‍ഷനിലായ ഖബ്രക്ക് പകരം മലയാളി താരം സക്കീറും കളത്തിലെത്തി.
കളി ആരംഭിച്ച് ഒമ്പതാം മിനിറ്റില്‍ തന്നെ ആതിഥേയരായ ചെന്നൈ ലീഡ് നേടി. മലയാളി താരം സക്കീര്‍ ഒരുക്കി നല്കിയ അവസരത്തില്‍ നിന്ന് സൂപ്പര്‍ താരം സ്റ്റീവന്‍ മെന്‍ഡോസയാണ് മുംബൈ ഗോളി സുബ്രതാ പാലിനെ കീഴടക്കി വല കുലുക്കിയത്. ഈ സീസണില്‍ മെന്‍ഡോസയുടെ പതിനൊന്നാം ഗോള്‍. 17-ാം മിനിറ്റില്‍ ചെന്നൈ ലീഡ് ഉയര്‍ത്തി. ഇത്തവണ ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലിയയാണ് സ്കോറര്‍. ധനചന്ദ്ര നല്കിയ പാസ് തോയ് സിങിലേക്ക്. തോയ് സിങ് ബോക്സിലേക്ക് നല്കിയ ത്രൂ പാസ് പിടിച്ചെടുത്ത ജെജെ സുബ്രതാപാലിനെ നിഷ്പ്രഭനാക്കി പന്ത് വലയിലെത്തിച്ചു.
24-ാം മിനിറ്റില്‍ പരിക്കേറ്റ റാഫേല്‍ അഗസ്റ്റൂസോക്ക് പകരം മാനുവല്‍ ബ്ലാസിയെ ചെന്നൈയിന് കളത്തിലെത്തിച്ചു. 31-ാം മിനിറ്റില്‍ മെന്‍ഡോസ നല്കിയ പാസില്‍ നിന്ന് തോയ് സിങ് നിറയൊഴിച്ചെങ്കിലും പന്ത് ക്രോസ്ബാറില്‍ത്തട്ടി പുറത്ത്. 35-ാം മിനിറ്റില്‍ ബ്രൂണോ പെലിസ്സാറി എടുത്ത ഫ്രീകിക്ക് സുബ്രതാ പാല് കുത്തിയകറ്റി അപകടം ഒഴിവാക്കി. അഞ്ച് മിനിറ്റിനുശേഷം മെന്‍ഡോസ എടുത്ത ഫ്രീകിക്കും സുബ്രതാ പാല് കയ്യിലൊതുക്കി.
43-ാം മിനിറ്റില്‍ മെന്‍ഡോസയുടെ മറ്റൊരു ശ്രമവും സുബ്രതാപാല്‍ ഉജ്ജ്വലമായ കയ്യിലൊതുക്കി. രണ്ട് മിനിറ്റിനുശേഷം വീണ്ടും സുബ്രതാപാല്‍ മുംബൈയുടെ രക്ഷകനായി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ഇഞ്ചുറി സമയത്ത് ചെന്നൈ വീണ്ടും ലീഡ് ഉയര്‍ത്തി. തോയ് സിങ് ബോക്സിലേക്ക് നല്കിയ പാസില്‍ നിന്ന് ബെര്‍ണാഡ് മെന്‍ഡിയാണ് ലക്ഷ്യം കണ്ടത്.
രണ്ടാം പകുതില്‍ മൂന്ന് മാറ്റങ്ങളുമായാണ് മുംബൈ സിറ്റി കളത്തിലെത്തിയത്. ക്രിസ്റ്റിയന്‍ ബുസ്റ്റാസിന് പകരം സെലിം ബെനാക്കറും ഡാരന്‍ ഡിയക്ക് പകരം പ്രദേശ് ശിരോദ്കറും അഗ്വിലേറക്ക് പകരം തങ്ജാം സിങും കളത്തിലെത്തി. 51-ാം മിനിറ്റില്‍ മുംബൈക്ക് ഗോള്‍ മടക്കാന്‍ അവസരം ലഭിച്ചെങ്കിലും സോണി നോര്‍ദെയുടെ ഷോട്ട് രണ്ടാം ശ്രമത്തില്‍ ചെന്നൈയിന് ഗോളി അപൗല ഈഡല്‍ കയ്യിലൊതുക്കി.
59-ാം മിനിറ്റില്‍ തോയ് സിങിനെ പിന്‍വലിച്ച് ഗോഡ്വിന് ഫ്രാങ്കോയും 66-ാം മിനിറ്റില്‍ മെന്‍ഡോസയെ തിരിച്ചുവിളിച്ച് സൂപ്പര്‍താരം എലാനോയും ചെന്നൈയിന് എഫ്സിക്കായി കളത്തില്‍. തുടര്‍ന്നും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ ചെന്നൈയിന് ടീമിനും ആശ്വാസഗോള്‍ നേടാന്‍ മുംബൈ സിറ്റി എഫ്സിക്കും കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: